പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ താക്കീത് തള്ളി, തനിക്ക് ആരേയും ഭയമില്ലെന്ന് ശശി തരൂർ. മലബാർ പര്യടനത്തിനിടെ കണ്ണൂരിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ടെ പരിപാടികൾ വിശദീകരിച്ച ശേഷം ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണമെന്ന് തരൂർ പറഞ്ഞു. ഏതാണ് ഞാനും രാഘവനും പറഞ്ഞ വാക്ക് കോൺഗ്രസ് പാർട്ടിക്കെതിരായിട്ടുള്ളത്. ഏത് തെറ്റാണ് ചെയ്ത്. ആരെങ്കിലും എന്നോട് ചോദിച്ചാൽ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്. കുറച്ച് അസ്വസ്ഥത തോന്നുന്നു. ഇതെല്ലാം മാധ്യമങ്ങള്‍ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങൾക്ക് അതാണ് ആവശ്യമെങ്കിൽ ഞാൻ തന്നെ സൂചി തരാൻ തയ്യാറാണ്’ അദ്ദേഹം പറഞ്ഞു.
‘പതിനാലാമത്തെ വർഷമാണ് രാഷ്ട്രീയത്തിൽ ഞാൻ ആരേയും ആക്ഷേപിച്ചിട്ടില്ല. അതല്ല എന്റെ രീതി. ഞാൻ ആരേയും ആക്ഷേപിക്കുന്നില്ല. ആരോടും എതിർപ്പില്ല. ആരേയും ഭയമില്ല അവർ എന്റെ കൂടെ അതുപോലെ ഇരുന്നാൽ സന്തോഷം’ തരൂർ പറഞ്ഞു.
ഇതിനിടെ തരൂരിനെ വിലക്കിയത് സംബന്ധിച്ച് എം കെ രാഘവൻ എം പി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി.


