കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാലു കുട്ടികളേയും കണ്ടെത്തി. ഏറനാട് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ഷൊർണൂരിൽ നിന്നാണ് കണ്ടെത്തിയത്. കൊയിലാണ്ടിയിൽ നിന്നാണ് മൂന്നുപേരും ട്രെയിൻ കയറിയത്. കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു.
ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് നാല് ആണ്‍കുട്ടികളെ കാണാതായത്. ശനിയാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ബാലമന്ദിരം അധികൃതര്‍ അറിയിച്ചത്. 17 വയസുകാരാണ്. ഹോസ്റ്റലിലെ ശൗചാലയത്തിനകത്തെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ കടന്നുകളഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഗേള്‍സ് ഹോമില്‍നിന്ന് സമാനരീതിയില്‍ കുട്ടികള്‍ കടന്നുകളഞ്ഞിരുന്നു. പിന്നീട് രണ്ടുപേരെ കര്‍ണാടകയില്‍നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍നിന്നും കണ്ടെത്തി.


