ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകർക്ക് ജയിലിൽ ആവശ്യമായ ചികിത്സ നൽകാതെ പീഡനം. ചികിത്സാ സൌകര്യം നിഷേധിക്കുന്നതായി തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ തലോജ സെൻട്രൽ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ വെർനൺ ഗോൺസാൽവസിന് (65) ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും ചികിത്സ നിഷേധിച്ചു. ഭാര്യ സൂസൻ എബ്രഹാം ഇതു സംബന്ധിച്ച് പരാതി നൽകി.
ആഗസ്ത് 30നു ഗോൺസാൽവസിന് പനി ബാധിച്ച് ഗുരുതരാവസ്ഥയിലായെങ്കിലും ചികിത്സ നൽകിയില്ല. പലതവണ പരാതിപ്പെട്ടതോടെ സെപ്തംബർ ഏഴിന് മുംബൈ ജെജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷെ ചികിത്സ പൂർത്തിയാകുംമുമ്പ് ജയിലിലേക്ക് മാറ്റി. ഭാര്യ കോടതിയിൽനിന്ന് അനുകൂല വിധിവാങ്ങിച്ചപ്പോൾ മാത്രമാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ഗോൺസാൽവസ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഭീമ കൊറേഗാവ് കേസിൽ തടവിൽ കഴിയുന്നവർക്കെല്ലാം ചികിത്സ നിഷേധിക്കുന്നതായി കുടുംബാംഗങ്ങൾ ഒന്നിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കി.
വിചാരണയും കുറ്റപത്രവുമില്ലാതെ തലോജ ജയിലിൽ കഴിഞ്ഞിരുന്ന 84കാരനായ ഫാദർ സ്റ്റാൻസ്വാമി 2021 ജൂലൈ അഞ്ചിനാണ് ചികിത്സ കിട്ടാതെ മരിച്ചിരുന്നു.
കുറ്റാരോപിതരായ ഗൗതം നവലാഖ, ഹനി ബാബു, വിപ്ലവകവി വരവര റാവു എന്നിവർക്കും ജയിലിൽ ചികിത്സ നിഷേധിച്ചത് വാർത്തയായി. വരവര റാവുവിന് അടുത്തിടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചു.


