നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയിലാണ് കേസ്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. നെയ്യാറ്റിന്‍കരയില്‍ സനൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.
മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.
ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്
ആർക്കെതിരേയാണ് മഞ്ജു പരാതിനല്‍കിയതെന്ന് പോലീസ് വ്യക്തമാക്കിയില്ലെങ്കില്‍ അത് തന്റെ അഭിമാനത്തെ ബാധിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജു അങ്ങനെ ഒരു പരാതി നല്‍കിട്ടുണ്ടെങ്കില്‍ കേസെടുക്കണം. എനിക്കെതിരേ ആണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യണം, എന്നും സനൽ കുമാർ ശശിധരന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്‌റ്റേറ്റ് എനിക്ക് സംരക്ഷണം നല്‍കുന്നില്ല. രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. മാഫിയയ്ക്ക് അനുസരിച്ചാണ് ഇവിടെ പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും സനല്‍കുമാർ ആരോപിക്കയുണ്ടായി.