ഗുസ്തിതാരങ്ങളുടെ സമരം അനുനയത്തില്‍ ഒത്തുതീര്‍പ്പാക്കി കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിൽ നിന്നും തത്കാലം തലയൂരി. ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്രതാരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയത് ലോകത്തിന് മുന്നിൽ അപമാനകരമായി മാറി. ഏതുവിധേനയും സമരമവസാനിപ്പിക്കാനായിരുന്നു കേന്ദ്രശ്രമം. ബി ജെ പി എംപിയുടെ മാടമ്പിത്തരങ്ങളായിരുന്നു ലോകം ശ്രദ്ധിച്ച ഗുസ്തിതാരങ്ങൾ ഉന്നയിച്ച പരാതിയിലെ മുഖ്യ പ്രശ്നം. ഗുരുതരമായ ലൈംഗിക പീഡനവും ചൂഷണവുമാണ് ഉന്നയിക്കപ്പെട്ടത്.
വ്യാഴാഴ്ച രാത്രി തുടങ്ങിയ ചര്‍ച്ചകളുടെ പരിസമാപ്തിയില്‍ സമരത്തിന്റെ മൂന്നാംദിവസമായ ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി താരങ്ങള്‍ പ്രഖ്യാപിച്ചു. കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറിന്റെ ഔദ്യോഗികവീട്ടില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലായിരുന്നു തീരുമാനം.
സമരക്കാരെയും ഫെഡറേഷനെയും വിശ്വാസത്തിലെടുത്തു എന്നു വരുത്തി എങ്കിലും ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ കടുത്ത നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അന്വേഷണം കഴിയുംവരെ സിങ് മാറിനില്‍ക്കുമെന്ന് അറിയിച്ച് സമരക്കാരെ അനുനയിപ്പിച്ചു.
എന്നാല്‍, തത്കാലത്തേക്കെങ്കിലും അദ്ദേഹത്തെ ഫെഡറേഷനില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന പ്രഖ്യാപനത്തോടെ അടുത്ത ഘട്ടത്തിലേക്ക് സീറ്റു നൽകാതിരിക്കാം എന്ന സാഹചര്യം സൃഷ്ടിച്ചു. താരങ്ങളെ വിശ്വാസത്തിലെടുക്കാനുമായി. നിലവിലെ ഫെഡറേഷന്റെ കാലാവധി അടുത്തമാസം 24-ന് അവസാനിക്കുകയാണ്. ഫലത്തില്‍ സമിതിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഫെഡറേഷനില്‍ തിരഞ്ഞെടുപ്പിനും സമയമാകും. അതുവഴി പാർട്ടി എംപിയെ പിണക്കാതെ നിർത്താൻ കഴിയും എന്ന പ്രതീക്ഷയാണ്. പീഡന പരാതി നേരിട്ട എംപിയുടെ മണ്ഡലത്തിലെ സ്വീധീനം പാർട്ടിക്കും അതീതമാണ് .
ഫെഡറേഷന്‍ ഭാരവാഹികളും പരിശീലകരും ഗുസ്തി താരങ്ങള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തുന്നെന്ന ആരോപണം സമരക്കാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ശക്തമായ തെളിവുകളൊന്നും സര്‍ക്കാരിനുമുന്നിൽ നേരിട്ട് അവതരിപ്പിച്ചിരുന്നില്ല. പോലീസിലും പരാതി നല്‍കിയിട്ടില്ല. ഭയത്തിൻ്റെ അന്തരീക്ഷം നിലനിൽക്കുന്നതായിരുന്നു കാരണം. എംപിക്ക് എതിരെ ഇത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും സർക്കാർ പോലും മടിച്ചു നിൽക്കുന്ന അത്രയും പ്രബലാമാണ് ഇയാളുടെ മാടമ്പി സ്വാധീനം.
ഒളിമ്പിക് അസോസിയേഷന് നല്‍കിയ പരാതിയിലും ലൈംഗികാതിക്രമത്തെക്കുറിച്ച് കൃത്യമായി സൂചിപ്പിച്ചിരുന്നില്ല. പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് യുവ വനിതാ താരങ്ങളുടെ കായികഭാവി തകരാന്‍ വഴിവെച്ചേക്കുമെന്ന ഭീതിയാലാണ് പരാതിയുമായി പരസ്യമായി മുന്നോട്ട് വരാൻ മറ്റ് ഒരു തടസമായത്.
ഉത്തര്‍പ്രദേശിലെ പ്രമുഖനേതാവും പാര്‍ട്ടി ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പിണക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക ബി.ജെ.പിയെ പിന്നോക്കം വലിച്ചു. പാര്‍ട്ടി സംവിധാനത്തെക്കാള്‍ വ്യക്തിസ്വാധീനത്താല്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ശേഷിയുള്ള സിങ്ങിനെ കടുത്ത നടപടികളിലൂടെ പ്രകോപിക്കേണ്ടെന്നാണ് യു.പി.യിലെ നേതാക്കളുടെ നിര്‍ദേശം ഉണ്ടായത്. ഇത് സ്വീകരിച്ചാണ് താത്കാലിക ശമനത്തിന് ശ്രമിച്ചത്. സമരത്തെ അതുവഴി ശക്തി കുറച്ചു വിടാം എന്നാണ് തീരുമാനം.


