മാധ്യമം ദിനപത്രത്തിൽ പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതലാണ്എല്ലാം വിഭാഗം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടത്.
പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന് കാണിച്ച് 23 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഒരാളൊഴികെ മറ്റു 22 പേരും നോട്ടീസ് കൈപറ്റിയില്ല. ജൂലായ് ഒന്നുമുതല്‍ ജോലിയില്ല എന്നറിയിക്കുന്ന നോട്ടീസാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയത്.
സീനിയറായ നാലുപേരെ നിലനിര്‍ത്തിയാണ് 24 പേരെ പിരിച്ചുവിടുന്നത്. 1947 ലെ വ്യവസായ തര്‍ക്കനിയമം 25ലെ ഉപവകുപ്പ് പ്രകാരമാണ് നടപടി.
പ്രസിദ്ധീകരണത്തിന്റെ ഗുണമേന്മയും ജീവനക്കാരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ എല്ലാ പ്രധാന വകുപ്പുകളിലും ഓട്ടോമേഷന്‍ കൊണ്ടുവരുമെന്നാണ് പിരിച്ചുവടല് നോട്ടീസില്‍ പറയുന്നത്. പ്രൂഫ് വിഭാഗത്തില്‍ പുതിയ സംവിധാനം ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതുകൊണ്ട് പരിച്ചുവിടലല്ലാതെ മറ്റുമാര്‍ഗമില്ല. ഇതിന് തൊഴില്‍വകുപ്പിനോട് അനുമതി തേടുകയും ചെയ്തിട്ടുണ്ട്.
പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
മാധ്യമം ദിനപത്രത്തിൽ നിന്നും 23 പ്രൂഫ് റീഡർമാരെ അന്യായമായി പിരിച്ചുവിടാനുള്ള മാനേജ്മെന്റ് തീരുമാനം പിൻവലിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മാധ്യമമേഖലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതാണ് 23 മാധ്യമപ്രവർത്തകരെ പിരിച്ചുവിടാനുള്ള മാധ്യമം മാനേജ്മെന്റിന്റെ നീക്കം.
ജീവിതത്തിന്റെ നല്ല ഭാഗം ഈ സ്ഥാപനത്തെ കെട്ടിപ്പെടുക്കാൻ വിനിയോഗിച്ച ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി പ്രതിഷേധാർഹമാണ്. ഈ നടപടി പിൻവലിക്കണം. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും അറിയിച്ചു.


