മുഖ്യമന്ത്രിമാരെ തട്ടി നടക്കാൻ സാധിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. നിർവാഹക സമിതിയിൽ ആയിരുന്ന പരാമർശം. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിച്ചു. സമുദായ നേതാക്കളെ കാണുന്നു.
ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ? നിർമാതാക്കളുടേയും സംവിധായകരുടേയും പിന്തുണയില്ലാതെ ആരും നല്ല നടനായിട്ടില്ല. അടിത്തട്ടിൽ പ്രവർത്തിക്കാതെ മണ്ണിന്റെ മണം അറിയില്ല. ഇതിനൊക്കെ പിന്തുണ നൽകുന്നവരേയും നിയന്ത്രിക്കുകയും ശാസിക്കുകയും വേണമെന്നും നിർവാഹക സമിതിയിൽ ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം പരസ്യ പ്രസ്താവനകൾക്ക് കടിഞ്ഞാൺ വേണമെന്നും ആരും സ്വയം സ്ഥാനാർഥികൾ ആവുന്നത് അംഗീകരിക്കാൻ ആവില്ലെന്നും കെപിസിസി എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. സംഘടനാ ചട്ടക്കൂട് എല്ലാവർക്കും ബാധകമാണെന്നും ആര് എവിടെ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത് സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിച്ചാൽ പാർട്ടി സംവിധാനം എന്തിനെന്നും അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച ഇപ്പോൾ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി യോഗത്തിൽ പറഞ്ഞു. നേതാക്കള്‍ മറ്റ് തെരഞ്ഞെടുപ്പുകളെ ആലോചിക്കേണ്ട. പാര്‍ട്ടിയില്‍ ഏക സ്വരവും ഏക പ്രവര്‍ത്തന ശൈലിയുമാണ് വേണ്ടതെന്നും സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.


