കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പയ്യന്നൂരിനടുത്ത് കോറോം മുച്ചിലോട്ട് ഭഗവതിയുടെ പെരുങ്കളിയാട്ടത്തിന് എത്തിയവർക്കാണ് വിഷബാധയേറ്റത്. കുട്ടികളടക്കം നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റു ആശുപത്രിയിൽ എത്തി.
മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് വിഷബാധ. ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയും ഉണ്ടായി. അസ്വസ്ഥത നേരിട്ടവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും. ഐസ്ക്രീം കഴിച്ചവർക്കാണ് കൂടുതൽ അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിശദീകരണവും നടപടിയും ഒന്നും ഉണ്ടായിട്ടില്ല. പതിമൂന്ന് വർഷത്തിൽ ഒരിക്കൽ ഉണ്ടാവുന്ന കളിയാട്ടമാണ്. അത്രയും ജനങ്ങൾ കൂടുന്നിടത്ത് ആരോഗ്യ സംരക്ഷണം പാളുകയായിരുന്നു. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ ഏറ്റവും അധികം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഘട്ടത്തിലാണ് ഇത്.



