മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ഉള്‍പ്പടെ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. ഇതു പ്രകാരം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും, കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.
സയ്യദ് വാസിം റിസ്വി നല്കിയ പൊതുതാത്പര്യ ഹര്‍ജിലാണ് ജസ്റ്റിസുമാരായ എം.ആര് ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.
മതപരമായ ചിഹ്നമോ, പേരോ ഉപയോഗിച്ച് സ്ഥാനാര്‍ഥികള്‍ വോട്ടുതേടാന്‍ പാടില്ല എന്ന കാര്യമാണ് ഹരജിയിൽ ചൂണ്ടി കാണിക്കുന്നത്. ജനപ്രാധിനിത്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം ഇത് തെറ്റാണ്. മുസ്ലിം ലീഗ് ഉള്‍പ്പടെ ചില സംസ്ഥാന പാര്‍ട്ടികളുടെ പേരില്‍ മതത്തിൻ്റെ പേരുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയില്‍ മതപരമായ ചിഹ്നവുമുണ്ട് എന്നും ഹരജിയിൽ ചൂണ്ടി കാട്ടി.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്, ഹിന്ദു ഏകത ദള്‍ തുടങ്ങിയ പാര്‍ട്ടികളെ നിരോധിക്കണമെന്നാണ് ഹര്ജിക്കാരന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ സ്ഥാനാര്‍ഥികള്‍ക്ക് മാത്രമല്ലെ ബാധകമായിട്ടുള്ളത് എന്ന് കോടതി പ്രഥമിക നിരീക്ഷണം പങ്കുവെച്ചു. ഇതിനെതിരെ രാഷ്ട്രീയ പാര്‍ട്ടിക്കും നിബന്ധന ബന്ധകമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വാദിച്ചു.
കേരളത്തില്‍ നിന്ന് മുസ്ലിം ലീഗിന് ലോക്സഭയിലും, രാജ്യസഭയിലും അംഗങ്ങളുണ്ട്. അവരുടെ തെരെഞ്ഞെടുപ്പ് പ്രചാരണംതന്നെ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേസില്‍ കക്ഷിചേരാന്‍ സുപ്രീം കോടതി അനുമതി നല്കി.


