രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിക്കും. നിരക്കുകൾ വർധിപ്പിക്കുമെന്ന് ഭാരതി എയർടെൽ വ്യക്തമാക്കി കഴിഞ്ഞു. ചെയർമാൻ സുനിൽ മിത്തൽ തന്നെയാണ് നഷ്ട കണക്കുകൾ നിരത്തി നിരക്ക് വർധന ആവശ്യപ്പെട്ടത്.
ജൂൺ മാസത്തിലാകും വർധന എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് തീരുമാനമെന്ന് മിത്തൽ പറഞ്ഞു. 2021 ൽ 25 ശതമാനം വരെ വർധന അനുവദിച്ചിരുന്നു. ജനങ്ങൾ മൊബൈൽ ഉപയോഗിച്ച് ഇപ്പോൾ ചിലവഴിക്കുന്ന തുകയെക്കാൾ അധികം നേടുന്നു എന്നാണ് ഇപ്പോഴത്തോ വർധനവിന് ന്യായമായി കമ്പനി അവകാശപ്പെടുന്നത്.
കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയർടെൽ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വർധന വരുന്നത്. എയർടെൽ പ്രഖ്യാപിച്ച നിരക്കുവർധന മറ്റു കമ്പനികളുടെയും നീക്കങ്ങൾക്ക് മുന്നോടിയാണ്. കേന്ദ്ര സർക്കാരിന് ഇതിനുമേൽ വിവേചന അധികാരമുണ്ട്. എന്നാൽ മൊബൈൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം വന്നതോടെ പരമാവധി ലാഭം എന്ന നിലയിലേക്ക് കമ്പനികൾ മാറുകയാണ്. ബിഎസ്എൻഎൽ നെ സ്പെക്ട്രം നൽകാതെയും വികസന സാധ്യത തടഞ്ഞുമാണ് സ്വകാര്യ കമ്പനികൾക്ക് അവസരം ഒരുക്കിയത്. ഇപ്പോഴും ഫൈവ് ജി സ്വന്തം നിലയ്ക്ക് വികസിപ്പിക്കും എന്ന മട്ടിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള ബിഎസ് എൻഎൽ വികസനം.
ഓരോ വർഷവും പലതവണയായി പത്ത് ശതമാനം വീതം താരിഫ് വർധന തുടർച്ചയായി കൊണ്ടുവരാനാണ് സ്വകാര്യ മൊബൈൽ കമ്പനികൾ ലക്ഷ്യം വെക്കുന്നത്. ഇതോടെ രണ്ടു വർഷത്തിനകം മൊബൈൽ റീ ചാർജ് സാധാരണക്കാരന് താങ്ങാനാവാത്തത് ആവും. ഫൈവ് ജി വന്നതോടെ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാവുന്നത് ലാഭമായി മുതൽ കൂട്ടുകയാണ്.


