വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തമ്മിലുള്ള കൂട്ടുകെട്ടിന് തെളിവായി വീഡിയോ എപ്പിസോഡുകൾ പുറത്ത് വിട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ആദ്യ എപ്പിസോഡ് തിങ്കളാഴ്ച പുറത്തിറക്കി. സമയ ക്രമത്തിലാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ‘അദാനി-മോഡി മിത്രകാലം’ എന്നു പേരിട്ട് രാഹുൽ നേരിട്ട് ആരോപണമുന്നയിക്കുന്ന വീഡിയോ യുട്യൂബ് ഉൾപ്പെടെയുള്ള നിരവധി സാമൂഹികമാധ്യമങ്ങളിലും പങ്കുവെച്ചു.
2018-ൽ രാജ്യത്തെ പ്രമുഖ ആറു വിമാനത്താവളങ്ങൾ അദാനിക്കു നൽകി. ഇതു മുതലുള്ള ബന്ധങ്ങൾ പരിശോധിക്കുന്നു. ഒരു വർഷത്തിനപ്പുറം രാജ്യത്തെ വിവിധ തുറമുഖങ്ങളുടെ കരാറുകളും അദാനിക്ക് തുടർന്ന് കൈമാറിയത് ചൂണ്ടി കാട്ടുന്നു. മാധ്യമങ്ങളുടെ നിശ്ശബ്ദതയും ഭയവും കൂടി വിമർശന വിധേയമാവുന്നു. അദാനിയുടെ ഉദയ കാലം വിമാനത്താവള കഥ എന്ന പേരിലാണ് ആദ്യത്തെ ഭാഗം.
ഫെബ്രുവരി എട്ടിന് രാഹുൽ ലോക്സഭയിൽ അവതരിപ്പിച്ച കാര്യങ്ങൾ സൂചിപ്പിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പാർലമെന്റിൽ നരേന്ദ്രമോഡിയും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ സത്യം പറഞ്ഞു. ഇന്ത്യയിലെ സമ്പത്ത് എങ്ങനെയാണ് കൊള്ളയടിക്കുന്നതെന്നും പറഞ്ഞു. അദാനിക്ക് ഒരു അനുഭവപാരമ്പര്യവുമില്ലാതെ ഏതു വ്യവസായവും ആരംഭിക്കാമെന്നും രാഹുൽ പരഹസിച്ചു.
നവംബർ 2018-ൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം തിരുവനന്തപുരം ഉൾപ്പെടെയുള്ള രാജ്യത്തെ ആറു വിമാനത്താവളങ്ങൾ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ അദാനിക്കു നൽകിയിരുന്നു. വിമാനത്താവള നടത്തിപ്പിൽ ഒരു ബന്ധവും ഇല്ലാത്ത ഘട്ടത്തിലാണ് ഈ കൈമാറ്റം സമ്മതിച്ചത്.
അഞ്ച് മിനിറ്റാണ് ആദ്യ വീഡിയോയുടെ ദെെർഘ്യം. താൻ വ്യവസായത്തെയല്ല മറിച്ച് കുത്തകയെയാണ് എതിർക്കുന്നതെന്നും രാഹുൽ ജനങ്ങളോട് പറയുന്നുണ്ട്.
വീഡിയോ കാണാം


