സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നേരിട്ട് വിവാഹം റജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നൊട്ടീസ് ഒരു മാസം മുമ്പ് അതത് ഓഫീസില്‍ പതിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന പൊതു താത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വിവാഹിതര്‍ ആകുന്നവരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
മലയാളിയും മിശ്രവിവാഹിതയുമായ ആതിര ആര്‍.മേനോന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വ്യവസ്ഥകള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കുന്ന ഹര്‍ജിയെ പൊതുതാത്പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന കാരണം മുൻനിർത്തിയാണ് സുപ്രീംകോടതി തള്ളിയത്.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതര്‍ ആകുന്നവര്‍, ജില്ലയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ മുന്‍കൂറായി നല്‍കണം. 30 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം.
വിവാഹിതര്‍ ആകാന്‍ പോകുന്നവരുടെ പേര്, ജനന തീയതി, പ്രായം, ജോലി, രക്ഷകര്‍ത്താക്കളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്നതാണ് അപേക്ഷ. ഈ അപേക്ഷ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ബുക്കില്‍ രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഓഫീസിലെ ചുമരില്‍ പതിക്കണം എന്നാണ് വ്യവസ്ഥ.
വിവാഹിതര്‍ ആകുന്നവരില്‍ ഒരാള്‍ കഴിഞ്ഞ മുപ്പത് ദിവസമായി താമസിക്കുന്ന സ്ഥലത്തിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ ആണ് ഇങ്ങനെ പതിക്കേണ്ടത്. വിവാഹത്തില്‍ എതിര്‍പ്പ് ഉള്ളവര്‍ക്ക് അത് അറിയിക്കാനും കഴിയും. ഇത് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഈ വ്യവസ്ഥകള്‍ സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.