2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു .എന്നാൽ കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004, 2009 മാതൃകയിൽ മുന്നണി രൂപപ്പെട്ടുവരാമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഇതര കക്ഷികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക പ്രയാസമുള്ളതിനാൽ സാധ്യത വളരെ കുറവാണ്. അതിനു കഴിയാതെ പോകുന്നത് പോരായ്മയാണെന്നും യെച്ചൂരി പറയുന്നു. പ്രാദേശിക കക്ഷികളിൽ ചിലർ കോൺഗ്രസിനെ തങ്ങളുടെ എതിരാളിയായി കണക്കാക്കുകയാണ്. ഇൗ സാഹചര്യം നിലനിൽക്കുന്ന കാലത്തോളം ഒരു പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥി സാധ്യമായേക്കില്ല.
നിർണ്ണായകമാവുന്നത് കോൺഗ്രസ് ശേഷി ആർജ്ജിക്കുമോ എന്നത് തന്നെ
പ്രതിപക്ഷ സഖ്യം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ശക്തിയാർജിക്കുകയാണ് വേണ്ടത്. 1989ലും 1996ലും 1997ലും സർക്കാരുകളെ താഴെയിറക്കിയത് കോൺഗ്രസാണ്. ആ സാഹചര്യം ഇപ്പോഴില്ല. ലോക്സഭയിലെ രണ്ടക്ക സംഖ്യകൾ കോൺഗ്രസ് മറികടന്നാൽ, 2004-ലേതോ 2009-ലേക്കോ പുനഃസൃഷ്ടിക്കാനാകുമോ എന്നതാണ് പ്രധാനം.
ഛിന്നഭിന്നമായ ഒരു രാഷ്ട്രീയമാണ് രാജ്യത്തുള്ളത്.എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കാൻ കഴിയുന്നത്ര സീറ്റുകൾ നേടാൻ ആഗ്രഹിക്കുകയാണ്. പ്രാദേശിക പാർട്ടികൾക്ക് സീറ്റുകൾ നേടുന്നതിലെ പരിമിതി നമുക്ക് മനസിലാക്കാം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിൽ ബിജെപി ഇതര സഖ്യത്തെ നയിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് പ്രധാനം. കോൺഗ്രസ് സീറ്റ് വർധിപ്പിക്കുകമാത്രമാണ് പോംവഴി- യെച്ചൂരി പറഞ്ഞു.
ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. പ്രതികരണങ്ങൾ എത്രത്തോളം അവർക്ക് സംഘടനപരമായി ഗുണകരമെന്നത് കാത്തിരുന്നു കാണേണ്ടി വരും. പാർലമെന്റില്‍ മതേതരകക്ഷികളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി ഇപ്പോൾ സിപിഎം ആണെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു.


