വടക്കാഞ്ചേരി വാഹനാപകടത്തിന് തുടർച്ചയായി സർക്കാരും ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികളും ജനരോഷം തിരിച്ചു വിടാൻ നടത്തുന്ന ശ്രമങ്ങളിൽ ആശ്ചര്യം പൂണ്ട് പെതുജനം. റോഡിലെ കൂട്ട കുരുതികൾക്ക് ഉത്തരം പറയേണ്ടി വരുന്ന ബാധ്യത ഒരു ഡ്രൈവറുടെ മേലും ബസിലെ ലൈറ്റ് ഫിറ്റിങ്സിലും ചാർത്തി രക്ഷപെടുകയാണ്.
കേരളത്തിലെ റോഡുകളിൽ ഡ്രൈവിങ് കൾച്ചർ നശിപ്പിച്ചതിൽ സകാര്യ ബസ് സർവ്വീസ് സംവിധാനത്തിന് ഇടയിലെ മത്സരത്തിന് മുഖ്യ പങ്കുണ്ട്. ഇതിൽ പരോക്ഷമായി ഭാഗമാവുകാണ് സർക്കാർ ഏജൻസികളും ചെയ്തത്. ഇപ്പോൾ ബസ് സർവ്വീസ് മേഖലയെ തൊടാൻ തന്നെ പൊലീസ് മോട്ടോർ വാഹന വകുപ്പ് വിഭാഗങ്ങൾ മടിക്കുന്ന അവസ്ഥയാണ്.
ട്രാഫിക് നിയമ ലംഘനങ്ങൾ എന്നാൽ ഇരു ചക്രവാഹനങ്ങൾ എന്നാണ് സൌകര്യ പൂർവ്വമുള്ള നിർവ്വചനം. പിഴ വകയിലെ കാശ് പിരിവിലെ ടാർഗറ്റ് മീറ്റ് ചെയ്യലിനുളള ഉപാധിയാണ് ഇരുചക്രവാഹന പരിശോധന. കൂടിയാൽ കാറുകളെ തടഞ്ഞു നിർത്തും. മദ്യകച്ചവടം പോലെ സർക്കാർ ഫണ്ട് കാലിയാകുമ്പോഴാണ് റോഡിൽ ഈ പരിശോധന കർശനമാവുന്നത് എന്ന് നാട്ടുകാർ കളിയാക്കുന്ന സാഹചര്യം വരെ ഇതു മൂലം സൃഷ്ടിക്കപ്പെട്ടിരിക്കയാണ്. പരിശോധനകളിൽ ബസ് വ്യവസായ സംഘവുമായുള്ള പരോക്ഷ ധാരണയുടെ പിൻബലമുണ്ടെന്ന ആക്ഷേപവും നേരത്തെ തന്നെയുള്ളതാണ്.
അപകടങ്ങൾ പെരുകുന്നു, പ്രതികളാവുന്നത് ആരാണ്
സംസ്ഥാനത്ത് കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആകെ 2,49 231 റോഡപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ വര്‍ഷം ആഗസ്റ്റ് വരെ റോഡപകടങ്ങളില്‍ മരിച്ചത് 2838 പേരാണ്. എട്ട് മാസത്തിനിടെ 28 876 അപകടങ്ങളില്‍ 32 314 പേര്‍ക്ക് പരുക്കേറ്റു. പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇത്.
2022 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മാത്രം 2838 പേരാണ് സംസ്ഥാനത്ത് റോഡപകടങ്ങള്‍ മൂലം മരിച്ചത്. ഏകദേശം രണ്ടര ലക്ഷത്തോളം അപകടങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായത്.
ഈ സാഹചര്യം നേരിടാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ എന്താണെന്ന് പൊതു ജനം ചോദിക്കുമ്പോഴാണ് വിചിത്ര നിയമങ്ങളും ഉത്തരവുകളുമായി മുഖം രക്ഷിക്കൽ.
ബസുകൾ എത്ര പരിശോധിച്ചു, ഭയമോ വിധേയത്വമോ
സപ്തംബർ വരെ 22,500 ഗതാഗത നിയമ ലംഘന കേസുകൾ കോഴിക്കോട് ജില്ലയിൽ മാത്രമുണ്ടായി. ഇതിൽ ബസുകൾക്ക് എതിരെ എടുത്തവ വിരലിൽ എണ്ണാവുന്നത് മാത്രമാണ്. ഇരുന്നൂറോളം വരുന്ന ഈ ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംവിധാനം സൂക്ഷ്മത പുലർത്തുന്നത് ഇരുചക്രവാഹനളുടെ കാര്യത്തിൽ മാത്രമാണ്. ദേശീയപതയിൽ സർവ്വീസ് നടത്തുന്ന ഒരു ബസിൽ ഒരു മണിക്കൂർ ദുരത്തേക്ക് എങ്കിലും യാത്ര ചെയ്താൽ നിയമ ലംഘനത്തിൻ്റെ ആഴം ആർക്കു മനസിലാക്കാവുന്നത് മാത്രമേയുള്ളൂ. ഇല്ലെങ്കിൽ റോഡിൽ ഇറങ്ങി നടക്കുന്ന ആരോടും ചോദിച്ചാലും മതി. അത്ര ഭീഷണമാണ് ബസ് ഓട്ട മത്സരം.
ഇത് അധികൃതർക്ക് അറിയാത്തതല്ല. കണ്ണടയ്ക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. കേരളത്തില ഡ്രൈവിങ് കൾച്ചർ നിർണ്ണയിക്കപ്പെട്ടത് ഈ കണ്ണടയ്ക്കൽ ഒത്താശയുടെ പിൻബലത്തിലാണ്. പൂക്കിപമ്പ് ദുരന്തം മുതൽ ഏർപ്പടെുത്തിയ സേഫ്ടി ഡോർ സംവിധാനം സംബന്ധിച്ച ഉത്തരവ് മുതൽ പരിശോധിച്ചാൽ ഓരോ സന്ദർഭത്തിലും ജനരോഷം അടക്കലിൽ കവിഞ്ഞ് ബസ് സർവ്വസുകൾ നിയമവേധിയമാക്കാൻ അധികാരകൾ കാണിച്ച ശുഷ്കാന്തി എന്താണെന്ന് വെളിപ്പെടും.
യാത്രക്കാർ ബസിൽ തന്നെ ഇരുന്ന് പ്രതികരിക്കുകയും പ്രതിഷേധിക്കയും ചെയ്യുന്നത് പതിവാണ്. എന്നാൽ യാത്ര വേഗം അവസാനിക്കുന്നതോടെ അവരുടെ വേവലാതി തീരും. പരാതി പുറത്ത് എത്തില്ല. അതല്ല പരാതിപ്പെട്ടിട്ടും കാര്യമില്ലെന്നും സ്ഥിരം യാത്രക്കാർ പറയുന്നു. എഴുതി നൽകിയാൽ പോലും ഒത്തു തീർപ്പ് കാൾ വരും. ബസുകൾ നടത്തുന്ന നിയമ ലംഘനങ്ങൾക്ക് സ്ഥിരം പാക്കേജ് കാശുണ്ട്. ഇത് അപ്പപ്പോൾ നൽകി തീർക്കുകയാണ് ചെയ്യുക. അതിനപ്പുറം പോയാൽ നിയമജ്ഞരെ ലഭ്യമാക്കുന്ന സംഘടിത സംവിധാനുണ്ട്. പെലീസിനു പോലും ഇത്തര സൌകര്യമില്ല.
മന്ത്രിയും തഥൈവ
വിദ്യാർഥികളുടെ വിനോദ സഞ്ചാരത്തിന് രാത്രിയാത്രാ അനുമതി ഇല്ലാതാക്കുക എന്ന വിചിത്രമായ തീരുമാനമാണ് വടക്കാഞ്ചേരി അപകടത്തോടെ ഗതാഗത വകുപ്പ് മന്ത്രി പുറപ്പെടുവിച്ചത്. വൈകുന്നേരം യാത്ര പുറപ്പെട്ട് രാത്രി ഏറെ വൈകുന്നതിന് മുൻപോ പുലർച്ചയോ ലക്ഷ്യ സ്ഥാനത്ത് എത്തുക എന്നത് വിദ്യാലയങ്ങളിലെ വിനോദ സഞ്ചാരം ആസ്രൂത്രണം ചെയ്യുമ്പോൾ പതിവായി ചെയ്യുന്നതാണ്. പണ ലാഭം മാത്രമല്ല ദിവസങ്ങളുടെ നഷ്ടവും ഒഴിവാക്കാം.
ഇതാണ് വാഹന അപകടത്തിന് കാരണം എന്ന വിചിത്രമായ വിലയിരുത്തലിലാണ് മന്ത്രിയേയും എത്തിച്ചത്. രാത്രിയിൽ ബസ് ആയാലും ഇതര വാഹനങ്ങൾ ആയാലും ഓടിക്കുന്നത് ഡ്രൈവർമാരുടെ തൊഴിലിൻ്റെ ഭാഗമാണ്. അതിനായി വേണ്ടത്ര വിശ്രമം കഴിഞ്ഞ് എത്തുന്നു എന്ന് ഉറപ്പു വരുത്തുക. രാത്രി ഓടുന്നതിന് വാഹനം സജ്ജമാണ് എന്ന് ഉറപ്പു വരുത്തുക എന്നതിന് പകരം രാത്രി യാത്ര തന്നെ തടയുകയാണ്. ഇതിനെക്കാൾ റിസ്കാണ് ഗതാഗത തിരക്കേറിയ പകൽ നേരങ്ങളിൽ വണ്ടി ഓടിക്കുുന്നത്.
ഇത്തരം വാഹനങ്ങളിൽ ഡ്രൈവർമാരായി എത്തുന്നവരുടെ പാനൽ വേണ്ടതാണ്. അവർ ലഹരി ഉപയോഗിച്ചിട്ടുണ്ടോ. ഉറക്കം വരാതിരിക്കാൻ പുകയില പോലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടത് ബന്ധപ്പട്ടെ അധികാരികളാണ്. ഏറ്റവും ചുരുങ്ങിയത് യാത പുറപ്പെട്ടു കഴിഞ്ഞാൽ ലക്ഷ്യത്തിലേക്കുള്ള അടുത്ത സ്റ്റേഷനിൽ എത്തി റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കാം. ഇതിനുള്ള രേഖ ആവശ്യപ്പെടാം. എന്നാൽ പരിശോധനാ സംവിധാനവുമായി ബന്ധപ്പട്ടെ എല്ലാ ഏജൻസികളെയും ഉത്തരവാദിത്വത്തിൽ നിന്നും മാറ്റി സുരക്ഷിതരാക്കി വിദ്യാർഥികളുടെ ചിലവിലേക്ക് നിമയ പാലനം എത്തിക്കയാണ്. വിദ്യാർഥി ജീവിതത്തിലെ കുട്ടികളുടെ അവിസ്മരണീയ അനുഭവ നിമിഷങ്ങളാണ് വിനോദ യാത്രകൾ. ഇവ തന്നെയും ഇല്ലാതാക്കുന്ന തീരുമാനങ്ങളിലേക്ക് എത്തിക്കയാണ് ഇപ്പോൾ ചെയ്യുന്നത്. കാര്യക്ഷമമല്ലാത്ത നിയമ നിരീക്ഷണ സംവിധാനങ്ങൾക്ക് കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളെ നിഷേധിക്കുന്ന അവസ്ഥയിലേക്ക് നയിക്കയാണ്.
വിനോദ സഞ്ചാരത്തിൽ വെളിച്ചവും പാട്ടും ഉള്ളതിനെ ഭയക്കുന്നത് ആരാണ്
ബസുകളിൽ മ്യൂസിക് സിസ്റ്റവും ഡിസ്കോ ലൈറ്റുകളും ഘടിപ്പിക്കുന്നതാണ് അപകടത്തിന് കാരണമായി കണ്ടെത്തിയിരിക്കുന്ന മറ്റ് ഒരു ഘടകം. യാത്രക്കാരും ഡ്രൈവർ കാബിനും തമ്മിൽ ഡോർ വെച്ച് വേർതിരിവ് നിർദ്ദേശിക്കപ്പെട്ടിിട്ടുള്ളതാണ്. ടൂറിസ്റ്റ് ബസുകളിൽ പ്രധാന ഏജൻസികളുടെ ബസുകളിൽ എല്ലാം ഇത്തരത്തിൽ വേർതിരിവ് വരുത്തിയ വാതിൽ സംവിധാനം കാണാം. ഡ്രൈവർ കാബിനിലേക്ക് ശബ്ദവും വെളിച്ചവും അധികമായി എത്തില്ല എന്ന പ്രത്യേകത ഇതിനുണ്ട്. മാത്രമല്ല യാത്ര ചെയ്യുന്നവർക്ക് അവരുടേതായ സ്വകാര്യതയും ഉറപ്പാവുന്നു.
ഇതിനകത്ത് വിദ്യാർഥികളും അധ്യാപകരും പാടുകയും ആടുകയും ചെയ്യുന്നത് വിനോദസഞ്ചാരത്തിൻ്റെ ഭാഗമാണ്. ഇതിനു പകരം വിദ്യാർഥികളുമായുള്ള യാത്ര തീർഥാടനമാക്കി മാറ്റണം എന്ന നിബന്ധനയാണോ വെക്കുന്നത് എന്ന് അധ്യാപകർ തന്നെ ചോദിക്കുന്നു. വിദ്യാർഥികൾക്ക് ഇടയിലെ ബഹളം നിയന്ത്രിക്കാനും അച്ചടക്കം ഉറപ്പു വരുത്താനും അധ്യാപർക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ ഡ്രൈവർമാരും ബസ് സർവ്വീസുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാർ ഏജൻസികൾക്കും ഉത്തരവാദിത്തമുണ്ട്. ഇവരുടെ പരാജയം വിദ്യാർഥികളുടെ വിനോദ അവസരം നിഷേധിക്കുന്ന പഴഞ്ചൻ ചിന്തയ്ക്ക് അടിയറ വെക്കുകയാണ്.
എന്താണ് ബസുകൾ പരിശോധിക്കുന്നതിനെ തടയുന്നത്
ബസുകൾക്ക് അകത്ത് മോശമായ പെരുമാറ്റം തടയാനാണ് അകത്ത് നമ്പർ വലുതാക്കി എഴുതണം എന്ന് നിർദ്ദേശിച്ചത്. അപകടം വരുത്തി ഓടിച്ചു പോകുന്നു എന്ന പരാതി വന്നപ്പോഴാണ് വശങ്ങളിൽ നമ്പർ എഴുതണം എന്ന് നിർദ്ദേശിച്ചത്. ഫസ്റ്റ് എയിഡ് ബോക്സുകൾ കൃത്യമായി സൂക്ഷിച്ചരിക്കണം എന്നുണ്ട്. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് നിയമപരമായി ബസ് ജീവനക്കാരിൽ അടുത്ത കാലം വരെ ഉണ്ടായിരുന്നുള്ളൂ.
ഡ്രൈവർമാരായി ആരെയും ഉടമയ്ക്ക് നിയോഗിക്കാം. പബ്ലിക് ട്രാൻസ്പോർട്ട് നടത്തുന്ന ഒരു സംവിധാനത്തിൽ ഇതിന് മാനദണ്ഡം ഒന്നുമില്ല. ഒരു ഘട്ടത്തിൽ കണ്ണൂർ കോഴിക്കോട് റൂട്ടിൽ ഡ്രൈവർമാരെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. മത്സരത്തിൻ്റെ സംഘർഷം താങ്ങാനാവാതെ പലരും ജോലി ഉപേക്ഷിച്ച് മറ്റു മേഘലകളിലേക്ക് പോവുകായിരുന്നു. ഇതിന് പകരം എത്തുന്നവർ എങ്ങിനെയാണ് ഈ സാഹചര്യം മറികടക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നില്ല. മത്സരയോട്ടം നടത്തേണ്ടി വരുന്നത് ജീവനക്കാരിലും ആരോഗ്യ മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇത് റോഡിൽ കൂടുതൽ ഭീഷണിയായി മാറുന്നുമുണ്ട്.
സ്വകാര്യ ബസുകൾ വഴിയിൽ പരിശോധിക്കുന്ന രീതി നേരത്തെയുണ്ടായിരുന്നു. ഇത് വളരെ സമർത്ഥമായി അട്ടിമറിക്കപ്പെട്ടതാണ്. ബസ് സ്റ്റാൻ്റിൽ കുട്ടികളെ കയറ്റാതെ മഴത്ത് നിർത്തിയത് സോഷ്യൽ മീഡിയ കാമ്പയിൻ ചെയ്തപ്പോഴാണ് പൊലീസ് അറിഞ്ഞത്. എല്ലാ ദിവസവും അവരുടെ കൺമുൻപിൽ ആവർത്തിക്കുന്ന നാടകമാണിത്. ഓരോ സ്റ്റാൻ്റിലും പരസ്പര ധാരണയിൽ പുലരുന്ന ചില സംവിധാനങ്ങളുണ്ട്. ബസുകൾ പരിശോധിക്കാനുള്ള ഉത്തരവാദിത്തം മാറ്റി വെച്ചതിന് ജനങ്ങൾക്ക് കൃത്യമായി അറിയാവുന്ന കാരണങ്ങൾ ഉണ്ട്. ഇത് ഭരണാധികാരികൾക്ക് അറിയാതെ പോകുന്നത് എന്തെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. പഞ്ചിങ് സ്റ്റേഷനുകൾ ഇല്ലാതായത് അടുത്ത കാലത്താണ്.
ബസ് വ്യവസായമായി അംഗീരിച്ചത് ബാലകൃഷ്ണപിള്ള ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ്. അതുവരെ സർവ്വീസ് മേഖലയായിരുന്നു. ഗ്രേഡ് മാറ്റം അനുവദിച്ചു എങ്കിലും നിയമപാലനത്തിന് അതിൻ്റേതായ മാനദണ്ഡങ്ങൾ കാര്യമായി പരിഗണിക്കപ്പെട്ടില്ല. മത്സര ക്ഷമതയും ലാഭനഷ്ടവുമാണ് നിയമ പാലനത്തിൻ്റെ കാര്യത്തിലും ഇളവുകൾക്ക് ഇടയാക്കിയത്. മലപ്പുറത്ത് വിദ്യാർഥികളുടെ മിനിമം ചാർജ് ബസ് ജീവനക്കാർ സ്വയം അഞ്ച് രൂപയായി നിശ്ചയിച്ച് നടപ്പാക്കിയതായി വാർത്തയുണ്ടായിരുന്നു. ഒരു വിദ്യാർഥിനിയുടെ പരാതി എത്തിയപ്പോൾ മാത്രമാണ് അധികാരികൾ ഉണർന്നത്.
മതിലിടിഞ്ഞതിന് വഴിയേ പോകുന്നവന് കുറ്റം
മതിലു വീണതിന് വഴിയെ പോകുന്നവരെ ശിക്ഷിച്ച നടപടകളാണ് ഉണ്ടാവുന്നത്. കേരളത്തിലെ നിരത്തുകളിൽ ഓടുന്ന ബസുകളെ നിയമ വിധേയമാക്കുകയും ട്രാഫിക് മര്യാദകൾക്ക് അകത്ത് നിർത്തുകയും ചെയ്താൽ ഡ്രൈവിങ് കൾച്ചർ തന്നെ മാറും. എയർ ഹോണും ഭീഷണ പൂർവ്വമുള്ള ഓവർ ടേക്കുകളും റോഡിനു നടുവിലെ കയറ്റലും ഇറക്കവും ലൈൻ തെറ്റിച്ചുള്ള കുതിപ്പും എല്ലാം ബസുകളുടെ അവകാശമായി പൊലീസും മോട്ടോർ വാഹന വകുപ്പും അംഗീകരിച്ചിരിക്കയാണ്. ക്രമേണ അതിനെതിരെ നടപടി എടുക്കാൻ തുനിയുന്നവർ വിവരം അറിയും എന്ന സാഹചര്യവും വന്നിരിക്കുന്നു. ഇത്തരം കാര്യങ്ങൾ മനസിലാക്കി ഇടപെടുമെന്ന പ്രതീക്ഷിക്കുന്ന ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഇതേ വഴി തന്നെ പിന്തുടരുകയും ചെയ്യുന്നു. കേരളത്തിൽ ബസ് അപകടങ്ങൾ കുറയുന്നത് ഇതര വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധമൂലമാണ് എന്നാണ് നിത്യം ഡ്രൈവ് ചെയ്യുന്നവർ പരാതിപ്പെടുന്നത്.



