നെന്മേനി പാടി പറമ്പിലെ സ്വകാര്യതോട്ടത്തില്‍ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്നാണ് വിവരം. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി.
കടുവ ഭീതിയിലായ പ്രദേശ വാസികൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. രാത്രിയും പകലും പുറത്തിറങ്ങുന്നത് ഭയപ്പാടോടെ ആയി. ഒറ്റപ്പെട്ട തോട്ടങ്ങളിൽ ജോലിക്ക് ആളെ കിട്ടാത്ത അവസ്ഥവരെ ഉണ്ടായി. പൊന്മുടി കോട്ടയിൽ കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും 8 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല.
ജനജീവിതം കടുത്ത ഭീതിയിൽ തുടരുന്നതിനിടെയാണ് കഴുത്തിൽ കുരുക്ക് മുറുകി കടുവയെ കണ്ടെത്തിയത്. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.


