പാർട്ടിയിലെ ചേരിപ്പോരിനിടെ കെ എം ഷാജി സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് നാദാപുരത്തെ വിവാഹ വീട്ടില്‍ വെച്ചാണ് ഇരുവരും കണ്ടത്.
നാളെ മലപ്പുറം പൂക്കോട്ടൂരില്‍ കെ എം ഷാജിയും പി കെ കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നുമുണ്ട്.
ജിദ്ദയിലെ പരിപാടിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരോക്ഷ വിമര്‍ശനങ്ങളാണ് കെ എം ഷാജിയുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടിക്കെതിരെ കെഎം ഷാജിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലെ നിലപാട് പ്രശ്നങ്ങൾ പരസ്യവേദികളിലേക്ക് മാറിയതോടെ നേതൃത്വം നിലപാട് കടുപ്പിച്ചിരുന്നു.
പ്രവര്‍ത്തക സമിതിയില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ ഷാജിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ വിശദീകരണം തേടാനുള്ള തീരുമാനം ഉണ്ടായി. പാര്‍ട്ടിയില്‍ അച്ചടക്ക സമിതിയെ രൂപീകരിക്കാനും ഇതേ യോഗം തീരുമാനിച്ചിട്ടുണ്ട്. കെഎംസിസി വേദികളിലാണ് ഷാജി പരസ്യ വിമര്‍ശനം ഉന്നയിച്ചത്
സമൂഹ മാധ്യമങ്ങളില്‍ ലീഗ് അനുകൂല പ്രൊഫൈലുകള്‍ ഷാജിക്ക് പിന്തുണയുമായി രംഗത്ത് എത്തുന്നുമുണ്ട്. പാര്‍ട്ടി സംഘടിപ്പിച്ച വിവിധ പൊതു പരിപാടികളില്‍ ഷാജിയുടെ സാന്നിധ്യം ആഘോഷിക്കാന്‍ കെഎംസിസികളുടെ പിന്തുണയോടെ ആസൂത്രിത നീക്കം നടന്നതായി നേരത്തെ എതിര് വിഭാഗം ആരോപിച്ചിരുന്നു.


