ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം മഴ കീഴടക്കി. മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതിനിടെ മഴയിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. കാറ്റിൽ ഡഗൗട്ടിൻ്റെ ഒരു ഭാഗം തകർന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയൻ ടീം ഗ്രൗണ്ടിലേക്കെത്തുന്ന സമയമായിരുന്നു ഇത്. വീഡിയോ ട്വിറ്ററിൽ
രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ നിലവിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടിയിട്ടുണ്ട്. ഉസ്മാൻ ഖവാജ (67), കാമറൂൺ ഗ്രീൻ (19) എന്നിവരാണ് ക്രീസിൽ. ഡേവിഡ് വാർണർ (25), മാർനസ് ലബുഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6), ട്രാവിസ് ഹെഡ് (6) എന്നിവരുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്.
അതേസമയം, ടെസ്റ്റിൽ റണ്ണൗട്ടായതിന് സഹതാരം ഉസ്മാൻ ഖവാജയോട് ദേഷ്യപ്പെട്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ദേഷ്യപ്പെട്ടിരുന്നു. മത്സരത്തിൻ്റെ ഒന്നാം ദിനമായ ഇന്നലെയായിരുന്നു സംഭവം. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നിംഗ്സിൽ വെറും 6 റൺസ് മാത്രമെടുത്ത് സ്മിത്ത് പുറത്തായിരുന്നു.
രമേശ് മെൻഡിസിൻ്റെ പന്തിൽ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്മിത്തിൻ്റെ പാഡിൽ പന്തുകൊണ്ട്. ഇതോടെ ബൗളർ എൽബിഡബ്ല്യുവിന് അപ്പീൽ ചെയ്തു. ഈ സമയം സ്മിത്ത് സിംഗിൾ ഓടാൻ ശ്രമിച്ചു. മറുവശത്ത് ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാൻ ഖവാജയും ഓടാനായി ക്രീസ് വിട്ടിറങ്ങി. എന്നാൽ, ഉടൻ താരം തിരികെ നോൺസ്ട്രൈക്കേഴ്സ് എൻഡിലേക്ക് മടങ്ങി. ഈ സമയം, സ്മിത്ത് പിച്ചിനു നടുവിലെത്തിയിരുന്നു. ഖവാജ തിരികെ കയറിയതോടെ സ്മിത്ത് പിന്തിരിഞ്ഞോടിയെങ്കിലും കുശാൽ മെൻഡിസിന്റെ ത്രോ സ്വീകരിച്ച് വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്വെല്ല സ്മിത്തിനെ റണ്ണൗട്ടാക്കുകയായിരുന്നു. റണ്ണൗട്ടായതിനു പിന്നാലെ താരം ഖവാജയുടെ നേരെ തിരിഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.


