ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും പ്രക്ഷോഭകർ തെരുവിലിറങ്ങുകയും ചെയ്തതോടെ രജപക്സെ രാജിവച്ചത്.
ഇതിനിടെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. എംപി അമരകീർത്തി അത്തുകോറളയാണ് കൊല്ലപ്പെട്ടത്. തന്റെ കാർ തടഞ്ഞവർക്ക് നേരെ എംപി വെടിയുതിർത്തെന്നും പിന്നീട് പ്രതിഷേധക്കാരിൽ നിന്ന് രക്ഷപ്പെടാനായി അഭയം പ്രാപിച്ച കെട്ടിടത്തിൽ എംപിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി രാജിവയ്ക്കാതെ ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം നടത്തിയത് സ്ഥിതിഗതികള്‍ വഷളാക്കി. ഇതിനെ നേരിടാന്‍ രാജ്യമൊട്ടാകെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്.
കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ രാജിയാവശ്യം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ് പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട് യോജിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം രാജിയാണെങ്കിൽ സമ്മതമാണെന്ന് മഹിന്ദ മുമ്പ് പ്രതികരിച്ചിട്ടുണ്ട്.
സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ സായുധസേനയ്ക്ക് അധികാരം നൽകിയതിനെതിരെ പ്രതിപക്ഷത്തുനിന്നും വിദേശ സ്ഥാനപതികളിൽനിന്നും കടുത്ത വിമർശമാണ് പ്രസിഡന്റ് ഗോതബായ നേരിടുന്നത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.


