റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോഴിക്കോട് ജില്ലാ നേതൃത്വം അറിയിച്ചു.
മുക്കം സ്വദേശിയ ഷിജു എം.കെയെ ആണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. റെയിൽവേയിൽ ജോലി ഉറപ്പ് നൽകി 40,000 രൂപമുതല്‍ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരില്‍നിന്നായി ഈടാക്കിയിരുന്നത്.
നേരത്തേയും പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഷിജുവിനെ ഒഴിവാക്കിയിരുന്നതായി ജില്ലാ നേതൃത്വം അറിയിച്ചു.
തട്ടിപ്പ് നടത്തിയത് സംഘം ചേർന്ന്
റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയെന്നാണ് ഷിജുവിനെതിരായ പരാതി. മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍, കോഴിക്കോട് മുക്കം വല്ലത്തായ്പ്പാറ മണ്ണാര്‍ക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരിലാണ് മുക്കം പോലീസ് കേസെടുത്തത്.
സതേൺ റെയിൽവേക്ക് ചെയർമാനോ, സംശയം തുടങ്ങിയത് അവിടെ നിന്ന്
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാൻ്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്കി. കോവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. 40,000 രൂപമുതല്‍ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരില്‍നിന്നായി ഈടാക്കിയിരുന്നത്.
സതേണ്‍ റെയില്‍വേക്ക് ചെയര്‍മാനില്ല എന്ന വസ്തുതയില്‍ നിന്നുമാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന സംശയം നിയമനം ലഭിച്ചവര്‍ക്ക് തോന്നിത്തുടങ്ങിയത്. പെതുവെ തൊഴിൽ പരീക്ഷകൾക്ക് വേണ്ടി പരിശീലിക്കുന്നവരാണ് തട്ടിപ്പിനിരയായ യുവാക്കൾ. ഇങ്ങനെ ഒരു വസ്തുത സംബന്ധിച്ച ചർച്ചയാണ് വഞ്ചനയുടെ കള്ളി വെളിച്ചത്താക്കിയത്.
മലബാര്‍ ജില്ലകളില്‍നിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചെന്നൈയിലും കര്‍ണാടകയിലും വേറെയും. ഇതില്‍ എല്ലാവരും മലയാളികളുമാണ്.


