സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന സംസ്ഥാന പൊലീസിന് കീഴിൽ ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍വന്നു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനന്റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന് പൊലീസ് സ്റ്റേഷന് കെട്ടിടം, വിവിധ ജില്ലകളിലെ ഫോറന്‍സിക് സയന്‍സ് ലാബുകള്‍, പൊലീസ് സ്റ്റേഷനുകളിലെ വനിത ശിശു സൗഹൃദ ഇടങ്ങള്‍, കാസര്‍കോട്ടെ നവീകരിച്ച ജില്ലാ പൊലീസ് ആസ്ഥാനം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കയായിരുന്നു മുഖ്യമന്ത്രി.
സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും മുന്നിലാണെങ്കിലും മലയാളികളാണ് എറെയും സാമ്പത്തിക തട്ടിപ്പില്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടും മലയാളികള്‍ വീണ്ടും ചതിക്കുഴികളില്‍ പെടുന്നു. ഉടനടി വായ്പ ലഭ്യമാക്കുന്ന ആപ്പുകള്‍ മുഖേന വായ്പ എടുത്ത് തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയാണ്. ഇത് ഉള്‍പ്പെടെയുളള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മുന്‍പരിചയവുമുളള ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊളളിച്ച് ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന് രൂപം നല്‍കിയത്. ഇതിനായി 226 എക്സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും സൃഷ്ടിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.


