പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്.
മലയാളത്തിൻ്റെ പ്രിയ നടി കെ പി എ സി ലളിത വിട പറഞ്ഞ് ഒരാണ്ട് തികയുന്ന അതേ ദിവസമാണ് സുബിയും യാത്രയാവുന്നത്. ഇരുവരുടെയും അഭിനയ ജീവിത യാത്രയിൽ സമാനതകൾ ഏറെയാണ്. സാധ്യകളിലേക്ക് വളരാൻ പക്ഷെ സുബി കാത്തു നിന്നില്ല.
മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു. ഇതോടെ അവർ ജനഹൃദയങ്ങളിൽ ഇടം നേടി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവൻ ട്രൂപ്പിലും തിളങ്ങി. ടൈമിങ്ങും ഡയലോഗുകളുടെ തനതായ ശൈലിയും പെട്ടെന്ന് സ്ക്രീനിലേക്ക് എത്തിച്ചു.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. സ്റ്റാൻഡപ് കൊമേഡിയൻ എന്ന നിലയിലേക്ക് വളർന്ന് ഉയരങ്ങൾ കീഴടക്കുന്ന ഘട്ടമായിരുന്നു.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.
കരള്‍ മാറ്റ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടതിനെ തുടര്‍ന്ന് സുബിക്ക് വേണ്ടി അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.



