ഇടുക്കി ശാന്തന്‍പാറയില്‍ തേയില തോട്ടം കാണാനെത്തിയ പതിനഞ്ചുകാരിക്കു നേരെ കൂട്ട ലൈംഗിക അതിക്രമം. ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചു. സുഹൃത്തിനൊപ്പം ഇവിടേക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കേസിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി സ്ഥലത്തെത്തിയത്. ശേഷം സമീപത്തെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് മദ്യം വാങ്ങുകയും സമീപത്തെ തേയിലത്തോട്ടത്തില്‍ കയറിയിരുന്ന് കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് അവിടെ എത്തിയ നാലുയുവാക്കള്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ അവിടെനിന്ന് ഓടിച്ചു വിട്ടു. പെണ്‍കുട്ടിക്കു നേരെ യുവാക്കള്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ്. ആക്രമിച്ചത് മലയാളികളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പത്തുദിവസം മുന്‍പാണ് പെണ്‍കുട്ടി കേരളത്തിലെത്തിയത്. ഖജനാപ്പാറയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവര്‍ക്കൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. സ്ഥലങ്ങള്‍ ചുറ്റിക്കാണുന്നതിനാണ് പെണ്‍കുട്ടി സുഹൃത്തിനൊപ്പം പുറപ്പെട്ടത്. പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. ശാന്തന്‍പാറ പോലീസ് ഞായറാഴ്ച തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


