സൈന്യത്തിലേക്ക് ഭടൻമാരെ നിയമിക്കുന്നത് കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാർ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ജനങ്ങളുടെ ആശയവിനിമയ സൌകര്യം റദ്ദാക്കിക്കൊണ്ടാണ് സമരത്തെ സർക്കാർ നേരിടുന്നത്.
ബിഹാറിൽ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഞായറാഴ്ച വരെ വിച്ഛേദിച്ചു. 316 ട്രെയിനുകളാണ് രാജ്യവ്യാപകമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സര്‍വീസുകളെ ബാധിച്ചിട്ടുണ്ട് . പലയിടത്തും പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബിഹാറില്‍ ശനിയാഴ്ച വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.
റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപകമായത്. ഓരോ ദിവസവും പ്രതിഷേധം കൂടുതല്‍ കലുഷിതമാകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയില്‍ ദൃശ്യമാകുന്നത്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന വിമര്‍ശനവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നു.
പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി
പത്ത് സംസ്ഥാനങ്ങളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആവര്‍ത്തിച്ചു. സൈന്യത്തെ യുവത്വവത്കരിക്കുന്നതിന്റെ ഭാഗമാണെന്നാണ് സേനാ മേധാവികള്‍ അഭിപ്രായപ്പെടുന്നത്.
അഗ്നിപഥ് പദ്ധതി വഴി റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് വ്യോമസേന. ജൂണ്‍ 24നാണ് അഗ്നിപഥിന്റെ ഭാഗമായുള്ള ആദ്യ റിക്രൂട്ട്‌മെന്റ് നടക്കുക
ബിഹാറില്‍ ശനിയാഴ്ച നടക്കുന്ന ബന്ദിന് എന്‍ഡിഎ സഖ്യകക്ഷിയ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനും രാജ്യതാത്പര്യത്തിനും ഒപ്പമാണെങ്കിലും യുവാക്കളുടെ വികാരം കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് മാഞ്ചി പറഞ്ഞു.
പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.