വ്യക്തിവിവര സംരക്ഷണ ബില്‍ (പേഴ്‌സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021) കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍നിന്ന് പിന്‍വലിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി (ജോയിന്റ് പാര്‍ലമെന്റ് കമ്മിറ്റി -ജെ.പി.സി.) 81 ഭേദഗതികള്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കേണ്ടി വന്നത്.
2019 ഡിസംബര്‍ 11-നാണ് ബില്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. പൗരന്മാരുടെ മൗലികാവാകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയിരുന്നു. പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ എന്നാണ് പേര് എങ്കിലും വ്യക്തികളെ ചൂഴുന്നു എന്നായിരുന്നു വിമർശനം. തുടര്‍ന്ന് ഇത് പരിശോധനയ്ക്കും നിര്‍ദേശങ്ങള്‍ക്കുമായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 16-ന് സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വെക്കുകയും ചെയ്തിരുന്നു.
2019 ഡിസംബർ 11 ന് ഐ ടി വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദാണ് ബിൽ അവതരിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ ഇൻ്റർനെറ്റ് മാർക്കറ്റാണ് ഇന്ത്യ. ഇൻ്റർ നെറ്റ് രംഗത്തെ ഭീമൻ കമ്പനികൾ എല്ലാം ബില്ലിൽ എതിർപ്പ് ഉയർത്തിയിരുന്നു. സ്വകാര്യതയെ മാനിക്കാതെ സർക്കാർ സംവിധാനങ്ങൾക്ക് വ്യക്തികളിലേക്ക് കടന്നു കയറാൻ അനുമതി നൽകുന്നു എന്നതായിരുന്നു ഇൻ്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ ഉയർത്തിയ മുഖ്യ വിമർശനം.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം, വിവര സംരക്ഷണ അതോറിറ്റി (ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി ) സ്ഥാപിക്കല്‍ തുടങ്ങിയവയായിരുന്നു ബില്ലിലൂടെ സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന ലക്ഷ്യങ്ങള്‍.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവാണ് ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പ്രമേയം ശബ്ദവോട്ടോടെ പാസാക്കി.
ഡിജിറ്റല്‍ മേഖലയില്‍ സമഗ്രമായ നിയമ ചട്ടക്കൂട് കൊണ്ടുവരുന്നതിനായി 81 ഭേദഗതികളും 12 നിര്‍ദേശങ്ങളും സംയുക്ത പാര്‍ലമെന്ററി സമിതി മുന്നോട്ടുവെച്ചിരുന്നു. ഈ സാഹചര്യത്തില്‍, ബില്‍ പിന്‍വലിക്കാനും സമഗ്രമായ ഒരു പുതിയ ബില്‍ അവതരിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


