കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒപ്പം വ്യവസായി ഗൗതം അദാനിയെയും പോക്കറ്റടിക്കാര്‍ എന്ന് വിശേഷിപ്പിച്ചതിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. രാഹുലിനെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദശം നൽകി. നവംബര്‍ 22-ന് രാജസ്ഥാനിലെ നദ്ബായിയില്‍ പ്രസംഗത്തിനിടെയുള്ള പരാമർശത്തിൻ്റെ പേരിലുളള കേസാണ്.
പ്രസംഗത്തിലെ പരാമർശത്തിനെതിരായി ഒരു പൊതു താത്പര്യ ഹരജിയായാണ് ഹോക്കോടതിക്ക് മുൻപാകെ കേസ് എത്തിയത്. കോടതി ഇതു സംബന്ധിച്ച് നടപടി ക്രമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനോട് തിരക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് നവംബര്‍ 23-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായും നവംബര്‍ 25-നകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അറിയിച്ചു.
ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.
രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ നിര്‍ദേശം.
‘ജനങ്ങള്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. ജനങ്ങളെ വിശ്വസിക്കാം. ഇത് നല്ലതല്ലെന്ന് പറയാനേ ഞങ്ങള്‍ക്ക് സാധിക്കൂ. ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. അവരെ അതില്‍ നിന്നും തടയുന്നില്ല’ കോടതി പറഞ്ഞു.






