പ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി, അദാനി എന്നിവരെ ‘പോക്കറ്റടിക്കാർ’ എന്നു വിശേഷിപ്പിച്ചു, രാഹുലിനെതിരെ നപടി നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒപ്പം വ്യവസായി ഗൗതം അദാനിയെയും പോക്കറ്റടിക്കാര്‍ എന്ന് വിശേഷിപ്പിച്ചതിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. രാഹുലിനെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദശം നൽകി. നവംബര്‍ 22-ന് രാജസ്ഥാനിലെ നദ്ബായിയില്‍ പ്രസംഗത്തിനിടെയുള്ള പരാമർശത്തിൻ്റെ പേരിലുളള കേസാണ്.

പ്രസംഗത്തിലെ പരാമർശത്തിനെതിരായി ഒരു പൊതു താത്പര്യ ഹരജിയായാണ് ഹോക്കോടതിക്ക് മുൻപാകെ കേസ് എത്തിയത്. കോടതി ഇതു സംബന്ധിച്ച് നടപടി ക്രമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനോട് തിരക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് നവംബര്‍ 23-ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായും നവംബര്‍ 25-നകം മറുപടി നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ അറിയിച്ചു.

ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.

രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

‘ജനങ്ങള്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. ജനങ്ങളെ വിശ്വസിക്കാം. ഇത് നല്ലതല്ലെന്ന് പറയാനേ ഞങ്ങള്‍ക്ക് സാധിക്കൂ. ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. അവരെ അതില്‍ നിന്നും തടയുന്നില്ല’ കോടതി പറഞ്ഞു.

മാഹി പള്ളിയുടെ പദവി ഉയർത്തി, വടക്കൻ കേരളത്തിലെ ആദ്യ ബസലിക്ക

0

മലബാറിലെ പ്രശസ്തമായ മാഹി പള്ളിയെ ബസിലിക്കയായി ഉയര്‍ത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയതെന്ന് കോഴിക്കോട് രൂപത വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാഹിയിലെ സെയ്‌ൻറ് തെരേസാ പള്ളിയിലെ പെരുന്നാൾ ഏറ്റവുമധികം വിശ്വാസികൾ ഒത്തുചേരുന്ന ഒന്നാണ്.

വടക്കൻ കേരളത്തിലെ ആദ്യത്തെ ബസലിക്ക

വടക്കന്‍ കേരളത്തില്‍ ഇതുവരെയും ഒരു ദേവാലയം ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ടില്ല. ഇതോടെ മലബാറിലെ പ്രഥമ ബസിലിക്കയായി മാഹി പള്ളി അറിയപ്പെടും. തൃശൂര്‍ കഴിഞ്ഞാല്‍ വടക്കന്‍ കേരളത്തില്‍ ഒരു ബസിലിക്കപോലും ഇല്ല. റോമന്‍സഭയുമായും കത്തോലിക്കാസഭയുടെ അധികാരിയായ മാര്‍പാപ്പയുമായുള്ള പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്നതുമാണ് ബസലിക്ക. ഇ

ആരാധനാക്രമം, കൂദാശകള്‍, സൗന്ദര്യം, വലുപ്പം, പ്രശസ്തി, ദൗത്യം, പ്രാചീനത, അന്തസ്, ചരിത്രപരമായ മൂല്യം, വാസ്തുവിദ്യ, കലാപരമായ മൂല്യം എന്നിവയെല്ലാം പരിഗണിച്ച ശേഷമാണ് ബസിലിക്കയായി ഉയര്‍ത്തുന്നത്.

സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോണ്‍ ലാറ്ററന്‍, സെന്റ് മേരി മേജര്‍, സെന്റ് പോള്‍ എന്നിങ്ങനെ ലോകത്ത് നാല് പ്രധാന മേജര്‍ ബസിലിക്കകളാണുള്ളത്. ഇവയെല്ലാം റോമിലുമാണ്. മറ്റെല്ലാ ബസിലിക്കകളും മൈനര്‍ ബസിലിക്കകളെന്നാണ് അറിയപ്പെടുന്നത്. കേരളത്തിലെ അര്‍ത്തുങ്കല്‍ ബസിലിക്ക, വല്ലാര്‍പ്പാടം ബസിലിക്ക, തൃശൂര്‍ പുത്തന്‍പ്പള്ളി ബസിലിക്ക എന്നിവയാണ് കേരളത്തിൽ.

ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്ന മൂന്ന് അടയാളങ്ങള്‍

1.കുട
മഞ്ഞയും ചുവപ്പും(പരമ്പരാഗത പേപ്പല്‍ നിറങ്ങള്‍) വരകളാല്‍ രൂപകല്‍പന ചെയ്ത പട്ടുമേലാപ്പിന്റെ കുട മാര്‍പാപ്പയുടെ അധികാരത്തിന്റെ പ്രതീകമാണ്.

2.മണികള്‍
പോപ്പുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാന്‍ ബസിലിക്കയില്‍ ഒരു തൂണില്‍ ഘടിപ്പിച്ചിരിക്കുന്ന മണികള്‍. മധ്യകാലഘട്ടത്തിലും നവോത്ഥാനകാലത്തും മാര്‍പാപ്പയുടെ ഘോഷയാത്രകളില്‍ പരിശുദ്ധപിതാവിന്റെ സാമിപ്യത്തെ കുറിച്ച് റോമിലെ ജനങ്ങളെ അറിയിക്കാന്‍ ഉപയോഗിച്ചിരുന്ന അടയാളമായിരുന്നു.

3.പേപ്പല്‍ കുരിശിന്റെ താക്കോലുകള്‍
മാര്‍പാപ്പയുടെ പ്രതീകമാണിത്. ക്രിസ്തു പത്രോസിന് നല്‍കിയ വാഗ്ദാനത്തെ ഇത് സൂചിപ്പിക്കുന്നു.

ഇവ ഇനി മാഹിപള്ളിയിലും പ്രദർശിപ്പിക്കും

വന്യമൃഗ ശല്യം മൂലം കർഷകർ ഉപേക്ഷിച്ച തോട്ടത്തിലെ കിണറ്റിൽ ആനയും കുഞ്ഞും

0

മാമലക്കണ്ടത്ത് സ്വകാര്യ വ്യക്തിയുടെ തൊടിയിൽ കാർഷിക ആവശ്യത്തിനായി കുഴിച്ച കിണറ്റില്‍ ആനയും കുഞ്ഞു. കൂട്ടമായി മേയുന്നതിനിടെ അബദ്ധത്തിൽ വീണതാണ് എന്നാണ് കരുതുന്നത്. വിവരം അറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥന് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരി അഞ്ചുകുടിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. രാവിലെ തോട്ടത്തിലെത്തിയ ആളുകളാണ് ആനയും കുട്ടിയാനയും ഉപയോഗശൂന്യമായ കിണറ്റില്‍ വീണനിലയിൽ കണ്ടത്. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

ജെ സി ബി കണ്ട് പേടിച്ച് വന പാലകർക്ക് നേരെ…

ജെ.സി.ബി ഉപയോഗിച്ച് മണ്ണിടിച്ചാണ് കാട്ടാനയേയും കുഞ്ഞിനേയും പുറത്തെടുത്തത്. പുറത്തേക്ക് കടക്കുമ്പോഴുണ്ടായ പരിഭ്രാന്തിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ച ജെ.സി.ബി.യില്‍ ഇടിച്ചു. തുടർന്ന് പരിഭ്രാന്തി തീരാതെ സമീപത്തുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന് നേരെ ആന പാഞ്ഞടുത്തു. ഇതിനിടെ തുമ്പി കൈ വീശിയുള്ള അടിയേറ്റാണ് ഉദ്യോഗസ്ഥന് പരുക്കേറ്റത്. അല്പസമയം പരിഭ്രാന്തി പരത്തിയെങ്കിലും ആനയും കുട്ടിയും ഇതിന് ശേഷം തിരികെ സുരക്ഷിതമായി കാട്ടിലേക്ക് മടങ്ങി.

ഇന്നലെ രാത്രിയോടെ തോട്ടത്തിലേക്ക് എത്തിയ ആന കൂട്ടത്തിലുണ്ടായിരുന്ന ആനയും കുഞ്ഞുമാണ് കിണറ്റില്‍ വീണുപോയത്. ആദ്യം ഒരു ആന വീണു. അതിനെ രക്ഷിക്കാനെത്തിയ ആനയും കിണറിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം.

അഞ്ചുകുടി സ്വദേശിയായ പൊന്നമ്മയുടെ തോട്ടത്തിലെ കിണറിലാണ് ആനയും കുഞ്ഞും വീണത്. കാട്ടാനശല്യം കാരണം ഇവിടെ ജീവിതവും കൃഷിയും സാധ്യമാവാത്ത സാഹചര്യമാണ്. പൊന്നമ്മയുടെ കുടുംബം ഇവിടെ നിന്ന് മാറി താമസിക്കുകയായിരുന്നു. ആഴം കുറഞ്ഞ കാർഷിക ആവശ്യത്തിനായി വെള്ളം എടുക്കാൻ നിർമ്മിച്ച കിണറാണ്. ഇത് രക്ഷാ പ്രവർത്തനം എളുപ്പമാക്കി.

നിരന്തരം കാട്ടാനശല്യമുള്ള പ്രദേശമാണ് ഇവിടം. നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും താമസം മാറിപോയിട്ടുണ്ട്. ആനകൾ ജനവാസ മേഖലയിലേക്ക് എത്തുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണ്.

കാഴ്ചക്കാർ എത്തുന്നു, കർഷകർ കുടി ഒഴിയുന്നു

മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും കുന്നിൻ പുറങ്ങളും ഒക്കെയായി നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഗ്രാമമാണ് മാമലകണ്ടം. കുട്ടമ്പുഴയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ്. മുമ്പ് ഇടുക്കി ജില്ലയിലായിരുന്ന മാമലകണ്ടം ഇപ്പോള്‍ എറണാകുളം ജില്ലയുടെ ഭാഗമാണ്.

കോതമംഗലത്ത് നിന്ന് രണ്ടു വഴി മാമലകണ്ടത്തേക്ക് എത്താം. ഒന്ന് തട്ടേക്കാട്-കുട്ടമ്പുഴ വഴി. മറ്റൊരു റൂട്ട് നേര്യമംഗലം വഴിയാണ്. ധാരാളം വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമായത്തിനാൽ നേര്യമംഗലം-മാമലകണ്ടം റോഡ് വഴി രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്.

പോര്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിൽ കയ്യാങ്കളി

0

 കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലും പോര് കടുത്തു. വിസി എംകെ ജയരാജിനെതിരെ യുഡിഎഫ് അംഗങ്ങൾ കയ്യേറ്റത്തിന് ശ്രമിച്ചതായി പരാതിയുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു.

ഡയസിൽ കയറിയ മുസ്ലിം ലീഗ് അംഗങ്ങളാണ് വിസിക്ക് നേരെ തിരിഞ്ഞത്. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ കുറ്റപ്പെടുത്തി. അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്.

വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ പരാതിപ്പെട്ടു. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് വേഗത്തിൽ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചത്.

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ഒൻപത് പേരെ സംഘപരിവാര്‍ അനുകൂലികളെന്ന് മുദ്രാവാക്യം വിളിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന ഹാളിലേക്ക് പ്രവേശിക്കാതെ തടഞ്ഞു. രാവിലെ മുതൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ യോഗം നടന്ന സെനറ്റ് ഹാളിലേക്കുള്ള ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിഷേധം തുടങ്ങി. വൈകിയാണ് പൊലീസ് ഇടപെട്ടത്. എസ്എഫ്ഐ പ്രവര്‍ത്തകരെ ഒന്നൊന്നായി നീക്കിയപ്പോഴേക്കും സെനറ്റ് ഹാളിനകത്ത് അജണ്ടകൾ വേഗത്തിൽ പരിഗണിച്ച് യോഗം അവസാനിപ്പിക്കുകയും ചെയ്തു.

ഗവർണറെ തിരിച്ചു വിളിക്കണം, കേരളം രാഷ്ട്രപതിയോട്

0

 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ​ഗവർണർ ചുമതല നിറവേറ്റുന്നില്ല, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു, പ്രോട്ടോക്കോൾ ലംഘനങ്ങൾ നടത്തുന്നു എന്നിങ്ങനെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രപതി ദ്രൗപതി മുർ‍മുവിന് കത്തയച്ചത്.

ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്ന പ്രതിസന്ധിയും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ബില്ലുകൾ ഒപ്പിടാതെ ദീർഘകാലം പിടിച്ചുവയ്ക്കുന്നത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവ മുൻനിർത്തി സർക്കാരിന്റെ സു​ഗമമായ ഭരണ നിർവഹണത്തിന് രാഷട്രപതി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്ത എസ്.എഫ്.ഐക്കാര്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. കാമ്പസുകളില്‍ ഗവര്‍ണര്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐയുടെ വെല്ലുവിളിക്ക് കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണര്‍ മറുപടി നല്‍കിയത്. അദ്ദേഹത്തിനെതിരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പോസ്റ്ററുകള്‍ അദ്ദേഹം പോലീസിനെക്കൊണ്ട് അഴിപ്പിച്ചിരുന്നു.

അതിനുപിന്നാലെ പോലീസ് സുരക്ഷ ആവശ്യമില്ലെന്നു പറഞ്ഞ് ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലെത്തി ഹല്‍വ രുചിച്ചതടക്കം പ്രോട്ടോകോള്‍ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടി കാട്ടിയിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കൊമ്പുകോര്‍ക്കലിനിടെയാണ് ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകുന്നതും സര്‍വകലാശാലകളിലെ നിയമനവും അടക്കമുള്ളവ സുപ്രീം കോടതിയില്‍വരെ എത്തിയിരുന്നു. അതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും വഷളായി.

ഉന്നത വിദ്യാഭ്യാസ മന്ത്രി പൊൻമുടിക്ക് തടവുശിക്ഷ; തമിഴ് നാട് സർക്കാരിന് തിരിച്ചടി

തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാരിന് തിരിച്ചടി. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയെ മൂന്ന് വർഷം തടവിനും 50 ലക്ഷം രൂപ പിഴയും വിധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ മദ്രാസ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. പൊന്മുടിയുടെ വകുപ്പുകൾ താൽക്കാലികമായി മന്ത്രി രാജാ കണ്ണപ്പന് കൈമാറി.

2016ൽ ഇതേ കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ പൊൻമുടിയെയും മകൻ ഗൗതം സിഗമണിയെയും കള്ളക്കുറിച്ചിയിൽ നിന്നുള്ള എംപിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്ത് കേസ് സജീവമാക്കി. ഡിഎംകെ സർക്കാരിൽ ഖനി-ധാതു വകുപ്പ് മന്ത്രിയായിരുന്ന സമയത്തെ കേസാണ്. മന്ത്രിക്കും ഭാര്യയ്ക്കുമെതിരെയുള്ള ആരോപണങ്ങളാണ് കേസിലേക്ക് എത്തിയത്. മന്ത്രി രാജിവെക്കില്ലെന്നാണ് റിപ്പോർട്ട്.

പൊൻമുടി 2006നും 2011നും ഇടയിൽ ഖനി, ധാതു വകുപ്പ് മന്ത്രിയായിരിക്കെ, തമിഴ്‌നാട് മൈനർ മിനറൽ കൺസെഷൻസ് ആക്ട് ലംഘിച്ചുവെന്നാണ് ഇ ഡി ആരോപിക്കുന്നത്. മന്ത്രി അനധികൃതമായി പൊൻമുടി വാനൂർ ബ്ലോക്കിലെ പൂത്തുറയിൽ, 28.37 കോടി വിലമതിക്കുന്ന ചുവന്ന മണൽ ക്വാറി അനധികൃതമായി അനുവദിച്ചതായാണ് ഇ ഡി റിപ്പോർട്ട്. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എംഎൽഎ സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടമാകും.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ നിന്നുള്ള പൊൻമുടി പിഎച്ച്‌ഡി നേടിയിട്ടുണ്ട്. കുറച്ച് കാലം പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഡിഎംകെയിലേക്ക് എത്തി. 1989ൽ വില്ലുപുരത്ത് നിന്നാണ് അദ്ദേഹം ആദ്യമായി എംഎൽഎയാകുന്നത്. ആറ് തവണ എംഎൽഎയായ 72കാരൻ, നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജക മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നു. വില്ലുപുരം-കല്ലാകുറിച്ചി മേഖലയിൽ ഗണ്യമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിലെ പ്രധാനിയാണ്.

പേസർ മുഹമ്മദ് ഷമിക്കും, ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും അർജുന അവാർഡ്

0

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്.

കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.

അർജുന അവാർഡ് ജേതാക്കളായ മറ്റ് താരങ്ങൾ:

1.ഓജസ് പ്രവീൺ (ആർച്ചറി)

2. അതിഥി ഗോപിചന്ദ് സ്വാമി (ആർച്ചറി)

3.പാറുൽ ചൗധരി (അത്‌ലറ്റിക്‌സ്)

4.മുഹമ്മദ് ഹസ്സാമുദ്ദീൻ(ബോക്‌സിംഗ്)

5.അനുഷ് അഗർവാല (കുതിരയോട്ടം)

6.ആർ.വൈശാലി (ചെസ്സ്)

7.ദിവ്യാകൃതി സിങ് (കുതിരയോട്ടം)

8.ദിക്ഷ ദഗർ (ഗോൾഫ്)

9.കൃഷൻ ബഹദൂർ( ഹോക്കി)

10.പുഖ്‌രംബം സുശീല ചാനു(ഹോക്കി)

11.പവൻ കുമാർ(കബഡി)

12.റിതു നേഗി(കബഡി)

13.നസ്‌റീൻ(ഖോഖോ)

14.പിങ്കി(ലോൺ ബൗൾസ്)

15.ഐശ്വര്യ പ്രതാപ് സിങ് തോമർ(ഷൂട്ടിങ്)

16.ഇഷാ സിങ്(ഷൂട്ടിംഗ്)

17.ഹരീന്ദർ പൽ സിങ് സന്ധു(സ്‌ക്വാഷ്)

18.ഐഹിക മുഖർജി(ടേബിൾ ടെന്നീസ്)

19.സുനിൽ കുമാർ(ഗുസ്തി)

20.അൻതീം പംഖൽ(ഗുസ്തി)

21.നാവോറം റോഷിബിനാ ദേവി(വുഷു)

22.ശീതൾ ദേവി(പാര ആർച്ചറി)

23.ഇല്ലൂരി അജയ് കുമാർ(ബ്ലൈൻഡ് ക്രിക്കറ്റ്)

24.പ്രാചി യാദവ്(പാര കനോയിങ്)

ഷാരൂഖ് ഖാനെതിരെ വീണ്ടും, ഭാര്യ ഗൗരി ഖാന് ഇ ഡി നൊട്ടീസ്

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ലഖ്‌നൗ ആസ്ഥാനമായ റിയൽ എസ്റ്റേറ്റ് കമ്പനിയായ തുൾസിയാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. ഗൗരി ഖാൻ ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുകയാണ്. കമ്പനിയുടെ തട്ടിപ്പുകളുടെ പേരിലാണ് ബ്രാൻ്റ്ഡ് അമ്പാസിഡർക്ക് നൊട്ടീസ്.

നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനിക്കെതിരായ ആരോപണം. വഞ്ചന ഉൾപ്പെടെ നിരവധി കേസുകൾ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ എന്ന നിലയ്ക്കാണ് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചത് എന്നാണ് വാർത്ത.

ഇഡി നോട്ടീസിനോട് ഗൗരി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. തുൾസിയാനി ഗ്രൂപ്പ് ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ താര കുടുംബത്തിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽ ദുർഭരണമെന്ന് സാദിഖലി, മന്ത്രിമാർ പോയിടത്തൊക്കെ കലാപമെന്ന് കുഞ്ഞാലിക്കുട്ടി

0

കേരളത്തിലേത് ദുർഭരണമെന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. യൂത്ത് ലീഗ്  യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല അഭ്യാസ മേഖലയായി തീർന്നു. ആരോഗ്യ മേഖലയെ രോഗ ഗ്രസ്തമായി മാറ്റിയിരിക്കുന്നു. ഈ ദുർഭരണത്തിൽ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

മന്ത്രിമാർ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നു

മന്ത്രിമാരുടെ ബസ് യാത്ര ദുരന്തമായി മാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഭരിക്കുന്നവർ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.  ബസിൽ യാത്ര ചെയ്ത മന്ത്രിമാർ പോയിടത്തൊക്കെ കലാപം ഉണ്ടാവുന്നു. അവരാണ് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നത്. ഉമ്മൻ‌ചാണ്ടിയുടെ കാലത്ത് പ്രതിഷേധിക്കുന്നവർക്ക് പോലും തലോടലായിരുന്നുവെങ്കില്‍ പ്രതിഷേധിക്കുന്നവരെ ഇപ്പോൾ പോലീസും പാർട്ടിക്കാരും തല്ലുകയാണ്. പ്രതിഷേധിക്കുന്നവർ ഒടുവില്‍ സ്വന്തം നിലക്ക് രക്ഷതേടാൻ തുടങ്ങിയെന്നും കുഞ്ഞാലിക്കുട്ടി പറ‌ഞ്ഞു.

ഗവർണരും ഭരണക്കാരും ചേർന്ന് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി. ദുർഭരണക്കാരെ ജനം വലിച്ചെറിയുമെന്നും യുഡിഎഫിനെ ജനങ്ങൾ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആശാന്‍ സ്മാരക കവിത പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന്

2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

മലയാള ഭാഷാ സാഹിത്യത്തിലെ ആധുനിക കവിത്രയങ്ങളിൽ ഒരാളായിരുന്നു മഹാകവി കുമാരനാശാൻ. അദ്ദേഹത്തിന്റെ സ്മരണാർഥം 1985ൽ ആശാൻ സ്മാരക അസോസിയേഷൻ (ചെന്നൈ) ഏർപ്പെടുത്തിയ പുരസ്‌കാരമാണ് ആശാൻ സ്മാരക കവിത പുരസ്‌കാരം. സാഹിത്യത്തിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് ഈ പുരസ്‌കാരം നൽകുന്നത്. 50000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 1985 മുതൽ തുടർച്ചയായി ഈ പുരസ്‌കാരം നൽകിവരുന്നുണ്ട്. 

ആരോഗ്യകരമായ ജീവിത വീക്ഷണത്തിന് കാവ്യാത്മക ലാവണ്യം നല്‍കി രചിച്ച കവിതകളാണ് കുരീപ്പുഴ ശ്രീകുമാറിനെ ഇതര കവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്ന് ജൂറി ചെയര്‍മാന്‍ പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു.

2024 ജനുവരി 19 ന് ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ അമ്മു സ്വാമിനാഥന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. കഴിഞ്ഞ വർഷം കെ ജയകുമാറിനായിരുന്നു പുരസ്കാരം.