കേരളത്തിലെ ഭരണകൂടം തൊഴിലാളി വര്ഗത്തിൻ്റേതാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. മാത്രമല്ല ഈ ധാരണ വെച്ചുളളത് അസംബന്ധ പ്രസംഗവുമാണെന്നും അദ്ദേഹം തുടർന്നു.
എം.വി.ഗോവിന്ദന് പറഞ്ഞത്
‘ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. അതേ സമ്പദ് വ്യവസ്ഥയുടെ ഭാഗം തന്നെയാണ് കേരളവും. കേരളത്തിന്റെ ഭരണകൂടം തൊഴിലാളി വര്ഗത്തിൻ്റെയാണെന്ന തെറ്റിദ്ധാരണ ചര്‍ച്ച നടത്തുന്ന ടിവിക്കാർ ഇടയ്ക്ക് ഉദ്ദരിക്കാറുണ്ട്. അതെല്ലാം അസംബന്ധ പ്രസംഗം മാത്രമാണ്. നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പരിച്ഛേദത്തിൻ്റെ ഒപ്പം തന്നെയാണ് കേരളവും’
അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് മുന്നോടിയായി ‘നവകേരള കാലത്തെ ഭരണനിര്‍വഹണം’ സെമിനാറിലായിരുന്നു വിലയിരുത്തൽ.
സംസ്ഥാനത്ത് ഉദ്യോഗസ്ഥ അഴിമതി വെല്ലുവിളി
സംസ്ഥാനത്തിന ഭരണ നിര്‍വണത്തിന് ഉദ്യോഗസ്ഥർക്ക് ഇടയിലെ അഴിമതി പ്രധാന വെല്ലുവിളിയാണെന്നും അത് മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
‘ഭരണവും ഭരണകൂടവും തമ്മില്‍ വ്യത്യാസമുണ്ട്. പിണറായി വിജയൻ്റെ ഭരണകൂടം എന്ന് പലപ്പോഴും ചര്‍ച്ചയില്‍ പറയാറുണ്ട്. എന്നാല്‍ അങ്ങനെയല്ല. പിണറായി വിജയൻ നയിക്കുന്നത് ഭരണകൂടമല്ല. ഭരണകൂടത്തിന് വര്‍ഗപരമായ കാഴ്ചപ്പാടുണ്ട്. എക്സിക്യുട്ടീവ്, ജുഡീഷ്യറി, ലെജിസ്ലേറ്റീവ്, ഫോര്‍ത്ത് എസ്റ്റേറ്റ് ഈ നാലും ഉൾപ്പെടുന്നതാണ് ഇന്ത്യയിലെ ഭരണകൂടം. ഇതില്‍ ലെജിസ്ലേച്ചറിലെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍. മറ്റ് മൂന്നിലും ആ അര്‍ത്ഥത്തിലുള്ള ഭൂരിപക്ഷമല്ല ഉള്ളത്. ഭരണകൂട വ്യവസ്ഥയിലെ ലെജിസ്ലേറ്റീവ് അല്ലാത്ത മറ്റുമൂന്ന് വിഭാഗവും നമ്മുടെ കാഴ്ചപ്പാടിനോട് യോജിക്കുന്നതാവില്ല. അതിന് പരമിധിയുമുണ്ട്.
രാഷ്ട്രീയ അഴിമതി പിടിച്ചു കെട്ടി
രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അഴിമതി നടത്തുന്ന ഒരു മന്ത്രിയും ഈ മന്ത്രിസഭയില്‍ ഇല്ലെന്ന് ഗ്യാരണ്ടിയാണ്. എന്നാല്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇപ്പോഴും അഴിമതിയുണ്ട്. അതിന് വലിയ മാറ്റമില്ലാതെ തുടരുകയാണ്.
ഉദ്യോഗസ്ഥരെ മാറ്റാൻ കഴിയുന്നില്ല
ഒരു സെന്റീമീറ്ററിന്റെയും അര സെന്റീമീറ്ററിന്റെയും പേരില്‍ സര്‍ക്കാര്‍ പാവപ്പെട്ടവന് നല്കുന്ന വീട് നിഷേധിക്കാന്‍ കഴിയില്ലെന്ന് മന്ത്രിയായപ്പോള്‍ ഉറച്ച നിലപാട് എടുത്തിരുന്നു. മന്ത്രിക്ക് പറയുകയല്ലേ വേണ്ടൂ, ഞങ്ങളത് ചെയ്യില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. ഭരണനിര്വഹത്തിന് ഭരണപരമായ പരിമിധിക്കൊപ്പം ഉദ്യോഗസ്ഥരുടെ അഴിമതിയുടെ പരിമിധിയുമുണ്ട്. ഞാന്‍ വിചാരിച്ചില്ലെങ്കില്‍ അത് നടക്കില്ലെന്ന ധാരണയാണ് ചില ഉദ്യോഗസ്ഥര്‍ക്ക്. ഇതൊന്നും മാറ്റാന്‍ കഴിയുന്നില്ല.
മാറന്‍ ആവശ്യമായ മനസ്സും മാറ്റാനാവശ്യമായ ഇടപെടലുമാണ് വേണ്ടത്. രണ്ടാമത്തേതാണ് നമുക്ക് ചെയ്യാന്‍ കഴിയുക. അത് ചെയ്തപ്പോള്‍ ഗുണമുണ്ടായിട്ടുണ്ടെന്ന് മന്ത്രിയായിരുന്നപ്പോള്‍ ബോധ്യമായിട്ടുണ്ട്’ -എം.വി.ഗോവിന്ദന് പറഞ്ഞു.

മാതൃഭാഷാ പഠനം ശക്തിപ്പെടുത്തണം
മാതൃഭാഷാപഠനവും മാതൃഭാഷയിലൂടെയുള്ള പഠനവും ശക്തിപ്പെടുത്തണമെന്ന് അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായുള്ള പൊതുവിദ്യാഭ്യാസ സെമിനാർ നിർദേശിച്ചതായി അക്കാദമിക് കമ്മിറ്റി ചെയർമാന്മാരായ പ്രൊഫ. സി രവീന്ദ്രനാഥ്, കൺവീനർ ഡോ.സി രാമകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കും നിലവാരം ഉയർത്തുന്നതിനും പുത്തൻ ദേശീയ വിദ്യാഭ്യാസ നയം വലിയ വെല്ലുവിളിയാണ്. അറിവിന്റെ കച്ചവടവൽക്കരണമെന്ന കാഴ്ചപ്പാടാണ് അത് മുമ്പോട്ടുവയ്ക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നില്ല. അതിന് ബദൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങൾക്ക് സെമിനാർ രൂപം നൽകി. അറിവിന്റെ ജനകീയവൽക്കരണവും ജനാധിപത്യവൽക്കരണവുമാണ് കേരളം ലക്ഷ്യമിടുന്നത്.
വിദ്യാർഥികൾക്കനുസരിച്ച് അധ്യാപകരും മാറണം. ബോധനരീതികളിലും അധ്യാപക പരിശീലനത്തിലും മാറ്റം വരണം. മാതൃഭാഷയിലൂടെയുള്ള പഠനം പ്രോത്സാഹിപ്പിക്കുമ്പോൾതന്നെ, ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ് പഠിപ്പിക്കണം. ഇതിലെ ന്യൂനത പരിഹരിക്കണം. ശാസ്ത്രം പഠിക്കുന്നവർക്ക് ശാസ്ത്രബോധം ഉണ്ടാകുന്നില്ല. ചരിത്രബോധം ആവശ്യമില്ലെന്ന നിലപാട് രൂപപ്പെടുന്നു. ഇത് തിരുത്തപ്പെടണം. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മുമ്പിലാണ്. സ്കൂൾ പ്രായത്തിലുള്ള മിക്കവാറും കുട്ടികൾ കേരളത്തിൽ സ്കൂളുകളിൽ എത്തുന്നുണ്ട്. എന്നാൽ ദേശീയതലത്തിൽ, എട്ടുകോടിയിലധികം കുട്ടികൾ എത്തുന്നില്ല.
സാങ്കേതികവിദ്യയുടെ സാധ്യത പഠനമേഖലയിൽ ഉപയോഗപ്പെടുത്തുമ്പോൾ കുട്ടികളുടെ സർഗാത്മകത തടയുന്ന രീതി ചെറുക്കണം. സാങ്കേതികവിദ്യയാണ് അന്തിമമെന്ന നിലപാട് ശരിയല്ല.


