ചിനാർ തടങ്ങളിലേക്ക് പുറപ്പെടാം; ടി എം ഹാരിസിനെ വായിക്കാം

പുറപ്പെട്ടുപോകൽ മനുഷ്യവംശത്തിന് ഒരൊഴിയാബാധയാണ്. രണ്ടര മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ആഫ്രിക്കയിൽ ‘ഹോമോ’ ജനുസ്സ് ഉരുവം കൊള്ളുമ്പോൾത്തന്നെ ജനിതകഘടനയിൽ ഈ ബാധ കയറിക്കൂടിയിരുന്നു. നായാടിയും പെറുക്കിത്തിന്നും നടന്നുനടന്ന് ഭൂമിയിലെ സർവ്വവ്യാപിയായ ജന്തുവിഭാഗമായി. കഥകൾ മെനഞ്ഞു തുടങ്ങിയപ്പോൾ അവയെല്ലാം അവസാനമില്ലാത്ത അയനങ്ങളുടെ ബൃഹത്തായ ആഖ്യാനങ്ങളായി.

വെട്ടിപ്പിടിക്കുവാനും കീഴടക്കുവാനും വാണിഭത്തിനുമായി പുറപ്പെട്ട പടയോട്ടങ്ങൾ, സമുദ്രസഞ്ചാരങ്ങൾ. ആത്മീയാനുഭവങ്ങൾ തേടിയ തീർത്ഥാടനങ്ങൾ. അന്നവും രക്ഷാമാർഗ്ഗവും തേടിയോടിയ പലായനങ്ങൾ. അറിയാത്ത ദേശങ്ങളിലെ കാണാത്ത കൗതുകങ്ങൾ തേടിയുള്ള വിനോദയാത്രകൾ. ഇരിക്കപ്പൊറുതിയില്ലാതെ,നിൽക്കക്കള്ളിയില്ലാതെ അനുസ്യൂതം തുടരുന്ന യാത്രകൾ!

യാത്രകളോടൊപ്പംതന്നെ മനുഷ്യർ അവയുടെ രേഖപ്പെടുത്തലും ആരംഭിച്ചിരുന്നു. അങ്ങനെ എഴുതപ്പെട്ടതോരോന്നും അതാതു കാലത്തിന്റേയും ജനപദങ്ങളുടേയും സാമൂഹിക സാഹചര്യങ്ങളുടേയും വിവര ശേഖരങ്ങളായി തീർന്നു. അത്തരത്തിൽ രേഖപ്പെടുത്തിയ യാത്രാനുഭവങ്ങളുടെ ഒരു പുസ്തകം വായിച്ചതാണ് ഈ കുറിപ്പെഴുതാനുണ്ടായ പ്രചോദനം. ഹാരിസ്.ടി എം രചിച്ച ”ചിനാർ തടങ്ങളും ദേവദാരുമരങ്ങളും” എന്ന പുസ്തകം.


യാത്രകൾ അഭിനിവേശമായും ജീവിതത്തിൻ്റെ ഭാഗമായും കൊണ്ടു നടക്കുന്ന വ്യക്തിയാണഅ ഹാരിസ്.ടി.എം. നിരന്തരയാത്രകളിലേക്ക് തന്നെ പ്രചോദിപ്പിച്ച രണ്ട് യാത്രികരേയും അവരുടെ പുസ്തകങ്ങളേയും ഹാരിസ് ഓർത്തെടുക്കാറുണ്ട്.
രാജൻ കാക്കനാടനും രവീന്ദ്രനും (ചിന്ത രവി). കാക്കനാടന്റെ ‘ഹിമവാന്റെ മുകൾത്തട്ടിൽ’, ‘അമർനാഥ് ഗുഹയിലേക്ക്’ എന്നീ യാത്രാവിവരണങ്ങൾ ഹിമാലയ യാത്രകൾക്ക് പ്രേരണയായി. അതുപോലെ രവീന്ദ്രന്റെ ‘അകലങ്ങളിലെ മനുഷ്യർ’ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വഴികാട്ടിയതും ഹാരിസ് എടുത്തു പറയുന്നു.

ചിനാർ തടങ്ങളും ദേവദാരുമരങ്ങളും

ഹിമാലയൻ ഇന്ത്യയുടെ ഭാഗമായ കഷ്മീർ താഴ്‌വര, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലേക്കും പഞ്ചാബ്, വടക്കുകിഴക്കൻ ഇന്ത്യ എന്നീ പ്രദേശങ്ങളിലേക്കും പലപ്പോഴായി നടത്തിയ സഞ്ചാരയോർമ്മകളുടെ സമാഹാരമാണ് “ചിനാർ തടങ്ങളും ദേവദാരുമരങ്ങളും” .2021 ഒക്ടോബറിൽ ഒന്നാം പതിപ്പും, 2022 ആഗസ്റ്റിൽ രണ്ടാം പതിപ്പും പുറത്തിറങ്ങി.


ഓരോ യാത്രയും തനിക്കൊരു പ്രാർത്ഥനയാണെന്ന്, തന്റെ യാത്രകൾക്കുള്ള മാനിഫെസ്റ്റോ എന്ന നിലയിൽ ഹാരിസ് ഈ പുസ്തകത്തിൽ പറയുന്നുണ്ട്..
‘തന്റെ ഉള്ളിലെ അഹന്തയുടെ പത്തികളെ തല്ലിത്തകർക്കാൻ, മനസ്സിനെ വിമലീകരിക്കാൻ, അകക്കണ്ണിലെ ഇരുട്ടിലേക്ക് വെളിച്ചം ചൊരിയാൻ, കുടുസ്സായ മനോഭാവങ്ങളിൽനിന്ന് സഹഭാവത്തിന്റേയും അപരസ്നേഹത്തിന്റേയും വിസ്തൃതികളിലേക്ക് ചുവടുവെക്കാൻ’- അതിനെല്ലാം പ്രാപ്തി നൽകുന്ന പ്രാർത്ഥനാനുഭൂതി. യാത്രകൾ നൽകുന്ന ഈ ഉദാത്താനുഭവത്തിന് അടിവരയിട്ടുകൊണ്ട് സിനിമാസംവിധായകൻ ശ്രീ. ലാൽജോസ് പുസ്തകത്തിനെഴുതിയ അവതാരികയിൽ ഇങ്ങനെ പറയുന്നു: “യാത്രകൾ നേടിത്തരുന്നതിനേക്കാൾ നമ്മളിൽനിന്ന് കൊഴിച്ചുകളയുകയാണ്. ജീർണ്ണബോധ്യങ്ങളുടെ പഴുത്തിലകൾ പാതകളിൽ കൊഴിച്ചുകളഞ്ഞ് പുതുനാമ്പുകളുമായാണ് നാം യാത്രാനന്തരം വീട്ടിലെത്തുന്നത്”.
യാത്രകളെന്നത് മഹാൽഭുതങ്ങളും മായക്കാഴ്ചകളും തേടിയുള്ള മഹായാനങ്ങളല്ല. തനിക്ക് അപരിചിതമായ ഭൂഭാഗങ്ങളും അവിടുത്തെ മനുഷ്യരും വസ്തുപ്രകൃതിയും കണ്ടെത്തുകയും അവയോട് ഇടപഴകുകയും ചെയ്യുന്ന സ്വാഭാവിക വിശേഷങ്ങളാണ്. ഓരോ പ്രദേശത്തേയും സാധാരണ മനുഷ്യർ, അവരുടെ ജീവിതസാഹചര്യങ്ങൾ, പ്രകൃതിയിലും കാലാവസ്ഥയിലും ഋതുഭേദങ്ങളിലും അവരുടെ ഇടപെടലുകൾ എന്നിവയെല്ലാം ഓരോ യാത്രികനെ സംബന്ധിച്ചും വിസ്മയവും കൗതുകവും ഉണർത്തുന്നവയാണ്.

ശ്രീനഗറിൽ തനിക്കുവേണ്ടി വാഹനമോടിച്ച ഡ്രൈവർ ബിലാലിനേയും അവന്റെ കുടുംബത്തേയും പരിചയപ്പെടുത്തിക്കൊണ്ടാണ് ഹാരിസ് തന്റെ പുസ്തകം ആരംഭിക്കുന്നത്. കഷ്മീരിലെ സാധാരണമനുഷ്യരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇവിടെ നമുക്ക് ലഭ്യമാകുന്നു. പിന്നീടുള്ള ഓരോ അധ്യായങ്ങളിലും ഇപ്രകാരം മനുഷ്യരും അവരുടെ ജീവിതവും കടന്നുവരുന്നു. ജമ്മു-പാക് അതിർത്തിയിൽ കാവൽ നിൽക്കുന്ന ബി എസ് എഫ് ജവാൻ രഘു, കാസിഗുണ്ഡിലെ അതാവുള്ളയും കുടുംബവും, ഡൽ തടാകത്തിലെ വഞ്ചി വീടിന്റെ ഉടമ അബ്ദുൽറഷീദ്, സഹായി മൻസൂർ, കാർഗിലിലെ ഇൻഫർമേഷൻ ഓഫീസർ ഗുൽസാർ ഹസ്സനും കുടുംബവും, വനം വകുപ്പ് ഉദ്യോഗസ്ഥൻ അസ്ഗർ അലി, ലദ്ദാക്കിൽ വെച്ച് പരിചയപ്പെട്ട ജർമൻ സംഗീതജ്ഞൻ യൂളി, കൊറിയയിൽനിന്നു വന്ന ഫ്ലോറയും ലീയും, ഋഷികേശിൽനിന്ന് യമുനോത്രിയിലേക്ക് ടാക്സിയോടിച്ച കേശവാനന്ദ്, വഴിമധ്യേ പരിചയപ്പെട്ട യാത്രികരെ തന്റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി വിരുന്നൂട്ടുന്ന ബഗോറിയിലെ ജസ്വന്ത് സിംഗ് റാവത്ത്, ബദരീനാഥക്ഷേത്രത്തിലെ പൂജാരിമാരായ, പയ്യന്നൂർ സ്വദേശികളായ, നാരായണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും, ഐസ്വാളിലെ എൽദൊറാദോ ഹോട്ടൽ നടത്തിപ്പുകാരി ചിംഗ് പുയി- മനുഷ്യർ പരസ്പരം വിനിമയം ചെയ്യുന്ന ഊഷ്മളവും ഹൃദ്യവുമായ സഹഭാവത്തിന്റെ നിദർശനങ്ങളാണ് ഇതിലെ ഓരോ വ്യക്തിവിവരണങ്ങളും.


കാർഗിലിൽ ഗോമാകുന്നുകൾക്കു മുകളിൽവെച്ച് ആപ്രിക്കോട്ട് പഴങ്ങൾ നൽകി യാത്രികരെ സൽക്കരിക്കുന്ന കുഞ്ഞുങ്ങൾ, പനി പിടിച്ച സഹയാത്രികന് ‘സ്പെഷലായി’ കഞ്ഞിയുണ്ടാക്കിക്കൊടുക്കുന്ന ലദ്ദാക്കുവാസി- ഓരോ അനുഭവങ്ങളും അത്യന്തം മിഴിവോടെ പകർത്തിവെക്കുവാൻ ഹാരിസിന് സാധിച്ചിട്ടുണ്ട്.
നമ്മൾ എത്രയെല്ലാം മുന്നൊരുക്കവും മുൻകരുതലും സ്വീകരിച്ചാലും ഏതൊരു യാത്രയിലും അനിശ്ചിതത്വവും അത്യാഹിതങ്ങളും നമ്മുടെ സന്തതസഹചാരികളായിരിക്കും. അപ്രതീക്ഷിതമായി സംഭവിക്കുന്ന അത്തരം വിപര്യയങ്ങളിലൂടെ കടന്നുപോകുന്നതിന്റെ വിവരണങ്ങൾ ഈ യാത്രാനുഭവങ്ങളിലുണ്ട്. ശ്രീനഗർ-കാർഗിൽ പാതയിൽ സോജിലാ ചുരത്തിൽ തങ്ങൾ കയറിയ ബസ്സ് ചരക്കുലോറിയുമായി ഉരസി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നതും ആളും മനുഷ്യനുമില്ലാത്ത ചുരത്തിനു മുകളിൽ ഒറ്റപ്പെട്ടു പോകുന്നതും, ലദ്ദാക്കിൽവെച്ച് പാംഗോംഗ് തടാകത്തിലേക്ക് പോകുമ്പോൾ വഴിമധ്യേ മലവെള്ളപ്പാച്ചിലിൽ റോഡാകെ കുത്തിയൊലിച്ചു പോവുകയും പിന്നീട് സാഹസപ്പെട്ട് മലവെള്ളം മുറിച്ചുകടന്ന് ആറു കിലോമീറ്റർ നടന്ന് തടാകക്കരയിലെത്തിയതും ഇത്തരം സാഹചര്യങ്ങളാണ്. ചാർധാം യാത്രക്കിടയിൽ ഗംഗോത്രിയിലേക്ക് പോകവേ തൊട്ടുമുന്നിൽ മലയിടിഞ്ഞ് വീണ് യാത്ര തടസ്സപ്പെടുന്നതിന്റെ ദുരന്തദൃശ്യവും ഹാരിസ് വരച്ചുവെക്കുന്നു.


ഈ പുസ്തകത്തെ മനോഹരമായ വായനാനുഭവമാക്കി മാറ്റുന്ന മറ്റൊരു ഘടകം ഇതിലെ പ്രകൃതിവർണ്ണനകളാണ്. ഹിമാലയൻ ഭൂപ്രകൃതിയുടെ ചേതോഹരമായ ദൃശ്യങ്ങൾ -അത് കഷ്മീരായാലും, ലദ്ദാക്കായാലും, ഹിമാചൽ പ്രദേശായാലും, ഉത്തരാഖണ്ഡിലെ ചതുർധാമങ്ങളായാലും, പഞ്ചനദീതടങ്ങളായാലും,ലൂഷായി കുന്നുകളായാലും- വിലോഭനീയമായ ഭാഷാചാതുരിയിൽ വെളിപ്പെടുന്നു.
യാത്രയുടെ കഠിനപഥങ്ങളിലൂടെ, അനേകദൂരം കാൽനട നടന്നും, മലനിരകളുടെ കയറ്റിറക്കങ്ങളിൽ ആയാസപ്പെട്ടും, മഞ്ഞിലും തണുപ്പിലും തണുത്തുമരവിച്ചും നിർവ്വഹിക്കപ്പെടുന്ന ചതുർധാം യാത്രയുടെ വിവരണങ്ങൾ ഈ പുസ്തകത്തിലെ ഒരു പ്രധാന ഖണ്ഡമാണ്. ‘ഇനിയൊരു യാത്രക്ക്
ഈ പുസ്തകം എന്നെ പ്രേരിപ്പിക്കുന്നു’ എന്ന അവതാരികാകാരന്റെ പ്രസ്താവത്തെ ഈ ഖണ്ഡമെത്തുമ്പോൾ നമ്മളും ഏറ്റെടുക്കും.
കെ.പി.എ സമദിൻ്റെ കുറിപ്പിൽ പറഞ്ഞപോലെ “ഉള്ളിലുണരുന്ന വിചാരങ്ങൾക്ക് വാക്കുകളുടെ ചിറകുകൾ നൽകാൻ കഴിയുന്ന സിദ്ധിയുടെ സമൃദ്ധി”
ഈ പുസ്തകത്തെ ഈടുറ്റതാക്കുന്നു.

2 COMMENTS

  1. ഹാരിസിന് ഇനി ഈ
    സുഹൃത്തിന്റെ സാമീപ്യത്തിലേക്ക് ,
    ഹാരിസ് ബർഗ്ഗിലേക്ക്
    സ്വാഗതം !

  2. ഹാരിസിന് ഇനി ഈ
    സുഹൃത്തിന്റെ സാമീപ്യത്തിലേക്ക് ,
    ഹാരിസ് ബർഗ്ഗിലേക്ക്
    സ്വാഗതം !

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...