കോഴിക്കോട്ടെ പനിമരണം നിപതന്നെയോ, ഉച്ചയോടെ ഫലം എത്തും; ആരോഗ്യ മന്ത്രി കോഴിക്കോട് എത്തി

0

കോഴിക്കോട് അസ്വാഭാവിക പനിബാധിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ സ്രവ പരിശോധനാ ഫലം ഉച്ചയോടെ പൂണെ വൈറോളജി ലാബിൽ നിന്ന് ലഭിക്കും. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ സംശയിക്കുന്ന തരത്തിൽ നിപ തന്നെയോ എന്നതിൽ വ്യക്തത വരികയുള്ളൂ.

2018-ൽ നിപ റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 18 കിലോമീറ്റർ ചുറ്റളവിലാണ് അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ട് എത്തിയിട്ടുണ്ട്.

പനിയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടുപേരാണ് മരിച്ചത്. രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇതിൽ ഒരാളുടെ ബന്ധുവും സമാനരോഗലക്ഷണങ്ങളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്. നിപ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തത് ഇവരെ പരിശോധിച്ച ഡോക്ടർമാരാണ്.

കോഴിക്കോട് മരുതോങ്കര, തിരുവള്ളൂർ പ്രദേശത്തു നിന്നുള്ളവരാണ്. ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയുമാണ് മരിച്ചത്. ഒമ്പത് വയസ്സുള്ള കുട്ടിയാണ് ചികിത്സയിലുള്ളത്. സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തക സംരക്ഷണം അഞ്ചുവർഷം തടവുമായി നിയമമായി; രോഗികളുടെ അവകാശത്തിനൊപ്പം ആരുണ്ട്

0

ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള ബില്‍ നിയമമായി. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയോ അക്രമത്തിനു പ്രേരിപ്പിക്കുകയോ ചെയ്താല്‍ ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ രണ്ടുലക്ഷം വരെ പിഴയുമാണ് ശിക്ഷ. കഠിനമായ ദേഹോപദ്രവം ഏല്‍പ്പിച്ചാല്‍ ഒന്നുമുതല്‍ അഞ്ചുലക്ഷം വരെ പിഴയുമാണ് ശിക്ഷ.

ആരോഗ്യ രംഗത്തെ ചൂഷണവും അശ്രദ്ധയും നിരീക്ഷിക്കാൻ ആരുണ്ട്

ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നത് കുറ്റകരമാക്കിയ വ്യവസ്ഥ മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കിയത്. മൂന്നുമാസം വരെ വെറുംതടവോ 10,000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. എതിര്‍പ്പിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതിബില്ലില്‍ നിന്ന് വാക്കാല്‍ അപമാനിക്കുന്നത് കുറ്റകരമാക്കുന്ന വ്യവസ്ഥ ഒഴിവാക്കുകയായിരുന്നു.

ഡോക്ടർ അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ എന്നത് ആർക്കും ചോദ്യം ചെയ്യാൻ പറ്റാത്ത. വാക്കാൽ പോലും ചോദ്യം ഉന്നയിക്കാൻ പറ്റാത്ത പദവി എന്ന നിലയ്ക്ക് മാറ്റുന്നതിന് ന്യായം നൽകുകയായിരുന്നു ആദ്യ നിർദ്ദേശത്തിൽ. ഇനിയും ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കോടികളുടെ ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യുന്ന വൻ കിട ആരോഗ്യം സംരക്ഷണ സ്ഥാപനങ്ങളിലെ ഒറ്റപ്പെട്ട രോഗികൾക്ക് എന്തു തരം സംരക്ഷണം ലഭിക്കും എന്നത് സംശയകരമാണ്. വിശേഷിച്ചും രാഷ്ട്രീയവും അധികാരവും ഇത്തരം സ്ഥാപനങ്ങൾക്ക് ഒപ്പം നിൽക്കുന്ന പ്രവണത പ്രത്യക്ഷമാണ് എന്ന സാഹചര്യത്തിൽ.

വയറ്റിൽ കത്രിക വെച്ച് തുന്നിയിട്ടും അത് ഞങ്ങളല്ല എന്ന് വരുത്തി തീർക്കാൻ സംഘടിത ശ്രമം ഉണ്ടായത് കേരളത്തിൻ്റെ ഞെട്ടലാണ്. മെഡിക്കൽ രംഗത്തെ ഉയർന്ന ബോഡി തന്നെ ഇതിനെ ന്യായീകരിച്ചും തെറ്റിദ്ധരിപ്പിച്ചും രംഗത്ത് എത്തി. ഇവർ ആരുടെ താത്പര്യവും എത്തിക്ക്സുമാണ് സംരക്ഷിക്കുന്നത് എന്ന് ജനങ്ങൾക്ക് മുന്നിൽ തെളിയിച്ചപ്പോഴാണ് രോഗികൾക്ക് അഞ്ചു വർഷം തടവുമായി പുതിയ നിയമം എടുത്തു ചാടി വരുന്നത്.

നിസ്സാരകാര്യങ്ങള്‍ക്കുളള ദുരുപയോഗസാധ്യത കണക്കിലെടുത്താണ് ഒഴിവാക്കല്‍ എന്ന ഔദാര്യവും ഇതോടൊപ്പം വിശദീകരിക്കുന്നുണ്ട്. എന്നാൽ വയറ്റിൽ കത്രിക കുടുങ്ങിയട്ട് വരെ സംഘടിത ശക്തിയായി നിന്ന് ന്യായീകരിക്കുന്ന ചിത്രമാണ് കേരളത്തിലുള്ളത്. മെഡിക്കൽ എത്തിക്ക്സ് എന്നത് അതത് സമയത്തെ ന്യായീകരണമായി. മരുന്നു കമ്പനികളുടെ സ്പോൺസർ ഷിപ്പും സമ്മാനങ്ങളുമായി ഈ രംഗം കൊഴുക്കുകയാണ്.

ഇവയൊന്നും പരിഗണിക്കാതെ ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ എന്ന പേരിൽ അഞ്ചു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുററമാക്കി ചോദ്യം ചെയ്യുന്നതിനെ മാറ്റിയിരിക്കയാണ് എന്ന വികാരമാണ് ജനങ്ങൾ പങ്കു വെക്കുന്നത്. ഈ രംഗത്തെ തൊഴിൽ പണത്തിൻ്റെ അളവിൽ വിലയിരുത്തുന്ന പ്രവണ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇത് പരിഗണിക്കാതെ രോഗികളുടെയും പിഴവുകൾക്ക് ഇരയാവുന്നവരുടെയും പ്രതികരണങ്ങളെ ക്രിമിനൽ കുറ്റമാക്കി തീർക്കുന്ന സാഹചര്യമാണ്.

കോഴിക്കോട് പനി ബാധിച്ച് രണ്ട് മരണം; അതീവ ജാഗ്രത, നിപ ലക്ഷണങ്ങൾ എന്ന് സംശയം

0

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെട്ടതിനാൽ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത് അസാധാരണമായ സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.

മരിച്ച വ്യക്തികളുടെ ശരീര സ്രവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും സ്ഥിരീകരണം ലഭിക്കുകയുള്ളൂ. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മരിച്ച രണ്ട് പേർക്കും നിപ സമാനമായ ലക്ഷണങ്ങൾ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. മരിച്ച വ്യക്തികളെ സംബന്ധിച്ചടക്കം കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.

നേരത്തെ രണ്ട് വട്ടം നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ആരോഗ്യപ്രവർത്തകരും ബന്ധുക്കളുമടക്കം നിരീക്ഷണത്തിലാണ്. നിപ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്.

തുടർന്ന് അടിയന്തിര നടപടികളിലേക്ക് കടക്കുകയായിരുന്നു. മന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തി.

വിദ്യാർഥികളുടെ യാത്രാ നിരക്ക് ഇളവ്, പ്രായപരിധി വർധിപ്പിച്ചു

0

ബസുകളിൽ വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആയി വർധിപ്പിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസ്സായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് പുതുക്കിയത്.

അർഹതയില്ലാത്ത പലരും യാത്രാസൗജന്യം നേടുന്നു എന്ന പ്രചാരണം ഏറ്റെടുത്തായിരുന്നു 25 വയസ്സ് എന്ന് നിജപ്പെടുത്തിയത്. ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ബസ്സുടമകളുടെ താതപര്യത്തിന് വഴങ്ങിയ നിലപാട് പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഇപ്പോഴും കെ എസ് ആർ ടി സിയിൽ കേരളത്തിന് തെക്കും വടക്കും വിദ്യാർഥി കൺസഷൻ്റെ കാര്യത്തിൽ വ്യത്യസ്ത നിയമമാണ്. കാലങ്ങളായി വിദ്യാർഥി സംഘടനകൾ ഇതിലും മൌനം തുടരുന്ന സാഹചര്യമാണ് എന്ന് വിദ്യാർഥികൾ പറയുന്നു. മാത്രമല്ല വിദ്യാർഥി കൺസഷൻ പരസ്യപ്പെടുത്തിയുള്ള ബസ് ഫെയർ സ്റ്റേജ് പ്രസിധീകരിക്കാതെ ബസ്സ് ലോബിയെ സഹായിക്കുന്ന നിലപാടായിരുന്നു.


ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപായി ഗോന്ധ്രയ്ക്ക് സമാനമായ കലാപത്തിന് മുന്നൊരുക്കമെന്ന് ഉദ്ധവ് താക്കറെ

ഉത്തര്‍പ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിനു പിന്നാലെ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

2024 ജനുവരിയിലായിരിക്കും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്നാണ് കരുതപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്ഷേത്രം ഉദ്ഘാടനം നടത്താനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന. ഈ സാഹചര്യം കണക്കിലെടുത്താണ് പ്രകോപന ശ്രമം ഉണ്ടാവാം എന്ന് താക്കറെ മുന്നറിയിപ്പ് നൽകുന്നത്.

അക്രമസംഭവത്തിനുള്ള ഗൂഢാലോചന നടക്കുന്നതായി താക്കറെ പറഞ്ഞു. ജല്‍ഗാവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു താക്കറെയുടെ താക്കീത്. ഗോധ്രയിലേതിന് സമാനമായ സംഭവത്തിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് താക്കറെ മുന്നറിയിപ്പ് നൽകി.

“ഇത് സംഭവിക്കാം, ആക്രമണം നടന്നേക്കാം. ചില കോളനികളില്‍ അവര്‍ ബസുകള്‍ കത്തിക്കും, കല്ലെറിയും, കൂട്ടക്കൊലകള്‍ സംഭവിക്കും, രാജ്യം വീണ്ടും കലാപാഗ്നിയില്‍ എരിയും, ആ അഗ്നിയില്‍ അവര്‍ തങ്ങളുടെ രാഷ്ട്രീയത്തിന്റെ അപ്പങ്ങള്‍ ചുട്ടെടുക്കും”, താക്കറെ മുന്നറിയിപ്പ് നൽകി.

തങ്ങളുടെതായ ഒരു സംഭാവനയും രാജ്യത്തിന് നൽകാത്തവർ എന്നും വിമർശനം

സ്വന്തമായി ഉയർത്തിക്കാട്ടാൻ മാതൃകാ നേതാക്കന്മാരില്ലാത്ത ബി.ജെ.പിയും ആർ.എസ്.എസും മഹാന്മാരായ സർദാർ പട്ടേലിനെയും സുഭാഷ് ച​ന്ദ്ര ബോസിനെയുമൊക്കെ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഉദ്ധവ് പരിഹസിച്ചു. എന്റെ പിതാവ് ബാൽതാക്കറെയുടെ പാരമ്പര്യത്തിന് മേലും അവർ അവകാശമുന്നയിക്കുന്നു. സർദാർ പട്ടേലിന്റെ പേരിലുള്ള ഒരു കൂറ്റൻ പ്രതിമ ഉണ്ടാക്കിയതല്ലാതെ തങ്ങളുടേതായ ഒരു സംഭാവനയും ഈ രാജ്യത്തിന് നൽകാത്തവരാണ് ബി.ജെ.പിയും ആർ.എസ്.എസും. ആ പ്രതിമയല്ലാതെ പട്ടേലിന്റെ നേട്ടങ്ങളെക്കുറിച്ചൊന്നും അവർ ചിന്തിക്കുന്നുമില്ല. ഇക്കൂട്ടർ പട്ടേലിന്റെ മഹത്വത്തിന് തൊട്ടടുത്തു പോലും എത്തുന്നവരല്ല.

2002 ല്‍ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ കോച്ചുകള്‍ തീ പിടിച്ച സംഭവത്തിൽ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠൂരമായ വിഭാഗീയതയുടെ കലാപം പൊട്ടിപുറപ്പെട്ടത്.

പൊതുതിരഞ്ഞെടുപ്പിന് മുമ്പായാണ് രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത് ആസൂത്രണം ചെയ്യുന്നത്. ജനുവരിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധകോണുകളില്‍ നിന്നുള്ളവർ പങ്കെടുക്കും എന്നാണ് കരുതുന്നത്.

പ്രതികരണവുമായി ബി ജെ പി

ശിവസേന സ്ഥാപകനും ബിജെപിയുടെ മുന്‍സഖ്യകക്ഷിനേതാവുമായ ബാലസാഹേബ് താക്കറെയുടെ അനുഗ്രഹം രാമക്ഷേത്രനിര്‍മാണത്തിന് ലഭിച്ചിട്ടുണ്ടെന്ന് താക്കറെയുടെ പ്രസ്താനയ്ക്ക് എതിരെ ബി ജെ പി നേതാവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. പ്രതിപക്ഷനേതാവിന് സദ്ബുദ്ധിയേകാന്‍ ഭഗവാന്‍ രാമനോട് പ്രാര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും താക്കറെയുടെ മുന്നറിയിപ്പിൽ പ്രകോപിതരായി രംഗത്ത് വന്നു.

സ്കൂൾ വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ

പൂവച്ചലിൽ കുട്ടിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് അതിർത്തിയിൽ വെച്ചാണ് പൂവച്ചൽ ‘ഭൂമിക’യിൽ പ്രിയരഞ്ജനെ (42) പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം ആസുത്രിതമെന്ന് പോലീസ് പറഞ്ഞു.

പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അധ്യാപകനായ അരുൺകുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകൻ ആദിശേഖറിനെ (15) ആണ് ഓഗസ്റ്റ് 30-ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന് മുന്നിൽ വെച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്.

ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രം ഒഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തത് നേരത്തെ കുട്ടിക്ക് എതിരെ വിദ്വേഷത്തിന് കാരണമായിരുന്നു.

സൈക്കിൾ ചവിട്ടുമ്പോൾ ഇടിച്ചിട്ടു

ക്ഷേത്രത്തിന് മുന്നിൽ സൈക്കിൾ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാർ ഇടിച്ചിടുകയായിരുന്നു. സി.സി.ടി.വി. ദൃശ്യത്തിന്റെയും, കുട്ടിയുടെ മാതാപിതാക്കളുടെയും, അടുത്ത ബന്ധുവിന്റെയും മൊഴി അനുസരിച്ചാണ്‌ പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതെന്ന് കാട്ടാക്കട ഡിവൈ.എസ്.പി. എൻ.ഷിബു പറഞ്ഞു.

സംഭവത്തിന് ശേഷം വാഹനം ഉപേക്ഷിച്ച് ഇയാൾ ഒളിവിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ച കാറിടിച്ച് മരിച്ചത്. സംഭവത്തിൽ ആദ്യം ആരും ദുരൂഹത സംശയിച്ചിരുന്നില്ല.

സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ മനപ്പൂർവം വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് ക്ഷേത്രപരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ മകനെ കൊലപ്പെടുത്തിയതാണെന്ന് ആദിശേഖറിന്റെ മാതാപിതാക്കൾ പൊലീസിൽ മൊഴി നൽകി. ഇതിന് പിന്നാലെയാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

സൂപ്പർ ഫോറിൽ സുപ്രീം ചാലഞ്ച്, പാക്കിസ്ഥാന് ഇന്ത്യയുടെ 357 റൺസ് വെല്ലുവിളി

0

ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. സെഞ്ചുറി നേടിയ വിരാട് കോലിയും കെ.എല്‍.രാഹുലുമാണ് ഇന്ത്യയ്ക്ക് സുപ്രീം സ്‌കോര്‍ സമ്മാനിച്ചത്.

രാഹുലും കോലിയും അവസാന ഓവറില്‍ ടീം സ്‌കോര്‍ 350 കടത്തി. പാകിസ്താനെതിരേ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മഴമൂലം മത്സരം 4.40 നാണ് ആരംഭിച്ചത്. ക്രീസിലെത്തിയ കോലിയും രാഹുലും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. പിന്നാലെ ഇരുവരും അര്‍ധസഞ്ചുറി കൂട്ടുകെട്ടും സാധ്യമാക്കി.  പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീദി, ശദബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

കൊളംബോയിലെ പ്രേമദാസ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങളിലെ മൂന്നാം മത്സരമാണിത്. രണ്ടാം സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ശ്രീലങ്ക 21 റൺസിന് വിജയിച്ചു. ശ്രീലങ്ക ഉയർത്തിയ 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 48.1 ഓവറിൽ 236 റൺസിന് എല്ലാവരും പുറത്തായി. ബുധനാഴ്ച നടന്ന ആദ്യ സൂപ്പർ 4 മത്സരത്തിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.

“സതീശനും പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്, പ്രതിപക്ഷം ആവശ്യപ്പെട്ടാൽ കൂടുതൽ അന്വേഷണം നടത്താൻ റെഡി”യെന്ന് മുഖ്യമന്ത്രി

0

പ്രതിപക്ഷ നേതാവ് സതീശനും മുഖ്യമന്ത്രി പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. സോളാർ ഗൂഢാലോചയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കേസ് രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവടക്കമുള്ളവർ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്നും പറഞ്ഞു.

ദല്ലാൾ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞു

‘സർക്കാർ അധികാരത്തിൽ വന്ന് മൂന്നാം ദിവസം ദല്ലാൾ അടക്കം എന്റെ അടുത്തുവന്ന് പരാതിനൽകി എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരള ഹൗസിൽ വെച്ച് ഞാൻ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ എന്റെയടുത്ത് ദല്ലാൾ വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞ ആളാണ് ഞാൻ. അത് സതീശൻ പറയുമോ എന്നറിയില്ല. മുഖ്യമന്ത്രിയായപ്പോൾ ദല്ലാൾ എന്റെ അടുത്ത് വന്നുവെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. അങ്ങനെ അടുത്ത് വരാൻ അത്രപെട്ടെന്ന് ഒരു മാനസിക നില അദ്ദേഹത്തിന് ഉണ്ടാകും എന്ന് തോന്നുന്നില്ല’, മുഖ്യമന്ത്രി പറഞ്ഞു.

പരാതി എഴുതി വാങ്ങിക്കാൻ ശ്രമിച്ചുവോ

2016- ജൂലൈ 22-നാണ് പരാതി വരുന്നത്. അധികാരത്തിൽ വന്നതിന്റെ മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ് അത്. സിബിഐയ്ക്ക് കേസ് വിട്ട സംഭവത്തിലെ പരാതി കൈയിൽ കിട്ടുന്നത് 12- 1 – 2021-നാണ്. 15 – 1 – 2021 നാണ് അതിൽ നിയമോപദേശം തേടുന്നത്. അതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരേ പരാതി എഴുതിവാങ്ങാൻ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെയല്ല എന്ന് ഇതിൽനിന്ന് വ്യക്തമാകും.

സോളാർ തട്ടിപ്പു കേസ് കേരളത്തിലെ ഭരണരംഗത്ത് യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടന്ന അധികാര ദുർവിനിയോഗത്തിന്റേയും അഴിമതിയുടേയും അരാജകത്വത്തിന്റേയും സ്വാധീനം എത്ര വലുതായിരുന്നു എന്ന് തുറന്നു കാട്ടുന്ന ഒന്നായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊർജ്ജ പദ്ധതിയാണ് കോടികൾ തട്ടിയെടുക്കുന്ന അഴിമതിയാക്കി മാറ്റിയത്. അത് തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. യു.ഡി.എഫ്. സർക്കാർ തന്നെ നിയമിച്ച ജൂഡീഷ്യൽ കമ്മിഷന്റെ കണ്ടെത്തലാണ്. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളിൽ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഉണ്ടാക്കിയത്, മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ആവശ്യപ്പെട്ടാൽ കൂടുതൽ അന്വേഷണം നടത്താം

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സി.ബി.ഐ. റിപ്പോർട്ട് കൈയിൽ കിട്ടിയിട്ടില്ലെന്നും റിപ്പോർട്ട് കാണാതെ കൃത്യമായി മറുപടി പറയാനാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി, ഗൂഢാലോചനയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ അടങ്ങിയ വിഷയത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് പ്രതിക്ഷം ആവശ്യപ്പെട്ടാൽ അതിന്റെ നിയമവശങ്ങൾ നോക്കി നടപടി എടുക്കാൻ തയ്യാറാണെന്നും സർക്കാരിന് ഏത് അന്വേഷണത്തിനും വിരോധമില്ലെന്നും കൂട്ടിച്ചേർത്തു.

‘സോളാർ തട്ടിപ്പുകേസ് എൽ.ഡി.എഫ്. സർക്കാരോ ഇടതുപക്ഷമോ സൃഷ്ടിച്ചതോ കെട്ടിച്ചമച്ചതോ അല്ല. കേസിന്റെ തുടക്കം മുതൽ അഭിനയിക്കുന്നത് കോൺഗ്രസുകാർ തന്നെയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങൾക്ക്. അന്നും ഇന്നും ഇത് തന്നെയാണ്. വ്യവസ്ഥാപിതമായ രീതിയിൽ നിയമപമായ അന്വേഷണം നടക്കട്ടെ. അതിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടട്ടേ എന്നനിലപാടാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. സോളാർ തട്ടിപ്പ് പരാതികൾ ഉയർന്നു വന്നഘട്ടത്തിലും അന്നത്തെ ഭരണനേതൃത്വത്തിന്റേയും അന്നത്തെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അടക്കം പേരുകൾ ഉയർന്നപ്പോഴും, സി.ബി.ഐ. അന്വേഷണ റിപ്പോർട്ടിന്റെ പേരിൽ അവകാശവാദം ഉന്നയിക്കുമ്പോഴും ഞങ്ങൾക്ക് മുൻ നിലപാടിൽ മാറ്റമില്ലെന്നും അന്ന് എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളത്, മുഖ്യമന്ത്രി പറഞ്ഞു.

‘പത്തനംതിട്ട കോടതിയിൽ രഹസ്യമൊഴി നൽകിയ മല്ലേലി ശ്രീധരൻ നായർ കോൺഗ്രസുകാരനും കെ.പി.സി.സി. അംഗവുമായിരുന്നു. അദ്ദേഹത്തിന്റെ മൊഴിയിലാണ് അന്നത്തെ മുഖ്യമന്ത്രിക്കെതിരേ ശക്തമായ ആക്ഷേപം ഉണ്ടായിരുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ വേദനയാണ് പറഞ്ഞത്. ഞങ്ങളെ സഹായിക്കാൻ വേണ്ടിയല്ല. മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് പണം നൽകിയത് എന്നാണ് മല്ലേലി ശ്രീധരൻ നായരുടെ മൊഴി. ഉമ്മൻ ചാണ്ടിയെ വ്യക്തിപരമായി ലക്ഷ്യംവെച്ച് ഏറ്റവും കൂടുതൽ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രപസ്താവന നടത്തിയ് അന്നത്തെ ഭരണമുന്നണിയുടെ ചീഫ് വിപ്പ് പദവി വഹിച്ച വ്യക്തിയായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയേയും പരാതിക്കാരേയും അരുതാത്ത രീതിയിൽ കണ്ടു എന്ന് പറഞ്ഞതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് മുമ്പിൽ ലഭ്യമാണ്. മുൻ കെ.പി.സി.സി. അധ്യക്ഷനും നിലവിലെ ലോക്സഭാംഗവുമായ വ്യക്തി പറഞ്ഞത്, പാതിരാത്രിയിൽ വിവാദ നായികയെ കോൺഗ്രസ് മന്ത്രിമാരും നേതാക്കളും വിളിച്ചത് കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാനല്ലല്ലോ എന്നാണ്. ഞങ്ങളാരുടേയും വാക്കു കേട്ടിട്ടല്ല. ഞങ്ങൾക്ക് ഇതിൽ ഒരുപങ്കുമില്ല, മുഖ്യമന്ത്രി പറഞ്ഞു.

യുഎസ് ഓപ്പൺ, നൊവാക് ജോക്കോവിച്ച് 24 തികച്ചു

0

നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. 24 ാമത്തെ ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർ‍ഡിൽ ഇദ്ദേഹം ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി.

യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു ജയം.

റെക്കോഡുകൾ ഭേദിച്ച് മുന്നേറ്റം

യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.

റോജർ ഫെ‍ഡറർ കഴിഞ്ഞ വർഷം ടെന്നിസിൽനിന്നു വിരമിച്ചു. അടുത്ത വർഷം കരിയർ അവസാനിപ്പിക്കുമെന്ന് റാഫേൽ നദാൽ പ്രഖ്യാപിച്ചു കഴിഞ്ഞു. മാർഗരെറ്റ് കോർട്ടിൻ്റെ റെക്കോഡുകൾ മറികടന്ന് ഗ്രാൻഡ് സ്ലാമുകളിൽ മുന്നേറാൻ ജോക്കോയ്ക്ക് കരിയർ ഇനിയും ബാക്കിയാണ്.

മഴ തുടരും

0

മ്യാന്മാർ തീരത്തിനു സമീപം മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി. അടുത്ത 72 മണിക്കൂറിനുള്ളിൽ ചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. ഇതുമൂലം കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത.

സെപ്റ്റംബർ 11 & 12 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നിലവിലുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചത്.