ഏത് കേഡര്‍ പാര്‍ട്ടിയെയും വെല്ലുവിളിക്കാവുന്ന സംഘടനാശേഷി യു.ഡി.എഫിനുണ്ടെന്ന് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും തെളിയിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
സ്നേഹംകൊണ്ട് ലോകം ജയിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി തിരിച്ച് നല്‍കിയ ആദരവാണ് യു.ഡി.എഫിന്റെ ചരിത്ര വിജയം എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. ജനവിരുദ്ധ സര്‍ക്കാരിനെതിരെ പേരാടാനും മുന്നോട്ട് കുതിക്കാനുമുള്ള ഇന്ധനമാണ് ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി യു.ഡി.എഫിന് നല്‍കിയത്.
ടീം യുഡിഎഫിനുള്ളതാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. കൂട്ടായ്മയുടെയും സംഘബോധത്തിന്റെയും സ്നേഹത്തിന്റെയും വിജയമാണ് പുതുപ്പള്ളിയില്‍ കണ്ടത്.
ഒറ്റക്കെട്ടായി നിന്ന് പോരാടിയാല്‍ ലോക്സഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വിജയം ആവര്‍ത്തിക്കാം. ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ 2026-ല്‍ താഴെയിറക്കാം. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്കും ഒപ്പം നിന്ന കേരള ജനതയ്ക്കും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സഹതാപ തരംഗമെന്ന് എം വി ഗോവിന്ദൻ
തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വിജയം ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുണ്ടായ സഹതാപതരംഗം മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ താക്കീതായ കാണാന്‍ സാധിക്കില്ലെന്നും സഹതാപതരംഗത്തിനു മുന്നില്‍ സര്‍ക്കാരിനെ പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സന്ററില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ പതിമൂന്നാമത്തെ ജയമാണിതെന്ന് ചാണ്ടി ഉമ്മന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. സഹതാപതരംഗമാണ് പുതുപ്പള്ളിയിലെ യുഡിഎഫ് വിജയത്തിനു കാരണം. അതാണ് വസ്തുത. മറ്റ് ചേര്‍ത്തുപറയുന്നതൊക്കെ രാഷ്ട്രീയമാണ്. അത് പിന്നീട് ചര്‍ച്ചചെയ്യാം.
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 37,213 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്.
ഉമ്മൻചാണ്ടിയെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ വിറപ്പിച്ച ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്‍റെ വിജയം.
2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് പുതുപ്പള്ളി നിയമസഭയിലേക്ക് ടിക്കറ്റ് നൽകിയത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു. ഒരു ഘട്ടത്തില്‍ പോലും ചാണ്ടിയെ മുന്നേറാന്‍ ജെയ്ക് സി തോമസിനായില്ല.
ഏട്ടാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോൾ പുതുപ്പള്ളിയിൽ ഉമ്മന്‍ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ മകൻ ചാണ്ടി ഉമ്മൻ മറികടന്നു. 72.86 ശതമാനം പോളിംഗോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ആകാക്ഷയോടെയാണ് ഉറ്റു നോക്കിയിരുന്നത്.
സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. വോട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും വലിയ ലീഡ് നിലനിർത്തിക്കൊണ്ടായിരുന്നു ചാണ്ടിയുടെ മുന്നേറ്റം. മൂന്നാം റൗണ്ട് വോട്ടെണ്ണലില്‍ തന്നെ കഴിഞ്ഞ തവണത്തെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷമായ 9,044 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. വോട്ടിങ് മെഷീനിലെ മൂന്ന് റൗണ്ട് എണ്ണിത്തീര്‍ന്നപ്പോള്‍ 17, 034 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടി.
മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം എട്ടാം റൗണ്ടോടെതന്നെ ചാണ്ടി ഉമ്മന്‍ മറികടന്നു. മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും കൂടിയ ഭൂരിപക്ഷം 2011-ലേതാണ്. 33,255 വോട്ടുകളാണ് അത്തവണ അദ്ദേഹം നേടിയിരുന്നത്. അമ്പത് ശതമാനം വോട്ട് എണ്ണക്കഴിഞ്ഞപ്പോഴേക്കും ചാണ്ടി ഉമ്മൻ 33,000 എന്ന ഭൂരിപക്ഷം മറികടന്നിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഒരുപക്ഷേ, സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നിലേക്ക് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരാജയം നേരത്തെ കണ്ടെന്ന സൂചനയുമായി ഇടതു പക്ഷം
പരാജയം നേരത്തെ കണ്ടു. ഭൂരിപക്ഷത്തിലെ സംശയം ഉണ്ടായിരുന്നുള്ളൂ എന്ന നിലപാടിലാണ് ഇടതുപക്ഷം. മുതിർന്ന സിപിഎം നേതാവ് എ കെ ബാലനാണ് ആദ്യ പ്രതികരണം നടത്തിയത്.
അത്ഭുതം ഒന്നും ഇപ്പോള്‍ കാണുന്നില്ല. 52 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വെച്ച മണ്ഡലം, ഒരുഘട്ടത്തില്‍ 33,000 വോട്ടിന് ജയിച്ച മണ്ഡലം. ഇടതുപക്ഷം ജയിച്ചുകഴിഞ്ഞാല്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നാണല്ലോ യു.ഡി.എഫ്. പറഞ്ഞത്. റിസള്‍ട്ട് വരട്ടെ അപ്പോള്‍ കാണാം’, എന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം.
ഇടുക്കി ചെറുതോണി അണക്കെട്ടിൽ സുരക്ഷ വീഴ്ച പുറത്തു വന്നതോടെ ദുരൂഹത നീക്കാനാവാതെ അധികൃതർ. ഡാമിൽ കയറിയ യുവാവ് ഹൈമാസ് ലൈറ്റിനു ചുവട്ടിൽ താഴിട്ടു പൂട്ടിയതായി കണ്ടെത്തി. തുടർന്ന് പരിശോധിച്ചപ്പോൾ ഷട്ടർ ഉയത്തുന്ന റോപ്പിൽ എന്തോ ദ്രാവകം ഒഴിച്ചതായും വ്യക്തമായി.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ സി സി ടി വി പരിശോധിച്ചു. ജൂലൈ 22 ന് പകൽ 3.15 ന് സംശയകരമായ സാഹചര്യത്തിൽ ഒരു യാവാവ് പരിസരത്ത് കറങ്ങുന്നതായി കണ്ടെത്തി. ഇയാളുടെ ഉദ്ദേശമോ മറ്റു കാര്യങ്ങളോ ഇനിയും വ്യക്തമല്ല. ശനിയാഴ്ചയായതിനാൽ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയിൽ പെട്ടത്. തുടന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ നിന്നും തോളത്ത് ബാഗുമായി യുവാവ് കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചു.
കെ എസ് ഇ ബി യുടെ പരാതിയിൽ ഇടുക്കി പൊലീസ് കേസെടുത്തു. അതിക്രമിച്ചു കടന്നയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
കേരള രാഷ്ട്രീയം കാത്തിരിക്കുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതുമുഖം ആരെന്ന് രാവിലെ തന്നെ അറിയാം.രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.
ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും
തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റിൽ രാജാണ് പിടിയിലായത്.
ജനല്‍ വഴി കൈയിട്ട് താക്കോല്‍ കൈക്കലാക്കിയാണ് പ്രതി വാതില്‍തുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളില്‍ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷമാണ് കുട്ടിയെ പുറത്ത് നിന്ന് വാതിൽ പൂട്ടിയ ശേഷം എടുത്ത് കൊണ്ടു പോയത്.
സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇയാള്‍ പാറശ്ശാല ചെങ്കല്‍ സ്വദേശിയായ ക്രിസ്റ്റിലാണെന്ന് നേരത്തെ സംശയമുണ്ടായിരുന്നു.
ഇയാള്‍ 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും പിടിയിലായിട്ടുണ്ടെന്നാണ് വിവരം. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതാണെന്നും രാത്രി മാത്രമാണ് ഇയാള്‍ വീടിന് പുറത്തിറങ്ങാറുള്ളതെന്നും ഇയാളുടെ സമീപവാസികള്‍ പറഞ്ഞു. മകന്‍ ഒന്നര വര്‍ഷം മുന്‍പ് ആലുവയിലേക്ക് പോയതാണെന്ന് ക്രിസ്റ്റിലിന്റെ അമ്മ പറഞ്ഞത്.
ജനങ്ങളുടെ ജാഗ്രത തുണയായി
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്‍ച്ചെ 2.15-ഓടെ വീട്ടില്‍ക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മര്‍ദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയല്‍ക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു. ഇതാണ് കുട്ടിയെ രക്ഷപെടുത്താൻ സാധ്യമാക്കിയത്.
പുഴക്കരയിൽ ഒളിച്ചിരുന്നു, നാട്ടുകാരുടെ നേതൃത്വത്തിൽ പിടികൂടി
കുട്ടിയെ പീഡിപ്പിച്ചശേഷം രക്ഷപ്പെട്ട ക്രിസ്റ്റില്‍രാജ് ആലുവ പാലത്തിന് താഴെയുള്ള കുറ്റിക്കാട്ടിലാണ് ഒളിച്ചിരുന്നത്. പാലത്തിന് തൂണിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇയാളെ സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ശ്രദ്ധിച്ചത്. ഇതോടെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. ഒളിച്ചിരിക്കുന്നത് നടുക്കമുണ്ടാക്കിയ കേസിലെ പ്രതിയാണോ എന്ന് സംശയിച്ച പോലീസ് സംഘം ഉടന്‍തന്നെ സ്ഥലത്തെത്തുകയും പ്രദേശം വളയുകയും ചെയ്തു. ഇതോടെയാണ് ക്രിസ്റ്റില്‍ രാജ് കാട്ടില്‍നിന്ന് പുഴയിലേക്ക് ചാടിയത്.
എന്നാല്‍, നീന്തല്‍ അറിയാത്തതിനാല്‍ പുഴയില്‍ചാടി രക്ഷപ്പെടാനുള്ള നീക്കം പാളി. ഏതാനുംദൂരം പുഴയിലൂടെ നടന്നുപോയ ഇയാളെ പിന്നാലെയെത്തിയ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. കരയ്‌ക്കെത്തിച്ചതിന് പിന്നാലെ പ്രതിക്ക് നേരേ നാട്ടുകാരുടെ കൈയേറ്റശ്രമവും ഉണ്ടായി.
പ്രദേശത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിയെക്കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചു. ഇതിനിടെയാണ് ആലുവയിലെ പാലത്തിന് സമീപം പ്രതിയെ കണ്ടതായി വിവരം കിട്ടിയത്.
ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. പകല്‍മുഴുവന്‍ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു.
കേരളത്തിന്റെ ഉത്പാദന ക്ഷമതയുടെ ഇരട്ടിയിലധികമാണ് അയല്‍ സംസ്ഥാനങ്ങളില്‍. അശാസ്ത്രീയമായ വളപ്രയോഗവും ആധികാരികമായ വിവരങ്ങൾ ലഭിക്കാനുള്ള സൌകര്യം ഇല്ലായ്മയും നാളികേര കർഷകരുടെ എക്കാലത്തെയും പ്രശ്നമാണ്. ഇത്തിരി കാര്യങ്ങളിൽ എങ്കിലും ശ്രദ്ധ പുലർത്തിയാൽ മികച്ച വിളവ് നേടാം.
തെങ്ങിന്റെ തടം തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിലും അല്‍പം ശ്രദ്ധ നല്ലതാണ്. തെങ്ങിന് ചേർന്ന് മണ്ണ് നീക്കുന്നതല്ല ശരിയായ രീതി. തെങ്ങ് മുതല്‍ തടത്തിന്റെ വരമ്പ് വരെ 2 മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ വേണം തടം തുറക്കാന്‍. വേരുകളുടെ അഗ്രഭാഗത്ത് മാത്രമേ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള സൗകര്യമുള്ളൂ. ഇത്തരം വേരറ്റങ്ങള്‍ ധാരാളമായി കാണുന്നത് തെങ്ങിന്‍ചുവട്ടില്‍നിന്നും ഏതാണ്ട് രണ്ടുമീറ്റര്‍ (ആറ് അടി) അകലത്തില്‍ ഒന്നരയടി വീതിയുള്ള ഭാഗത്ത് മാത്രമാണ്. ഇവിടെയാണ് വളങ്ങള്‍ വിതറിയിടേണ്ടത്.
തടത്തില്‍ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കില്‍ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം .
കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം . ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞില്‍ , പയറു വര്‍ഗ്ഗ വിളകള്‍ എന്നിവയെല്ലാം നല്ലതാണ് . സ്ഥൂല ജൈവവളങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട തെങ്ങിന് 15 മുതല്‍ 25 കിലോ ജൈവവളങ്ങള്‍ ആവശ്യമാണ് . പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടന്‍ വളങ്ങള്‍ പ്രയോഗിക്കാം. ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പിണ്ണാക്ക് , എല്ലുപൊടി , കോഴിവളം , മത്സ്യ വളം , മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം .
കൃഷിക്കാര്‍ക്ക് കടല പിണ്ണാക്കിനോട് പ്രത്യേക മമത ഉണ്ടെങ്കിലും വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോള്‍ വേപ്പിന്‍ പിണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂര്‍ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ വേപ്പിന്‍ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാം.
ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങള്‍ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട് .
നന്നായി ജൈവവളം ചെയതിട്ടുണ്ടെങ്കില്‍ ഒരാഴ്ചയെങ്കിലും കഴിഞ്ഞ് രാസവളം കൂടെ ചേര്‍ത്ത് തടം മൂടുന്നതാണ് നല്ലത്. നേര്‍ വളങ്ങളാണ് വിലക്കുറവില്‍ മെച്ചം . ശരാശരി പരിചരണം നല്‍കുന്ന ഒരു തെങ്ങിന് മുക്കാല്‍ കിലോ യൂറിയ, 850 ഗ്രാം മഷൂറി ഫോസ,് ഒന്നേകാല്‍ കിലോ പൊട്ടാഷ് എന്നിവ നല്‍കാം .
ജലസേചനമടക്കമുള്ള മികച്ച പരിചരണം നല്‍കുന്നുണ്ടെങ്കില്‍ ഒരു കിലോ നൂറ് ഗ്രാം യൂറിയ , ഒരു കിലോ അറുനൂറ് ഗ്രാം മഷൂറി, 2 കിലോ പൊട്ടാഷ് എന്നിങ്ങനെ നല്‍കാം. 10:5:20 കോക്കനട്ട് മിശ്രിതമാണെങ്കില്‍ യഥാക്രമം മൂന്ന് കിലോ നാനൂറ് ഗ്രാമും അഞ്ച് കിലോയും നല്‍കാം .
തെങ്ങിന് അത്യന്താപേക്ഷിതമായ സസ്യപോഷകാംശമാണ് പൊട്ടാഷ് . അത് കൊണ്ട് ഫാക്ടംഫോസ് മാത്രമായി തെങ്ങിന് നല്‍കരുത്. ആവശ്യമായ അളവില്‍ യൂറിയയും പൊട്ടാഷും ചേര്‍ത്ത് മാത്രമെ തെങ്ങിന് ഫാക്ടംഫോസ് നല്‍കാവൂ .
ശരാശരി പരിചരണമുള്ള തെങ്ങൊന്നിന് 350 ഗ്രാം യൂറിയ, 850 ഗ്രാം ഫാക്ടംഫോസ്, ഒരു കിലോ ഇരുനൂറ്റി അമ്പത് ഗ്രാം പൊട്ടാഷ് എന്നിവ ആവശ്യമാണ്.
മെച്ചപ്പെട്ട പരിചരണം നല്‍കുന്ന തെങ്ങൊന്നിന് 400 ഗ്രാം യൂറിയ, ഒരു കിലോ അറുനൂറ് ഗ്രാം ഫാക്ടംഫോസ്, 2 കിലോ പൊട്ടാഷ് എന്നിവ വേണം .
രാസവളങ്ങള്‍ മൂന്നിലൊരു ഭാഗം ഇടവപ്പാതിയിലും ബാക്കി തുലാവര്‍ഷത്തിലും നല്‍കുന്നതാണ് ഉചിതം. തെങ്ങൊന്നിന് അരക്കിലോ മെഗ്‌നീഷ്യം സള്‍ഫേറ്റും നല്‍കാം .
ഓർക്കുക തെങ്ങിൻ്റെ മണ്ടയിൽ മൂന്നു വർഷം മുൻപത്തെ വളമാണ്
തെങ്ങിനുവേണ്ട മുഖ്യപോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് (എന്‍പികെ) എന്നിവ യഥാക്രമം 1:1:2: എന്ന അനുപാതത്തില്‍ വേണം നല്‍കാന്‍. അതായത്, നൈട്രജന്റെ ഇരട്ടിയോളം പൊട്ടാഷ് വളത്തില്‍ ഉണ്ടാകണം. യൂറിയയിലും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിലും 100 ഗ്രാം വളത്തില്‍ യഥാക്രമം 46 ഗ്രാമും 50 ഗ്രാമും നൈട്രജനും പൊട്ടാഷും അടങ്ങിയിട്ടുണ്ട്.
ഫോസ്ഫേറ്റ് വളങ്ങളില്‍ ശരാശരി 18-20 ശതമാനം ഫോസ്ഫറസേ ഉണ്ടാകൂ. മാര്‍ക്കറ്റില്‍ കിട്ടുന്ന കോക്കനട്ട് മിക്‌സറില്‍ 8:8:16 എന്നെഴുതിയിട്ടുള്ളത് ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. പക്ഷേ, മിക്‌സറിന്റെ വിലയുടെ നാലില്‍ ഒന്ന് മതിയാകും നേര്‍വളങ്ങള്‍ ഉപയോഗിച്ചാല്‍ എന്ന കാര്യം പലരും ഓര്‍ക്കാറില്ല! കേരളത്തിലെ ശരാശരി തേങ്ങയുത്പാദനം ആണ്ടില്‍ ഒരു തെങ്ങില്‍ നിന്ന് 30 തേങ്ങ മാത്രമാണ്. അതേസമയം, 200-300 തേങ്ങ തരുന്ന സൂപ്പര്‍ പാമുകള്‍ ചിലപ്പോള്‍ കണ്ടുവെന്ന് വരാം.
സൂപ്പര്‍ പാമുകള്‍ക്ക് ആണ്ടില്‍ അഞ്ചുകിലോ വരെ എന്‍പികെ മിശ്രിതം നല്‍കുമ്പോള്‍ ശരാശരി വിളവിന് രണ്ടുകിലോ മതിയാകും. രാസവളങ്ങള്‍ ചേര്‍ത്ത് മൂന്നുവര്‍ഷം കഴിഞ്ഞേ അതിന്റെ ഫലം തെങ്ങിന്റെ മണ്ടയില്‍ ദൃശ്യമാകൂ. വളം ചേര്‍ത്ത് മൂന്നാം വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ ഉത്പാദനവര്‍ധന കാട്ടാത്ത തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം നല്ല തൈകള്‍ നടണം.
ആഗോളതലത്തിൽ അമ്പതുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ കാൻസർ ബാധയുടെ നിരക്ക് 80% വർധിച്ചതായി പഠനം. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ബി.എം.ജെ. ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
29 ഓളം വിവിധ കാൻസറുകളെ ആധാരമാക്കി 204 രാജ്യങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം സംഘടിപ്പിച്ചത്. Shifting tides: the rising tide of earlyonset cancers demands attention എന്ന പേരിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. 1990 മുതൽ 2019 വരെയുള്ള കേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം.
സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. മരണനിരക്കും ഈ വിഭാഗം കാൻസറിൽ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ഗുദത്തിലെയും പാൻക്രിയാസിലെയും കാൻസറുകളും ഈ പ്രായപരിധിയിൽ കൂടുന്നതായും പഠനത്തിൽ പറയുന്നു.
നേരത്തേ ബാധിക്കുന്ന ലിവർ കാൻസർ കേസുകളിൽ 2.88 ശതമാനം വാർഷിക ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക ഘടകങ്ങൾ പ്രധാന കാരണമാണ്. മാംസവും പഴങ്ങളും പച്ചക്കറികളും എല്ലാം ഇതിന് കാരണമായി വരുന്നുണ്ട്.
ജീവിതശൈലിയും ഇതിന് ഭാഗമാകാറുണ്ട്. വ്യായാമക്കുറവും അമിതവണ്ണവും പ്രമേഹവുമെല്ലാം ഇവയുടെ ആക്കം കൂട്ടുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. അമ്പതു വയസ്സിനു താഴെ കാൻസർ ബാധിക്കുന്നവരിൽ ആരോഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്നും പഠനത്തിൽ പറയുന്നു.
വടക്കേ അമേരിക്ക, ഓസ്ട്രേലിയ, പശ്ചിമ യൂറോപ്പ് തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതലും. ഇടത്തരം വരുമാനവും ജീവിതവും നിലനിൽക്കുന്ന രാജ്യങ്ങളിൽ പകർച്ചയുടെ ബാധ താരതമ്യേന കുറവാണ്.
ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയുടെ ആദ്യ ചന്ദ്ര ദൗത്യം ‘മൂണ്‍ സ്‌നൈപ്പര്‍’ ലാന്‍ഡര്‍ എച്ച് 2-എ റോക്കറ്റ് പുറപ്പെട്ടു. തെക്കന്‍ ജപ്പാനിലെ താനെഗഷിമയില്‍ നിന്ന് രാവിലെ 8.42 ന് ആയിരുന്നു വിക്ഷേപണം. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) എന്നാണ് ജപ്പാന്റെ ലാന്‍ഡറിന്റെ ഔദ്യോഗികമായ പേര്. നാല് മുതല്‍ ആറ് മാസം വരെ എടുക്കുന്ന യാത്രയ്‌ക്കൊടുവിലാണ് പേടകം ചന്ദ്രനിലെത്തുക.
ചന്ദ്ര ദൗത്യത്തിലെ സ്നൈപ്പർ
ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയും നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്ന് വികസിപ്പിച്ച പേടകമാണ് വിക്ഷേപിച്ചത്. ഇറങ്ങാന്‍ നിശ്ചയിച്ച സ്ഥലത്തിന്റെ ഏകദേശം 100 മീറ്റര്‍ പരിധിയില്‍ കൃത്യമായി ഇറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്തത പേടകമാണ്. സാധാരണ പേടകങ്ങള്‍ നിശ്ചയിച്ച ഇടത്തില്‍ നിന്നും കിലോമീറ്ററുകളുടെ വ്യത്യാസത്തിലാണ് ഇറങ്ങാറ്. അതായത് ചന്ദ്ര ദൌത്യത്തിലെ ഷാർപ്പ് ഷൂട്ടറാണ് ഇത്. അതിനാലാണ് മൂൺ സ്നൈപ്പർ എന്ന് വിശേഷിപ്പിച്ചത്.
ളുപ്പം ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സ്ഥലത്ത് ഇറങ്ങുകയല്ല ചെയ്യുന്നത്. ചന്ദ്രനില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ എവിടെ വേണമെങ്കിലും പേടകം ഇറക്കാന്‍ സാധിക്കും. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് പ്രതീക്ഷയാണ്. ഈ വർഷം നാല് തവണ വിവിധ ഘട്ടങ്ങളിലായി പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ജപ്പാൻ വിജയകരമായ വിക്ഷേപണം നടത്തുന്നത്.
ഗർത്തിനരികെ ചെങ്കുത്തായ ഭാഗത്ത് ഇറക്കം
200 കിലോഗ്രാം ആണ് സ്ലിം പേടകത്തിന്റെ ഭാരം. രണ്ട് പേലോഡുകളാണ് സ്ലിമ്മിലുള്ളത്. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മോഡ്യൂളിന് 1750 കിലോഗ്രാം ഭാരമുണ്ട്. ഷിയോലി എന്ന ഒരു ചെറിയ ഗര്‍ത്തത്തിനരികിലുള്ള ചരിഞ്ഞ പ്രദേശത്താണ് ജപ്പാന്‍ സ്ലിം പേടകം ഇറക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഏകദേശം 15 ഡിഗ്രിയോളം ചെരിവുള്ളതാണ് ഈ പ്രദേശം. ഇങ്ങനെ ചെരിഞ്ഞ സ്ഥലത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന രീതി ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ് എന്ന് ജാക്സ പറഞ്ഞു.
റോക്കറ്റ് ഉപയോഗിച്ച് നേരിട്ട് ചന്ദ്രനിലേക്ക് പോവുന്നതിന് പകരം ചന്ദ്രയാന്‍ 3-നെ പോലെ വ്യത്യസ്തമായ സഞ്ചാരപഥമാണ് സ്ലിം തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, ചന്ദ്രയാന്‍ 40 ദിവസം കൊണ്ട് ചന്ദ്രനില്‍ എത്തിയിരുന്നുവെങ്കില്‍ സ്ലിം നാല് മാസത്തോളം സമയമെടുത്താണ് ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥത്തില്‍ എത്തുക. ഒരു മാസത്തോളം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചെലവഴിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് പേടകം ലാന്‍ഡിങിന് ശ്രമിക്കുക.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പ്രതികളടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.കെ. രമേശന്‍, മൂന്നും നാലും പ്രതികളായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരാണ് പ്രതികൾ. ഇവർ അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഹാജരായി.
മൂന്നു പേരെയും അറസ്റ്റ് രേപ്പെടുത്തിയ ശേഷം വിട്ടയച്ചു. കേസിലെ രണ്ടാം പ്രതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ.എം. ഷഹന ഇതുവരെ ഹാജരായിട്ടില്ല.
മെഡിക്കല്‍ കോളേജ് എ.സി.പി. കെ. സുദര്‍ശനാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയുയര്‍ത്തിയ ശക്തമായ പ്രതിഷേധം അവഗണിച്ചാണ് പോലീസ് നടപടി.