ആത്മഹത്യ ചെയ്യുന്നത് കൂടുതലും പുരുഷൻമാർ, ദേശീയ കമ്മീഷൻ വേണമെന്ന ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി

രാജ്യത്ത് വർധിച്ചു വരുന്ന പുരുഷൻമാരുടെ ആത്മഹത്യ തടയാൻ മാർഗ്ഗ നിർദ്ദേശ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. ഗാർഹിക പീഢനങ്ങളിൽ നിന്നും സംരക്ഷിക്കാണമെന്നും ഇതിനായി പുരുഷൻമാർക്ക് നാഷണൽ കമ്മീഷൻ വേണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജൂലൈ മൂന്നിന് കോടതി വാദം കേൾക്കും.

ജസ്റ്റീസ് സൂര്യകാന്തും ദീപാങ്കർ ദത്തയുമാണ് പൊതു താത്പര്യ ഹരജി പരിഗണിച്ചത്. ഹരജി സമർപ്പിച്ച അഡ്വ.മഹേഷ് കുമാർ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളും ഉദ്ദരിച്ചു. ഇതു പ്രകാരം 2022 ൽ 1,64,033 പേരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്.

ഇവരിൽ പക്ഷെ 81,063 പേർ വിവാഹിതരായ പുരുഷൻമാരായിരുന്നു. അതേ സമയം 28,680 സ്ത്രീകളാണ് ആത്മഹത്യ ചെയ്തത്. ഈ കണക്കുകൾ ചൂണ്ടികാട്ടിയായിരുന്നു ഹരജി

അവസാനം രാജിക്ക് തയാറായി മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവച്ചേക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ഗവർണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മണിപ്പുരിൽ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വരികയും എല്ലാ വിഭാഗങ്ങളും എതിരാവുകയും ചെയ്തതോടെയാണ് രാജിനീക്കം.

കേന്ദ്ര സർക്കാർ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. എന്നിട്ടും രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. സർക്കാർ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 

മണിപ്പുരിൽ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങൾ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഇംഫാലിൽനിന്ന് 20 കിലോമീറ്റർ അകലെ കാങ്പോക്പി ജില്ലയിൽ ഒരു വിഭാഗം ഇന്നലെ പുലർച്ചെ നടത്തിയ വെടിവയ്പിനെത്തുടർന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കൊല്ലപ്പെട്ടവരുടെ മൃതദേഹവുമായി വൈകിട്ട് ഏഴോടെ ഇംഫാൽ മാർക്കറ്റ് പ്രദേശത്തെത്തിയ ആയിരത്തിലധികം വരുന്ന ജനം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

കലാപാന്തരീക്ഷം സൃഷ്ടിച്ചതിനെത്തുടർന്നു പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

മുഖ്യമന്ത്രി എൻ. ബീരേൻ സിങ്ങിന്റെ വസതിയിലേക്കും മൃതദേഹങ്ങളുമായി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രതിഷേധക്കാർ റോഡുകളിൽ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു ഗതാഗതം തടസ്സപ്പെടുത്തി. രാജ്ഭവനു സമീപവും ബിജെപി ഓഫിസിനു മുന്നിലേക്ക് ഇരച്ചു കയറാനും ശ്രമമുണ്ടായി. ബി ജെ പി ഓഫീസുകൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കയാണ്. 

മുസ്ലീം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹം, കാന്തപുരത്തിൻ്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് നേതാക്കൾ

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാക്കൾ. സമുദായ ഐക്യത്തിന് കരുത്തും ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി പി കെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.

സമുദായത്തിനകത്തും, സമുദായങ്ങള്‍ തമ്മിലും വിള്ളലുകള്‍ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മത പണ്ഡിതന്മാര്‍ക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരുടെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പി.കെ. അബ്ദുറബ് ഫേസ്ബുക്കില്‍ കുറിച്ചു.

കാലത്തിൻ്റെ ആവശ്യം – സാദിഖലി

കാന്തപുരത്തിൻ്റെ അഭിപ്രായം കാലത്തിൻ്റെ ആവശ്യമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് എന്നും ന്യൂനപക്ഷസംഘടനകളുടെ പൊതുപ്ലാറ്റ്‌ഫോമാണ്. സൗഹൃദ സംഭാഷണം മാത്രമാണ് ഇതുവരെ കാന്തപുരം വിഭാഗവുമായി ഉണ്ടായിട്ടുള്ളത്. ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല.

മുസ്ലിം ലീഗുമായി സഹകരിക്കാനുള്ള നല്ല മനസ്സിനെ സ്വാഗതം ചെയ്യുന്നു.

കാന്തപുരം അഭിമുഖത്തിൽ പറഞ്ഞത്

മുസ്‌ലിം ലീഗും കാന്തപുരം വിഭാഗവും തമ്മില്‍ ഐക്യമുണ്ടാകണമെന്നാണ് തന്റെ അഭിലാഷമെന്ന് കാന്തപുരം മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങള്‍ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ കാന്തപുരം പങ്കെടുക്കയും ചെയ്തിരുന്നു.

സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘എനിക്ക് അസുഖം ബാധിച്ചപ്പോള്‍ സാദിഖലി ശിഹാബ് തങ്ങളും പാണക്കാട്ടുള്ളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം എന്നെ കാണാന്‍ വന്നു.

മതവിദ്വേഷം ആർക്കും ഗുണം ചെയ്യില്ല

ഇവിടെ എപ്പോഴും മുസ്‌ലിം സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും യോജിച്ച് പോയാല്‍ മാത്രമെ നമ്മുടെ രാജ്യത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം

മതവിദ്വേഷം വെച്ച് തമ്മിലടിക്കുന്നത് രാജ്യത്തിന് ഗുണകരമാകില്ല. അതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും മുസ്‌ലിംകള്‍ക്കും ഗുണമുണ്ടാക്കില്ല. ഈ സംഘട്ടനം ഒഴിവാക്കാന്‍ എല്ലാ മതക്കാരും ശ്രമിക്കേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു,’

മുസ്ലിങ്ങളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും ഒന്നിച്ചു മുന്നോട്ടുപോയാലേ രാജ്യത്തിന് പുരോഗതിയുണ്ടാവുകയുള്ളൂ. അത് ചിന്തിക്കാത്ത ചില ആളുകള്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് തനിക്ക് തോന്നുന്നത്. അതില്ലാതാകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.

തമിഴ് നാട്ടിൽ മുഖ്യമന്ത്രി അറിയാതെ മന്ത്രിയെ ഗവർണർ പുറത്താക്കി, വിമർശനം ഉയർന്നതോടെ ഉത്തരവ് റദ്ദാക്കി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയിഡിന് പിന്നാലെ അറസ്റ്റ് ചെയ്ത വി. സെന്തില്‍ ബാലാജിയെ ഏകപക്ഷീയമായ തീരുമാന പ്രകാരം മന്ത്രിസഭയില്‍നിന്ന് പുറത്താക്കി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍. രവിയുടെ അപൂര്‍വനടപടി വിമർശനങ്ങൾക്ക് പിന്നാലെ സ്വയം തിരുത്തി.

സെന്തില്‍ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ഉത്തരവ് മരവിപ്പിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവി അറിയിപ്പ് പുറപ്പെടുവിച്ചു. തീരുമാനം വലിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം ഗവര്‍ണറുടെ നാടകീയമായ പിന്മാറ്റം. ഉത്തരവ് മരവിപ്പിച്ചതായും അറ്റോർണി ജനറലിന്‌റെ നിയമോപദേശം തേടിയതായും അറിയിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് ആലോചിക്കാതെ സംസ്ഥാന മന്ത്രിയെ ഗവർണർ പുറത്താക്കുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന സെന്തില്‍ ബാലാജി ചികിത്സയിലാണ്.

മന്ത്രിയെ നീക്കം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ജനാധിപത്യ സംവിധാനത്തിൽ സാധാരണമല്ലാത്ത നടപടിയാണ്.

ബാലാജി ഗുരുതര ക്രിമിനല്‍ കേസുകള്‍ നേരിടുകയാണെന്നും മന്ത്രിസ്ഥാനം ഉപയോഗിച്ച് അന്വേഷണത്തേയും നീതിവിര്‍വഹണത്തേയും സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണറുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു.

ഭരണഘടന പ്രകാരം മന്ത്രിമാരെ നേരിട്ട് നിയമിക്കാനും  പുറത്താക്കാനും ​ഗവര്‍ണര്‍ക്ക് അധികാരമില്ലാതിരിക്കെ ഗവർണറുടെ നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നു. 

കേന്ദ്രത്തിനും വിനയായി

വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌റെ ഇടപെടലാണ് ഉത്തരവ് മരവിപ്പിക്കാന്‍ കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുറത്താക്കല്‍ ഉത്തരവ് മരവിപ്പിച്ചതോടെ സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. അറ്റോര്‍ണി ജനറലിന്‌റെ നിയമോപദേശത്തിന് ശേഷമാകും ഇക്കാര്യത്തില്‍ രാജ്ഭവന്‍ ഇനി തുടര്‍ നടപടി സ്വീകരിക്കുക.

ദിവസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ വ്യാഴാഴ്ച വൈകിട്ടാണ് സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് രാജ്ഭവന്‌റെ വിവാദ ഉത്തരവ് പുറത്തുവരുന്നത്. ജോലിക്ക് കോഴവാങ്ങിയെന്ന കേസി എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍ നടത്തിയത്.

ജൂണ്‍ 14 നാണ് ഡിഎംകെയുടെ മുതിര്‍ന്ന നേതാവും സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രമുഖനുമായ സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ജയലളിത മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണത്തിലായിരുന്നു അറസ്റ്റ്. സെക്രട്ടേറിയറ്റിലെ ഓഫീസിലും വസതിയിലും മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കും ചോദ്യംചെയ്യലിനും ശേഷം നടന്ന അറസ്റ്റ് വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരുന്നു.

അറസ്റ്റിനു പിന്നാലെ ബാലാജി കൈകാര്യം ചെയ്ത വൈദ്യുതി, എക്സൈസ് അടക്കമുള്ള വകുപ്പുകള്‍ മറ്റ് രണ്ട് മുതിർന്ന മന്ത്രിമാർക്ക് കൈമാറിയിരുന്നു. ഇതിന് ​ഗവര്‍ണര്‍ അം​ഗീകാരം നല്‍കി. ബാലാജിയെ വകുപ്പില്ലാമന്ത്രിയായി നിലനിര്‍ത്താനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. ഇതിനോട് ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചു. എന്നാല്‍, വകുപ്പില്ലെങ്കിലും ബാലാജി മന്ത്രിയായി തുടരുമെന്ന് മുഖ്യമന്ത്രി നിലപാട് എടുക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായാണ് ഗവർണറുടെ അസാധാരണ നടപടിയുണ്ടായത്. ബാലാജി മന്ത്രിസഭയില്‍ തുടരുന്നത് ചോദ്യംചെയ്ത ഹര്‍ജികള്‍ ജൂലൈ ഏഴിന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

അറസ്റ്റും നാടകീയം

തമിഴ്നാട് സെക്രട്ടറിയറ്റില്‍ കടന്നുകയറിയുള്ള റെയ്ഡിനും 18 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുമൊടുവിൽ ബാലാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അര്‍ധരാത്രി നാടകീയമായി അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. പടിഞ്ഞാറന്‍ തമിഴ്നാട്ടിലെ കൊങ്കുദേശ മേഖലയില്‍ സ്വാധീനമുള്ള നേതാവായ ബാലാജി 2018ൽ ഡിഎംകെയിൽ  എത്തിയശേഷമാണ് അദ്ദേഹത്തിനെതിരെ കേന്ദ്ര ഏജന്‍സികളുടെ നീക്കമുണ്ടായത്. കൊങ്കുദേശ മേഖലയില്‍ കടന്നുകയറാനുള്ള ബിജെപി നീക്കമാണ് ബാലാജിയെ വേട്ടയാടുന്നതിന് പിന്നിലെന്ന വിമര്‍ശം ശക്തമാണ്.

കള്ളപ്പണം വെളുപ്പിക്കല്‍കേസില്‍ ജൂണ്‍ 12ന് ഇ.ഡി. അറസ്റ്റുചെയ്ത സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടങ്കെിലും പിന്നീട് ജൂലായ് 12 വരെ കസ്റ്റഡി നീട്ടി.

അറസ്റ്റിനുപിന്നാലെ നെഞ്ചുവേദനയെത്തുടര്‍ന്ന് ഓമന്ദുരാര്‍ ഗവണ്‍മെന്റ് എസ്റ്റേറ്റ് മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലാജിയ്ക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

വെടിയേറ്റ് മരിച്ച യുവാവിൻ്റെ മൃതദേഹവുമായി കുന്നിറങ്ങി വന്ന ജനക്കൂട്ടം ബി ജെ പി ഓഫീസ് വളഞ്ഞു

മണിപ്പുരില്‍ വെടിയേറ്റു മരിച്ച യുവാവിൻ്റെ മൃതദേഹവമായി കുന്നിറങ്ങി വന്ന ജനക്കൂട്ടം ബി ജെ പി ഓഫീസ് വളഞ്ഞു. ഇംഫാൽ നഗര കേന്ദ്രത്തിൽ ഉണ്ടായ വന്‍ സംഘര്‍ഷം നിയന്ത്രിക്കാൻ പോലീസ് പലതവണ കണ്ണീർ വാതകം പ്രയോഗിച്ചു.

പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം 20 കി മി അകലത്തിലുള്ള കുന്നിൻ പ്രദേശത്തു നിന്നും ഇംഫാൽ നഗര കേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിക്കാനായിരുന്നു വരവ്. എന്നാൽ ഇത് പൊലീസ് തടഞ്ഞു. വഴിയിലാണ് ബി ജെ പി സംസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. തുടർന്ന രോഷാകുലരായ ജനക്കൂട്ടം കലാപത്തിന് പരിഹാരം ആവശ്യപ്പെട്ട് ഓഫീസിന് നേരെ തിരിഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ പോലീസിന്റെയോ കേന്ദ്രസേനയുടെയോ ഇടപെടലുകളുണ്ടായില്ല. തങ്ങളെ കൊല്ലാൻ വിടികുയാണെന്ന മുദ്രാവാക്യവുമായാണ് കുന്നിറങ്ങി വന്ന ജനക്കൂട്ടം ഇംഫാലിലെ ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രകടനമായി നീങ്ങിയത്. ഇതിനിടെ പോലീസ് ആക്ഷൻ തുടങ്ങി.

രണ്ടു മണിക്കൂറിൽ അധിക നേരം സംഘര്‍ഷം തുടർന്നു. ഇംഫാലിലെ ബി.ജെ.പി. ഓഫീസുകള്‍ക്കെല്ലാം ശക്തമായ സുരക്ഷയാണ് നൽകിയിരിക്കുന്നത്. മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി ബി.ജെ.പിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ വീടുകള്‍ക്കും സുരക്ഷയൊരുക്കിയിട്ടുണ്ട്. പ്രദേശത്തേക്ക് കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയേയും വിന്യസിച്ചു.

അതിനിടെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞതോടെ ജനങ്ങളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രധാനമന്ത്രിയുൾപ്പടെ മണിപ്പുരിനെ കുറിച്ച് മൗനം തുടരുന്ന സാഹചര്യത്തില്‍ രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നു. കലാപത്തിൽ ഭൂരിപക്ഷ വിഭാഗത്തെ ഒപ്പം നിർത്തുക എന്ന തന്ത്രമാണ് ബി ജെ പി പ്രതീക്ഷിച്ചത്. എന്നാൽ ഇതും പാളിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഒരു കോടിയുടെ ലോട്ടറി ബംഗാളി തൊഴിലാളിക്ക്, രക്ഷിക്കണേ എന്ന നിലവിളിയുമായി പൊലീസ് സ്റ്റേഷനിൽ


”സർ, മുജേ ബചാവോ..’ എന്നെ രക്ഷിക്കണേ സാർ…. എന്നു പറഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി. അമ്പരപ്പിന് ഒടുവിൽ പൊലീസ് ഭാഗ്യവാന് കാവലും വഴികാട്ടിയുമായി. ബിർഷു റാബ കീശയിൽ നിന്നും ഉയർത്തിക്കാട്ടിയത് ഫിഫ്ടി ഫിഫ്ടി ലോട്ടറിയുടെ ടിക്കറ്റായിരുന്നു.

ബുധനാഴ്ച വൈകിട്ട് തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്കാണ് ഈ യുവാവ് എത്തിയത് . എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും അമ്പരുന്നു. ആശ്വസിപ്പിച്ച് കാര്യമന്വേഷിച്ചപ്പോൾ ബിർഷു കീശയിൽ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് കാണിക്കയായിരുന്നു. ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹമായ ഒരു കോടിയുടെ ടിക്കറ്റായിരുന്നു അത്.

തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ബമ്പറടിച്ചത് മനസിലാക്കിയതോടെ പരിഭ്രമവും അമ്പരപ്പുമായി. പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് ഭയന്നു.

ആരോ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. പൊലീസ് സ്റ്റേഷനിൽ എത്തി ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണം എന്നുമായിരുന്നു ബിർഷുവിന്റെ ആവശ്യം.

ബിർഷു പറഞ്ഞത് മുഴുവൻ കേട്ട തമ്പാനൂർ എസ്എച്ച്ഒ പ്രകാശ് ഉടൻ തന്നെ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുന്നത് വരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി. സുരക്ഷിത താമസവും ഒരുക്കിയ ശേഷം യാത്രയാക്കി.

എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് മൂന്നു മണിക്ക് നറുക്കെടുക്കുന്ന ടിക്കറ്റാണ് ഫിഫ്ടി ഫിഫ്ടി. ഒന്നാം സമ്മാനം ഒരു കോടി, രണ്ടാം സമ്മാനം പത്ത് ലക്ഷം. ടിക്കറ്റ് നിരക്ക് 50 രൂപയാണ്.

സുരേഷ് ഗോപിയോ ഇ ശ്രീധരനോ, മന്ത്രിസഭാ പുന:സംഘടനാ പ്രതീക്ഷയിൽ കേരളത്തിലും കാത്തിരിപ്പ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ വെല്ലുവിളികൾ ലഘൂകരിക്കാൻ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുക്കം തുടങ്ങി. അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പും അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കയാണ്.

 പ്രധാനമന്ത്രി നരേന്ദ്രമോഡി നിലവിലെ എല്ലാ മന്ത്രിമാരുടെയും യോഗം വിളിച്ച പശ്ചാത്തലത്തിലാണ് പുനസംഘടനാ ചർച്ച ഉയരുന്നത്. ജൂലൈ 3  തിങ്കളാഴ്ച്ച വൈകിട്ട് നാല് മണിക്ക് യോഗം നടക്കും.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉൾപ്പെടെ വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ ഇപ്പോഴും പ്രചാരണത്തിലുണ്ട്. മുൻ രാജ്യസഭാ എംപിയായിരുന്നു സുരേഷ് ഗോപി. പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇ.ശ്രീധരൻ എന്നിവരെ കൊണ്ട് പാർട്ടിക്ക് വലിയ ഗുണം ഉണ്ടായോ എന്ന ചർച്ച നടക്കുന്നതിനിടയിലും ഇരുവരുടെയും പേരുകൾ കാമ്പയിൻ ചെയ്യുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ ബിജെപിയിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം. 

ടൈറ്റാനിക് കാണാൻ പോയ മുങ്ങിക്കപ്പലിൻ്റെയും യാത്രികരുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി

സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് തകര്‍ന്നടിഞ്ഞ ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് യു.എസ്. കോസ്റ്റ് ഗാര്‍ഡ്.

പേടകത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ എന്ന ജലപേടകം തകര്‍ന്ന് അഞ്ച് യാത്രക്കാരാണ് മരിച്ചത്. ഇനി രാസ പരിശോധനകൾക്ക് ശേഷമേ ഇവ ആരുടേത് എന്ന് പറയാൻ കഴിയുകയുള്ളൂ.

ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍ വ്യവസായഭീമന്‍ ഷഹ്‌സാദാ ദാവൂദും 19 കാരനായ മകന്‍ സുലെമാനും, ഫ്രഞ്ച് സമുദ്ര പര്യവേഷകന്‍ പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരായിരുന്നു ടൈറ്റന്‍ പേടകത്തിലുണ്ടായിരുന്നത്.

സ്റ്റോക്ടണ്‍ റഷാണ് പേടകം നിയന്ത്രിച്ചിരുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അതിശക്തമായ മര്‍ദത്തെ തുടര്‍ന്ന് ടൈറ്റന്‍ ഞെരിഞ്ഞമര്‍ന്നാണ് ( ഇംപ്ലോഷന്‍ ) കരുതപ്പെടുന്നത്.

മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് കരുതുന്നവ, യു.എസ്. മെഡിക്കല്‍ സംഘം പരിശോധിക്കുമെന്നും യു.എസ്. കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്. ടൈറ്റന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബുധനാഴ്ച കാനഡയില്‍ എത്തിച്ചിരുന്നു. ഇത് കൂടുതല്‍ പരിശോധനകള്‍ക്കായി യു.എസ്. കോസ്റ്റ് ഗാര്‍ഡ് ശേഖരിക്കുമെന്നാണ് വിവരം.

മണിപ്പൂരിലേത് ഗുജറാത്തിലേതിന് സമാനമായ വംശഹത്യ, ആശങ്ക തുറന്നടിച്ച് മാർ ജോസഫ് പാംപ്ലാനി

മണിപ്പുരിലേത് ഗുജറാത്തിലേതിന് സമാനമായ വംശഹത്യയായി തീർന്നതായി ആശങ്ക പങ്കുവെച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സംഘര്‍ഷത്തെ 2002-ലെ ഗുജറാത്ത് കലാപവുമായി താരതമ്യം ചെയ്ത ബിഷപ്പ് കേന്ദ്ര സർക്കാരിനും മണിപ്പൂർ സംസ്ഥാന സർക്കാരിനും എതിരെ നിസ്സംഗത ആരോപിച്ചു. മണിപ്പുര്‍ കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു

ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത

‘കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പരാജയപ്പെട്ടു. ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. അതിന് പിന്നിലുള്ളവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആശങ്ക പൊതുസമൂഹത്തിന് സ്വാഭാവികമായുണ്ടാവും’, മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

ഏകസിവിൽ കോഡിൽ ഒളിച്ചു കളിയോ

ഏക സിവില്‍ കോഡ്‌ ഏകപക്ഷീയമായി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും അദ്ദേഹം ചോദ്യം ചെയ്തു. നിയമനിര്‍മാണ സഭകളില്‍ നിയമം അവതരിപ്പിച്ച് വിശദാംശങ്ങള്‍ പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ആദ്യം വേണ്ടത്. ‘രാജ്യത്തിന്റെ വൈവിധ്യങ്ങളേയും മതപരമായ പ്രത്യേകതകളേയും ഉള്‍ക്കൊള്ളണം. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മറ്റ് മതസ്ഥരും മതമില്ലാത്തവരും എന്ന വ്യത്യാസം മാത്രമല്ല, ഹൈന്ദവ വിഭാഗത്തില്‍തന്നെ വലിയ വൈവിധ്യമുണ്ട്.’ എന്നും ഓർമ്മപ്പെടുത്തി.

‘മറ്റ് മതങ്ങളുമായി ഉള്ളതിനേക്കാള്‍ കൂടുതല്‍ വ്യത്യാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, ഏക സിവില്‍ കോഡെന്ന സാങ്കല്‍പ്പിക പദം മാറ്റിവെച്ച് യഥാര്‍ഥത്തില്‍ എന്താണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്ന് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ആദ്യം പരിശ്രമിക്കേണ്ടത്. നിയമനിര്‍മാണ വേദികളില്‍ അത് അവതരിപ്പിക്കണം. വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം’, ബിഷപ്പ് ആവശ്യപ്പെട്ടു.

കെ സി ബി സിയും

മണിപ്പുര്‍ കലാപത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സി.ബി.സിയും രംഗത്ത് എത്തി.

ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെങ്കില്‍ ഒരു വിഭാഗം മാത്രം ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട അജണ്ടയുടെ ഭാഗമായി നിക്ഷിപ്ത താത്പര്യക്കാര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ഭരണകൂടത്തെയും നന്നായി ഉപയോഗിക്കുന്നു. ക്രമസമാധാന നില ഉറപ്പാക്കാന്‍ കഴിയുന്നില്ല കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു.

മണിപ്പൂരിൽ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ റോഡിൽ തടഞ്ഞു

കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ പോലീസ് നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍ രാഹുലിന്റെ അനുമ്പയെ തടയുകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

രാഹുലിനെ തടഞ്ഞത് തികച്ചും അസ്വീകാര്യവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളും തകര്‍ക്കുന്നതാണെന്നും ഖാര്‍ഗെ വ്യക്തമാക്കി. മണിപ്പുര്‍ വിഷയത്തില്‍ മൗനം വെടിയാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല. മണിപ്പൂരില്‍ സംഘര്‍ഷമല്ല സമാധാനമാണ് വേണ്ടത് ഖാര്‍ഗെ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ബിഷ്ണുപുരില്‍വെച്ച് രാഹുലിന്റെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘർഷം തുടരുകയാണ് എന്നു പറഞ്ഞാണ് യാത്ര തടഞ്ഞത്. എന്നാൽ ചുരാചന്ദ്പൂരിലേക്ക് ഹെലിക്കോപ്ടറിൽ പോകാം എന്ന് ഉപാധി വെക്കുകയും ചെയ്തു.

മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് സംഘം രാഹുലിനെ തടഞ്ഞതെന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര വെളിപ്പെടുത്തി. രാഹുലിനെ സ്വീകരിക്കാന്‍ ജനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. ഇതിനുള്ള നിര്‍ദേശം മുഖ്യമന്ത്രിയാണ് നല്‍കിയതെന്നാണ് താന്‍ കേട്ടതെന്നും മേഘചന്ദ്ര പറഞ്ഞു.