മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം ലഭിച്ചു. ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം എന്നീ വകുപ്പുകളും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകളുമാണ് ലഭിച്ചത്. വി എൻ വാസവൻ സഹകരണത്തിന് പുറമേ തുറമുഖ വകുപ്പ് കൂടി കൈകാര്യം ചെയ്യും. തുറമുഖ വകുപ്പ് സി പി എം ഏറ്റെടുത്തു.
കെഎസ്ആര്‍ടിസിയെ ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാൻ പരമാവധി ശ്രമിക്കുമെന്ന് കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. പരിഷ്കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും. ഒന്നും വെച്ച് താമസിപ്പിക്കില്ല. അതിനായി തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷ.
സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു. എന്നാൽ ഇത് ലഭിച്ചില്ല.
രണ്ടരവര്‍ഷമാണ് ഇനിയുള്ളത്. അതിനാല്‍ അതിനുള്ളില്‍ നല്ലകാര്യങ്ങള്‍ ചെയ്ത് സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഗണേഷ്‌കുമാർ വ്യക്തമാക്കി. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
ആദ്യം കടന്നപ്പള്ളി രാമചന്ദ്രനാണ് സത്യപ്രതിജ്ഞ ചെയ്തത്. തുറമുഖ വകുപ്പ് മന്ത്രിയായി കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തു. കടന്നപ്പള്ളിയുടേത് ‘സഗൗരവ’ സത്യപ്രതിജ്ഞയായിരുന്നു.
അതീവ ഗൗരവത്തിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതിരിക്കാൻ ഗവർണർ ശ്രദ്ധിച്ചു. ചടങ്ങ് തീർന്നയുടനെ മുഖ്യമന്ത്രി സ്ഥലംവിട്ടു. ഗവർണറുടെ ചായ സൽക്കാരത്തിന് നിന്നില്ല.


