മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച അധ്യാപികയുടെപേരില്‍ കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ചെവി പിടിച്ച് ഉയർത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത കുട്ടി വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. താത്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെ കേസ് എടുത്തു.
വെള്ളിയാഴ്ചയാണ് സംഭവം. ക്ലാസിലിരുന്ന് ഡെസ്‌കില്‍ താളം പിടിച്ചെന്ന് ആരോപിച്ച് അധ്യാപിക അടിക്കുകയും ചെവിക്ക് പിടിച്ച് ഉയര്‍ത്തുകയും ചെയ്‌തെന്നാണ് കുട്ടി പരാതിപ്പെട്ടത്. വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് അമ്മ, വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ ചൈല്‍ഡ്ലൈനില്‍ വിവരം അറിയിച്ചു.
കുട്ടിയുടെ കവിളിനും തൊണ്ടയ്ക്കും ചെവിക്കും വേദനയുണ്ടെന്ന് ഡോക്ടര്‍ പരിശോധനയിൽ കണ്ടെത്തി. താനല്ല താളം പിടിച്ചതെന്ന് പീരുമേട് മജിസ്‌ട്രേറ്റിന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഹാജരാകണമെന്നുകാണിച്ച് അധ്യാപികയ്ക്ക് നോട്ടീസ് നല്‍കുമെന്ന് വണ്ടിപ്പെരിയാര്‍ സി.ഐ. ഫിലിപ്പ് സാം പറഞ്ഞു. എ.ഇ.ഒയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ ജോലിയില്‍നിന്ന് ഒഴിവാക്കി.
ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഒന്ന്-ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം രണ്ടു മുതലായിരിക്കും നടക്കുക.വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. വിശദ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ.
ഉച്ചഭക്ഷണ പദ്ധതിയിൽ മൂന്നു മാസത്തെ കുടിശ്ശിക തുകയായ 126 കോടി അനുവദിച്ചിട്ടുണ്ടെന്നും ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രപ്പോസലുകളിൽ അംഗീകരിക്കാവുന്നവ സർക്കാറിലേക്ക് കൈമാറി. സ്പെഷലിസ്റ്റ് അധ്യാപക സമരം ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായും ഡയറക്ടർ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ ശനിയാഴ്ച (18-02-2023) വൈകീട്ട് 6 മണി വരെ ട്രഷറി ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസ്സപ്പെടും. സാമ്പത്തിക വര്‍ഷാവസാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണി. പൊതുജനങ്ങള്‍ ഇടപാടുകള്‍ ഈ സമയത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂർ എം പി. ആവശ്യപ്പെട്ടു. പരമാവധി തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എന്നാൽ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അനിവാര്യമെന്ന നിലപാട് അവതരിപ്പിച്ച് രംഗം ചടുലമാക്കുകയാണ് തരൂർ.
പാർട്ടിയുടെ ആരോഗ്യത്തിന് തെരഞ്ഞെടുപ്പ് അഭിലഷണീയമാണ്. ഇതേ കുറിച്ച്നേതൃത്വത്തിന് പറഞ്ഞ് കൊടുക്കേണ്ടതില്ല. എന്നാൽ താൻ മത്സരിക്കാനില്ല. മറ്റുള്ളവർ മുൻപോട്ട് വരട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു. തരൂർ കമ്മിറ്റിയിലേക്ക് വരുമോ എന്നത് മുഖ്യ ചർച്ചയായിരുന്നു.
പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചതിനെ സോണിയ പിന്തുണച്ചു
പ്രവർത്തക സമതിയിലേക്കില്ല. തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ആക്കാര്യത്തിൽ താൻ അല്ല പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചത് പാർട്ടിയെ ബലപ്പെടുത്തിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. പ്രവർത്തക സമിതിയിലേക്ക് എത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും തരൂർ പറഞ്ഞു.
അണികൾ കൂടെ നേതൃത്വത്തിന് ആശങ്ക
തരൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കേരളത്തിലെ നേതാക്കൾ സമീപിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉറപ്പ് നൽകിയിരുന്നില്ല. തരൂരിന് കേരളത്തിൽ നിന്ന് പിന്തുണ ഏറുകയാണ്. തരൂരിനെ പിന്തുണച്ച് കെ മുരളീധരൻ, എംകെ രാഘവൻ, ബെന്നി ബഹന്നാൻ എന്നിവർ ഖർഗയെ കണ്ടു. മുരളീധരന്റെ പിന്തുണ സംസ്ഥാന രാഷ്ട്രീയത്തിലടക്കം ചില ചലനങ്ങൾക്ക് സാധ്യത ഉണ്ട്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്ക് തരൂരിനെ താൽപര്യമില്ല. അതുകൊണ്ട് തന്നെ തരൂരിനായി വാദിക്കാൻ അവരുണ്ടാകില്ല. പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂർ.
റായ്പൂരിൽ സംഘടിപ്പിച്ചിട്ടുള്ള പ്ലീനറി സമ്മേളനത്തിന് ഇനി 8 ദിവസം മാത്രമാണ് ഉള്ളത്. പ്രവർത്തക സമിതിയിലേക്ക് 12പേരെ ആണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, പ്രവർത്തക സമിതിയിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാട് എ കെ ആൻറണി അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ബിബിസി ഓഫീസുകളിലെ ആദായനികുതി വകുപ്പ് പരിശോധന അല്‍പ്പസമയം മുമ്പാണ് അവസാനിച്ചത്. മൂന്ന് ദിവസമായി തുർന്ന പരിശോധന 59 മണിക്കൂറോളമാണ് തുടർന്നത്. പരിശോധനയെക്കുറിച്ചുള്ള വാർത്താക്കുറിപ്പ് ആദായ നികുതി വകുപ്പ് പുറത്തിറക്കിയേക്കും എന്ന പ്രതീക്ഷയിലാണ്.
അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന്റെ സഹായം സ്വീകരിച്ചുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. മത തീവ്രവാദികളാൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാർഡിയൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയത്.
‘ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കുന്നത് ജനാധിപത്യത്തോടാണ്. വിദേശ നേതാക്കളും ഏജൻസികളുമായി കൂട്ടുചേർന്ന് രാജ്യത്തിനെതിരായിട്ടാണ് പ്രധാനമന്ത്രി ഗൂഢാലോചന നടത്തിയിരിക്കുന്നത്’ പാർട്ടി ആസ്ഥാനത്ത് വെച്ച്, കോൺഗ്രസ് വക്താക്കളായ പവൻ ഖേരയും സുപ്രിയ ശ്രീനേതും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അന്താരാഷ്ട്ര രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിലാണ് തിരഞ്ഞെടുപ്പിൽ ഇസ്രായേൽ ഗ്രൂപ്പ് ഇടപെട്ടു എന്ന് കണ്ടെത്തിയത്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ടീം ഹോര്‍ഹെ’ എന്ന ഗ്രൂപ്പാണ് തിരഞ്ഞെടുപ്പുകളിലടക്കം ജനാഭിപ്രായത്തെ കൃത്രിമമായി സ്വാധീനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്. ഇന്ത്യ, യുകെ, യുഎസ്, കാനഡ, ജെര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, മെക്‌സിക്കോ, സെനഗല്‍, യുഎഇ എന്നിവിടങ്ങളില്‍ കമ്പനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്ത് വിട്ടത് ഗൌരി ലങ്കേഷാണ്. തൊട്ടടുത്ത ദിവസം അവർ കൊല്ലപ്പെട്ടു.
2022 – 23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായപ്പോൾ സർക്കാർ മാനേജ്മെൻ്റ് തസ്തികകൾ ഒപ്പത്തിനൊപ്പം. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2313 സ്കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ സ്കൂളുകളിൽ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്കൂളുകളിൽ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതിൽ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
അധ്യാപക നിയമനം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവം വലിയ ഏജൻസി കച്ചവടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസ അധികൃതരും ഏജൻ്റുമാരും ഉൾപ്പെടുന്ന വലിയ ശൃഖല തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു. ഓരോ സർക്കാരുകളും അധികാരത്തിൽ വരുമ്പോൾ മാനേജ്മെൻറ് സീറ്റുകൾ പി എസ് സിക്ക് വിടും എന്നു പ്രഖ്യാപിക്കും എങ്കിലും വലിയ സാമ്പത്തിക ലോബിക്ക് മുന്നിൽ പാർട്ടികൾ നിശ്ശബ്ദമാണ്. ഇതിൽ ബഹു ഭൂരിപക്ഷം രാഷ്ട്രീയ താത്പര്യങ്ങൾ പ്രവർത്തിക്കുന്നു എന്നത് മറച്ചു വെക്കപ്പെടുകയാണ് പതിവ്.
ഏറ്റവും കൂടുതൽ അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല മലപ്പുറം ആണ്. സർക്കാർ മേഖലയിൽ 694-ഉം എയ്ഡഡ് മേഖലയിൽ 889-ഉം തസ്തികകൾ ആണ് മലപ്പുറത്ത് സൃഷ്ടിക്കേണ്ടത്. ഏറ്റവും കുറവ് അധിക തസ്തികകൾ സൃഷ്ടിക്കേണ്ട ജില്ല പത്തനംതിട്ടയാണ്, 62 തസ്തികകൾ.
എച്ച്.എസ്.ടി. – സർക്കാർ – 740, എയിഡഡ് -568
യു.പി.എസ്.ടി. – സർക്കാർ – 730,എയിഡഡ് – 737
എൽ.പി.എസ്.ടി. – സർക്കാർ -1086,എയിഡഡ്- 978
എൽ.പി., യു.പി സ്കൂളുകളിലെ മറ്റു തസ്തികകൾ- സർക്കാർ – 463,എയിഡഡ്- 604.
2019 – 20 വർഷം അനുവദിച്ചു തുടർന്നുവന്നിരുന്നതും 2022 – 23 വർഷം തസ്തിക നിർണയത്തിൽ നഷ്ടപ്പെട്ടതുമായ തസ്തികകൾ – സർക്കാർ – 1638, എയിഡഡ്-2925.
ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് നിയമന നടപടി ഊർജ്ജിതമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിൽ ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍ രാഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ആത്മഹത്യാപ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. . മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റിയ ഡെസ്കിലും ചുമരിലും മഷി ആക്കിയതിൽ പിഴയായി ഇരുപത്തി അയ്യായിരം രൂപ നൽകണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടതായി സഹപാഠി വെളിപ്പെടുത്തിയിരുന്നു.
സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നത്. റിയ ഉള്‍പ്പെടെയുള്ള കുട്ടികള്‍ കൈയില്‍ മഷി പുരട്ടി ബെഞ്ചിലും ഭിത്തിയിലും പതിപ്പിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ ശകാരിക്കയും ഭീഷണിപ്പെടുത്തുകയുമായിരുന്നു
വ്യാജമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെയും ഹാക്കിങ്ങിലൂടെയും അട്ടിമറിയിലൂടെയും തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ അനുകൂലമാക്കാന്‍ ഇടപെടല്‍ നടത്തിയ ‘ടീം ഹോര്‍ഹെ’ സംഘത്തിൻ്റെ പ്രവർത്തനങ്ങൾ പുറത്ത്. ഇവർ നടത്തിയെന്ന് വെളിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ക്രിത്രിമങ്ങൾ ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ പുറത്തുവിട്ടു. കൊല്ലപ്പെടുന്നതിന് തൊട്ടമുമ്പ് മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആദ്യമായി ക്രിത്രിമം ലോകം അറിഞ്ഞത്. ഇതിനെ പിന്തുടര്‍ന്നാണ് ഈ അന്വേഷണം നടത്തിയതെന്ന് ഗാർഡിയൻ പ്രസിധീകരിച്ച റിപ്പോർട്ടിന് പിന്നിലെ മാധ്യമ കൂട്ടായ്മ പറയുന്നു.
പുറത്തു കൊണ്ടു വന്നത് കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷ്, ഇന്തയുൾപ്പെടെ 30 രാജ്യങ്ങളിൽ അട്ടിമറി
ഇന്ത്യയിലടക്കം ലോകത്ത് നടന്ന 30-ല്‍ അധികം തിരഞ്ഞെടുപ്പുകളില്‍ ഈ ഇസ്രയേലി കമ്പനിയുടെ അനധികൃത ഇടപെടലുണ്ടായതായി വെളിപ്പെടുത്തുന്നതാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ടീം ഹോര്‍ഹെ’ എന്ന ഗ്രൂപ്പാണ് തിരഞ്ഞെടുപ്പുകളിലടക്കം ജനാഭിപ്രായത്തെ കൃത്രിമമായി സ്വാധീനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്. ഇന്ത്യ, യുകെ, യുഎസ്, കാനഡ, ജെര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, മെക്‌സിക്കോ, സെനഗല്‍, യുഎഇ എന്നിവിടങ്ങളില്‍ കമ്പനി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അന്താരാഷ്ട്ര രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് മാസങ്ങള്‍ നീണ്ടുനിന്ന അന്വേഷണത്തിന് ഒടുവിലാണ് വിവരങ്ങൾ പുറത്ത് വിട്ടത്.
അട്ടിമറി ആവശ്യപ്പെട്ട രാഷ്ട്രീയ പാർട്ടികളും ഗൗരി ലങ്കേഷിൻ്റെ മരണവും
‘ടീം ഹോര്‍ഹെ’ ഗ്രൂപ്പിന്റെ അഡ്വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷന്‍സ് (എയിംസ്) എന്ന പ്രത്യേക സോഫ്‌റ്റ്വെയര്‍ പാക്കേജ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഇടപാടുകാര്‍ക്ക് അനുകൂലമായി ഇടപെടല്‍ നടത്തുക എന്നതാണ് കമ്പനിയുടെ പ്രവര്‍ത്തനരീതി. പണംവാങ്ങി വന്‍കിട കമ്പനികള്‍ക്കുവേണ്ടി ഇത്തരം കാമ്പയിനുകള്‍ നടത്തുക എന്നതാണ് സാധാരണയായി ചെയ്തുവരുന്നതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയും ഇടപെടല്‍ നടത്തിയിട്ടുള്ളതായാണ് കണ്ടെത്തല്‍.
താൽ ഹനാനും ഇസ്രയേൽ ഇടപെടലും
ഇസ്രയേലിന്റെ മുന്‍ സ്‌പെഷല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ താല്‍ ഹനാന്‍ എന്നയാളാണ് ഹോര്‍ഹെ എന്ന പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കഴിഞ്ഞ് ഇരുപത് വര്‍ഷത്തിലധികമായി ഇയാള്‍ ലോകത്തിലെ വിവിധ തിരഞ്ഞെടുപ്പുകളില്‍ ഈ വിധം ഇടപെട്ടിട്ടുണ്ട്. ഇടപാടുകാര്‍ എന്ന വ്യാജേന ഇയാളെ സമീപിച്ച മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ നേടിയ ഇയാളുടെ വെളിപ്പെടുത്തലുകളും ദൃശ്യങ്ങളും ഗാര്‍ഡിയന്‍ പുറത്തുവിട്ടിട്ടുണ്ട്.
ജിമെയിലും ടെലഗ്രാമും അടക്കമുള്ളവ ഹാക്ക് ചെയ്ത് എതിരാളികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായും ഇയാൾ വെളിപ്പെടുത്തുന്നു.
ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഫേയ്‌സ്ബുക്ക്, ടെലഗ്രാം, ജിമെയില്‍, ഇന്‍സ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയവയില്‍ ആയിരക്കണക്കിന് വ്യാജ സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ നിര്‍മിക്കുകയും അവയെ കാമ്പയിനുവേണ്ടി ഉപയോഗിക്കുകയുമാണ് അഡ്വാന്‍സ്ഡ് ഇംപാക്ട് മീഡിയ സൊല്യൂഷന്‍സ് എന്ന സോഫ്റ്റ് വെയര്‍ പാക്കേജിന്റെ പ്രധാന പ്രവര്‍ത്തനം. ഇതുകൂടാതെ, ഇത്തരം സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ക്ക് ഷെയര്‍ ചെയ്യുന്നതിനായി പ്രത്യേക വെബ്‌സൈറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനവും ഇതിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ഫോര്‍ബിഡന്‍ സ്‌റ്റോറീസ്
അന്താരാഷ്ട്ര രംഗത്തെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് അന്വേഷണം നടത്തിയത്. ലോകത്തിലെ 30-ല്‍ അധികം മുന്‍നിര മാധ്യമസ്ഥാപനങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതാണ് ഈ സംഘം. തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളില്‍ അന്വേഷണം നടത്തുകയാണ് പ്രധാന ലക്ഷ്യം. കൊല്ലപ്പെട്ടതുമൂലമോ ഭീഷണി മൂലമോ ജയിലിലടയ്ക്കപ്പെട്ടതു മൂലമോ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനാകാതെപോയ മാധ്യമപ്രവര്‍ത്തകരുടെ പൂര്‍ത്തിയാക്കാതെപോയ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാനായി പ്രവര്‍ത്തിക്കുന്ന ഫോര്‍ബിഡന്‍ സ്‌റ്റോറീസ് എന്ന കൂട്ടായ്മയും ഈ അന്വേഷണ സംഘത്തിന്റെ ഭാഗമാണ്.
2017-ല്‍ ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തെ തുടര്‍ന്ന്, അവര്‍ തയ്യാറാക്കിക്കൊണ്ടിരുന്ന റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സംഘം അന്വേഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഗൗരി ലങ്കേഷ് അവസാനമായി തയ്യാറാക്കിയ ഇന്‍ ദി ഏജ് ഓഫ് ഫാള്‍സ് ന്യൂസ് എന്ന ലേഖനം പൂര്‍ത്തിയാക്കിയതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് അവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇത് തങ്ങളുടെ അന്വേഷണത്തിന് വഴിമരുന്നിട്ടതായി ഫോര്‍ബഡന്‍ സ്‌റ്റോറീസ് വ്യക്തമാക്കുന്നു.
ഓണ്‍ലൈനിലൂടെ ഇന്ത്യയില്‍ നടക്കുന്ന ‘നുണഫാക്ടറികള്‍’ എങ്ങനെയൊക്കെ രാജ്യത്ത് നുണപ്രചാരണം നടത്തുന്നു എന്ന് വിശകലനം ചെയ്യുന്നതായിരുന്നു ഗൗരി ലങ്കേഷിന്റെ ഈ ലേഖനം. ‘വ്യാജവാര്‍ത്തകളെ തുറന്നുകാണിക്കുന്ന മുഴുവന്‍പേരെയും എനിക്ക് സല്യൂട്ട് ചെയ്യണം. അങ്ങനെയുള്ളവര്‍ ധാരാളമായി ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’, എന്നു പറഞ്ഞുകൊണ്ടായിരുന്നു ഗൗരി ലങ്കേഷ് അവരുടെ ലേഖനം അവസാനിപ്പിച്ചത്.
വെള്ളത്തിനടിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈല്‍സ് ക്ലൗട്ടിയറും സ്വന്തമാക്കി.നാല് മിനിറ്റും ആറു സെക്കന്റുമാണ് ഇരുവരും പരസ്പരം ചുണ്ടുകൾ കോർത്തത്.
മാലിദ്വീപില്‍ വെച്ചായിരുന്നു വാലൻ്റൈൻ ദിനത്തിൽ ഈ ദീർഘ ചുംബനം . ഇതോടെ 13 വര്‍ഷം മുമ്പുള്ള റെക്കോഡ് ഇരുവരും തകര്‍ത്തു. നേരത്തെ മൂന്നു മിനിറ്റും 24 സെക്കന്റുമായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബന സമയം. 33 ഉം 42 ഉം വയസ്സുളള കപ്പിളാണ്. സമുദ്രത്തെ പ്രയിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ശ്വാസം നിലയ്കക്കുന്ന ചുംബനം.
മൂന്നു വര്‍ഷം മുമ്പാണ് അണ്ടര്‍വാട്ടര്‍ ചുംബനത്തെ കുറിച്ച് ഇവര്‍ ആലോചിക്കുന്നത്. മുങ്ങല്‍ വിദഗ്ധരായ ഇരുവരും പിന്നീട് അതിനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. വളരേയധികം വെല്ലുവിളികള്‍ നേരിട്ടുവെന്ന് ഇരുവരും പറയുന്നു.
രാവിലെ 7.30-നാണ് ഇരുവരും പുതിയ റെക്കോഡ് സൃഷ്ടിച്ചത്. അതിന് മുമ്പ് രണ്ടു തവണ റിഹേഴ്‌സല്‍ ചെയ്തിരുന്നു. എന്നാല്‍ അത് രണ്ട് മിനിറ്റിലും മൂന്ന് മിനിറ്റിലും അവസാനിച്ചു.
വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും ദക്ഷിണാഫ്രിക്കയിലാണ് താമസം. ഒന്നര വയസുള്ള മകളുണ്ട്. നാല് തവണ ദക്ഷിണാഫ്രിക്കയുടെ ഫ്രീഡൈവ് ചാമ്പ്യനാണ് ബെത്ത് നീലേ. വെള്ളത്തിനടിയില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. രണ്ടു ലക്ഷത്തോളം പേരാണ് ബെത്ത് നീലേയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.