കോഴിക്കോട് എൻ ഐ ടിയിൽ വിദ്യാർഥി ജീവനൊടുക്കി

0

കോഴിക്കോട് എൻഐടി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വിദ്യാർത്ഥി ചാടി മരിച്ചു. രണ്ടാം വർഷ ബിടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി തെലങ്കാന സ്വദേശിയായ യശ്വന്ത് (22) ആണ് മരിച്ചത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്.

എന്‍ഐടിയില്‍ രണ്ടാം വര്‍ഷ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് യശ്വന്ത്. ക്രിപ്റ്റോ കറൻസി ബിസിനസ് നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു

ഗുജറാത്തിൽ ബി ജെ പി തുടരും; പ്രഖ്യാപിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ഗുജറാത്തില്‍ ബി.ജെ.പി. തുടര്‍ഭരണം നേടും. ഹിമാചലില്‍ ബി.ജെ.പി.-കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നൽകുന്ന സൂചന ഇവയാണ്.

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എ.എ.പിയ്ക്ക് വലിയ സ്വാധീനം ഒന്നുമില്ല എന്നും കണക്കു കൂട്ടൽ ഫലങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ എ എ പി ഇരു സംസ്ഥാനങ്ങളിലും അക്കൌണ്ട് തുറക്കും.

182 അംഗ ഗുജറാത്ത് നിയമസഭയില്‍ ഭരണം ലഭിക്കാന്‍ 92 മണ്ഡലങ്ങളില്‍ വിജയിക്കണം.

ന്യൂസ് എക്‌സിന്റെ ഗുജറാത്തിലെ എക്‌സിറ്റ് പോള്‍ ഫലപ്രകാരം ബി.ജെ.പി. 117-140 സീറ്റുകളില്‍ വിജയിക്കും. 34-51 സീറ്റുകളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യവും 6-13 സീറ്റുകളില്‍ എ.എ.പിയും വിജയിക്കുമെന്ന് ന്യൂസ് എക്‌സ് എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നു.

അതേസമയം, റിപ്പബ്ലിക് ടി.വി.-പി. എം.എ.ആര്‍.ക്യു എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ: ബി.ജെ.പി.- 128-148, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം 30-42, എ.എ.പി.-2-10. ടിവി 9 ഗുജറാത്തിയുടെ എക്‌സിറ്റ് പോള്‍ ഫലം ഇങ്ങനെ: 125-130, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം 40-50, എ.എ.പി. 3-5.

ഇവ അഭിപ്രായ സർവ്വെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വിലയിരുത്തലാണ്. മാറാം.

എക്‌സിറ്റ് പോൾ ഫലങ്ങൾ

ന്യൂസ് എക്സ് 

ബിജെപി  117 – 140 
കോൺ 34 – 51 
ആപ് 6‌ – 13
മറ്റ് 1 – 2 

റിപ്പബ്ലിക്ക് 

ബിജെപി 128 – 148
കോൺ 30 – 42
ആപ് 2- 10 
മറ്റ് 0 -3

ഇന്ത്യ ടുഡേ 

ബിജെപി 129 – 151 
കോൺ  16 – 30
ആപ്  9 – 21 
മറ്റ് 2 – 6

ടിവി 9

ബിജെപി 125 – 130
കോൺ 40- 50
ആപ് 3-5 
മറ്റ് 3-7

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വകാര്യ സമ്പാദ്യങ്ങൾ കണ്ടുകെട്ടും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് നൽകി. ബിജു കരീം, ജില്‍സ്, ബിജോയ, റെജി അനില്‍കുമാര്‍ എന്നിവരുള്‍പ്പെടെ പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കാനാണ് ഉത്തവ്. പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 52 സര്‍വേനമ്പറുകളിലുള്ള ഭൂമിയാണ് കണ്ടുകെട്ടുക. ബിജോയിയുടെ പേരില്‍ പീരുമേട്ടിലുള്ള ഒമ്പതേക്കര്‍ ഭൂമിയും ഇതില്‍ ഉള്‍പ്പെടും.

ഒന്നാം പ്രതി സുനില്‍ കുമാറിന്റെ പേരില്‍ പരാതിക്കാലത്ത് സ്വത്ത് സമ്പാദനം നടന്നിട്ടില്ലാത്തതിനാല്‍ കണ്ടുകെട്ടല്‍ നടപടിയില്‍ ഉള്‍പ്പെടുത്തിയില്ല. പരാതി ഉയര്‍ന്ന കാലത്ത് പ്രതികള്‍ 117 കോടി രൂപയുടെ വ്യാജലോണുകള്‍ തരപ്പെടുത്തിയെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു

ബിജോയുടെ 30 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിജോയിയുടെ നേതൃത്വത്തില്‍ 26.60 കോടി രൂപ വായ്പ തട്ടിച്ചതും കണ്ടെത്തിയിരുന്നു. ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടത്തിയത്.

പ്രപഞ്ചത്തിൽ മറ്റാരെങ്കിലുമുണ്ടോ, ലോകത്തെ ഭീമൻ ടെലസ്കോപ്പ് ഒരുങ്ങുന്നു

0

പ്രപഞ്ചിക ലോകത്തെ പതിനായിരും മടങ്ങ് വേഗതയിലും കൃത്യതയോടെയും കണ്ടെത്താൻ ലക്ഷ്യം വെക്കുന്ന ഭീമൻ ടെലസ്കോപ്പ് ഒരുങ്ങുന്നു. Square Kilometre Array (SKA) റേഡിയോ ടെലസ്കോപ്പ് 2028 ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തികൾ ആരംഭിച്ചു. വിവിധ രാജ്യങ്ങൾ ഒരുമിച്ചുള്ള പദ്ധതിയുടെ മുഖ്യ ഘടകങ്ങൾ ഓസ്‌ട്രേലിയയില്‍ ആണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര പ്രൊജക്ടുകളില്‍ ഒന്നാണിത്.

1991 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 30 വര്‍ഷത്തെ യാത്രയായിരുന്നു ഇതെന്ന് സ്‌ക്വയര്‍ കിലോമീറ്റര്‍ അരെയ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഫില്‍ ഡയമണ്ട് ബി.ബി.സിയോട് പറഞ്ഞു. ആദ്യത്തെ 10 വര്‍ഷം ആശയങ്ങള്‍ വിപുലീകരിക്കുകയായിരുന്നു. പിന്നീടുള്ള 10 വര്‍ഷം സാങ്കേതിക വിദ്യ വികസിപ്പിച്ചു – അദ്ദേഹം പറഞ്ഞു. അവസാന ദശകത്തില്‍ വിശദമായ ഡിസൈന്‍ തയ്യാറാക്കുകയും പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപിക്കുകയും ചെയ്യുകയായിരുന്നു. 2013 ൽ ഉണ്ടായിരുന്ന ലോകത്തെ മൊത്തം ഇൻ്റർ നെറ്റ് ശൃംഖലയുടെ അത്രയും ബൃത്തായ സൈബർ സംവിധാനങ്ങൾ ഇതിന് ആവശ്യമാവും എന്നാണ് കണക്കാക്കുന്നത്.

50 മെഗാഹെര്‍ട്‌സ് മുതല്‍ 25 ജിഗാഹെര്‍ട്‌സ് വരെയുള്ള ഫ്രീക്വന്‍സി റേഞ്ചിലായിരിക്കും പ്രവര്‍ത്തനം. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള സ്രോതസ്സുകളില്‍ നിന്ന് വരുന്ന വളരെ ദുര്‍ബലമായ റേഡിയോ സിഗ്‌നലുകള്‍ കണ്ടെത്താന്‍ ഇത് ടെലിസ്‌കോപ്പിനെ പ്രാപ്തമാക്കും. ജീവൻ്റെ അനക്കങ്ങളും കണ്ടെത്താം.

നിർമ്മിതിയിലും വിസ്മയം

ഒരു സ്ക്വയർ കിലോ മീറ്ററാണ് ഇതിൻ്റെ വ്യാപ്തി. 200 പാരബൊളിക് ആൻ്റിനകളും 1,31000 ഡൈപോൾ ആൻ്റിനകളും ഉണ്ടാവും. 50 മെഗാ ഹെർട്സിനും 25 ജിഗാ ഹെർട്സിനും ഇടയിലാവും ഫ്രീക്വൻസി റെയിഞ്ച്. എത്ര ബില്യൺ പ്രകാശ വർഷങ്ങൾ ദൂരെ നിന്നുള്ള സിഗ്നലുകളും പിടിച്ചെടുക്കും. പ്രപഞ്ചോൽപ്പത്തിയുടെ അടുത്തോളം മനുഷ്യൻ്റെ കണ്ണുകൾക്ക് എത്താം. ഇന്ത്യയും പദ്ധതിയിൽ പങ്കാളിയാവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

മനുഷ്യരെ കൂടാതെ ആരെങ്കിലും ഉണ്ടാവുമോ

അന്യഗ്രഹ ജീവികൾ ഉണ്ടോ എന്ന കാര്യത്തിൽ ടെലിസ്‌കോപ്പ് പരിശോധനകൾ നടത്തും. ഐൻസ്റ്റീൻ സിദ്ധാന്തങ്ങളുടെ വസ്തുനിഷ്ഠ വിലയിരുത്തലുകളും നടക്കും ശാസ്ത്രലോകത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ ടെലിസ്‌കോപ്പിന് സാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, യു.കെ, ചൈന, ഇറ്റലി, നെതര്‍ലന്റ്‌സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്റ് എന്നിവരാണ് നിലവില്‍ ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്ന രാജ്യങ്ങള്‍. ബ്രിട്ടണായിരിക്കും പദ്ധതിയുടെ ബുദ്ധി കേന്ദ്രം സ്ഥാപിക്കുക. പദ്ധതിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് മറ്റു രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് സ്‌ക്വയര്‍ കിലോമീറ്റര്‍ അറെയ് ഓര്‍ഗനൈസേഷന്റെ ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ ഫില്‍ ഡയമണ്ട് വ്യക്തമാക്കി.

കടപ്പാട്: BBC Science https://www.bbc.com/news/science-environment-63836496

ഡൊമിനിക് ലാപിയർ അന്തരിച്ചു

0

ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പിറവി രേഖപ്പെടുത്തിയ ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ വിഖ്യാത രചനയാണ്‌. ലക്ഷക്കണക്കിന് പ്രതികൾ വിറ്റഴിഞ്ഞ ഈ ചരിത്ര രചന ലാരി കോളിൻസുമായി ചേർന്നാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇന്ത്യയോട് ഏറെ അടുപ്പം പുലർത്തിയ എഴുത്തുകാരനായിരുന്ന അദ്ദേഹത്തെ രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 

ഇന്ത്യയെപ്പറ്റി എഴുതിയ പുസ്തകങ്ങളുടെ റോയൽറ്റിയായി ലഭിച്ച പണമത്രയും ഡൊമിനിക് ലാപിയർ ഇന്ത്യയിൽ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുകയായിരുന്നു. ക്ഷയരോഗവും കുഷ്ഠരോഗവും ബാധിച്ച രോഗികൾക്കാണ് അദ്ദേഹം പുസ്തകങ്ങളിൽനിന്നുള്ള  തന്റെ സമ്പാദ്യം ചിലവഴിച്ചിരുന്നത്.

ഭോപ്പാൽ വിഷവാതക ദുരന്തത്തെപ്പറ്റി എഴുതിയ ഫൈവ് പാസ്റ്റ് മിഡ് നൈറ്റ് ഇൻ ഭോപ്പാൽ, കൊൽക്കത്ത പശ്ചാത്തലമാക്കി എഴുതിയ സിറ്റി ഓഫ് ജോയ് എന്നിവയും അദ്ദേഹത്തിന്റെ വിഖ്യാത രചനകളാണ്. 1985- ലാണ് കൊൽക്കത്തയിലെ ഒരു റിക്ഷാ വലിക്കുന്നയാളുടെ ജീവിതത്തെ  അടിസ്ഥാനമാക്കി സിറ്റി ഓഫ് ജോയ്  എഴുതുന്നത്.

ലാപിയര്‍, ലാരി കോളിന്‍സിനൊപ്പം ചേര്‍ന്ന് രചിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഫ്രീഡം അറ്റ് മിഡ്നൈറ്റ് (1975) ഏറെ പ്രശസ്തമായ കൃതിയാണ്. ഫ്രീഡം അറ്റ് മിഡ്നൈറ്റ് മലയാളത്തില്‍ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് ഏറെ സ്വീകരിക്കപ്പെട്ടു.

1931 ജൂലായ് 30ന് ഫ്രാൻസിലെ ചറ്റെലൈലോണിലാണ് ജനനം. ‘എ ഡോളർ ഫോർ എ തൗസൻഡ് കിലോമീറ്റേഴ്‌സ്’ ആണ് ആദ്യ പുസ്‌തകം. പ്രശ‌സ്‌ത അമേരിക്കൻ എഴുത്തുകാരനായ ലാരി കോളിൻസുമായി ചേർന്ന രചിച്ച ആറ് പുസ്തകങ്ങളുടെ 50 മില്യണിൽപ്പരം കോപ്പികളാണ് വിറ്റഴിച്ചത്. ഇവയിൽ ഏറെ പ്രശസ്‌തി നേടിയ പുസ്‌തകമാണ് ‘ഈസ് പാരീസ് ബർണിംഗ്’.

21ാം വയസിലെ വിവാഹജീവിതത്തിനിടെ ഭാര്യയുമൊത്ത് ഇന്ത്യയിലും പാകിസ്ഥാനിലുമടക്കം അദ്ദേഹം ജോലിനോക്കിയിരുന്നു. 

ബംഗാൾ ഗവർണറായി ആനന്ദ ബോസ് തിരികെ എത്തിയപ്പോൾ സ്വീകരിക്കാൻ നേതാക്കളില്ല

0

ബംഗാള്‍ ഗവര്‍ണർ സി.വി ആനന്ദ ബോസിനെ സ്വീകരിക്കാൻ ബിജെപി ജില്ലാ നേതാക്കൾ എത്താതിരുന്നത് വിവാദത്തിൽ. ജില്ലാ പ്രസിഡൻ്റ് ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഔദ്യോഗിക പക്ഷ നേതാക്കള്‍ കാണാൻ എത്തിയില്ല. കെ സുരേന്ദ്രന്‍ വിരുദ്ധ ചേരിയിലെ എ.എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ മാത്രമാണ് നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ എത്തിയത്. ആനന്ദ ബോസ് ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യത്തെ സന്ദർശനമാണ്.

ഭരണഘടനാ പദവിയിലുള്ള ഒരാളെ സ്വീകരിക്കേണ്ട കാര്യമില്ല എന്നാണ് വിശദീകരണം. എന്നാൽ ബിജെപി ഔദ്യോഗിക ചേരിക്കെതിരേ നിലപാട് സ്വീകരിക്കുന്ന എഎന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും സ്വീകരണത്തിന് എത്തിയത് വാർത്തയായി. ഗവര്‍ണറായി ചുമതലയേറ്റ് കേരളത്തിലെത്തിയ ആനന്ദ ബോസിന് ഔദ്യോഗിക പക്ഷത്തിനൊപ്പമല്ലാത്ത നേതാക്കള്‍ ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്.

കെ സുരേന്ദ്രനോട് അനുഭാവമുള്ള നേതാവാണ് ജില്ലാ പ്രസിഡൻ്റ് ഷൈജു. സുരേന്ദ്രനുമായി ബന്ധപ്പെട്ട കുഴല്‍പ്പണക്കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആനന്ദ ബോസ് നേരത്തെ തന്നെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രശ്നം വാർത്തകളിൽ എത്തുന്നതിനും മുൻപ് തന്നെ നേതൃത്വത്തിന് പരാതി പോയിരുന്നു.

ഖത്തറിൽ നിന്നും ഇനിയും പുതിയ വാർത്തകൾ വരാനുണ്ട്

ദിനേശൻ പുത്തലത്ത് എഴുതുന്നു

    ബൂട്ട്‌ കെട്ടിയ കാലുകളും, തകര്‍പ്പന്‍ ഹെഡ്ഡുകളും, മികച്ച സേവുകളും ഖത്തറില്‍ കവിതയായി പെയ്‌തിറങ്ങുകയാണ്‌. മാനവീകതയുടെ കൈകോര്‍ക്കലായി ലോക ഫുട്‌ബോള്‍ മാറുകയാണ്‌.
  32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ഈ ലോകകപ്പിന്‌ വനിതാ റഫ്രിമാര്‍ കളി നിയന്ത്രിക്കുന്ന സവിശേഷത കൂടിയുണ്ട്‌. കണക്കുകളേക്കാള്‍ വലുതാണ്‌ കളിക്കളമെന്ന്‌ ഓരോ ദിനവും തീവ്രമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നതും ഈ ലോകകപ്പിന്റെ സവിശേഷതയാണ്‌.
      ലോകകപ്പില്‍ വഴികളില്‍ ബഹുദൂരം മുന്നോട്ട്‌ നീങ്ങുമെന്ന കരുതിയിരുന്ന പലര്‍ക്കും ഇടക്കുവെച്ച്‌ കാലിടറുകയും ചെയ്‌തിരിക്കുന്നു. കരുത്തിന്റേയും കഠിനാധ്വാനത്തിന്റേയും പ്രതീകമായി ഏത്‌ പ്രതിസന്ധിയിലും തിരിച്ചുവരുമെന്ന്‌ പ്രതീക്ഷിച്ച ജര്‍മ്മനി കളത്തിന്‌ പുറത്തായി. താരനിരകൊണ്ട്‌ സമ്പന്നമായ ബെല്‍ജിയത്തിനും ആദ്യ റൗണ്ട്‌ എന്ന കടമ്പ ബാലികേറാമലയായി. ഇതുപോലുള്ള പലരാജ്യങ്ങളും കടന്നുകൂടിയതാവട്ടെ പലപ്പോഴും ഭാഗ്യത്തിന്റേയും, കണക്കുകളിലെ ആനുകൂല്യങ്ങളുടേയും പുറത്താണ്‌.
        മനോഹരമായി കളിച്ചതുകൊണ്ട്‌ മാത്രം കളി ജയിക്കില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ ലോകകപ്പ്‌ ഏറെ നല്‍കിയിരിക്കുന്നു. മികച്ച രീതിയില്‍ കളിച്ചിട്ടും പന്ത്‌ ലക്ഷ്യത്തിലെത്താത്തതുകൊണ്ട്‌ മടങ്ങിപ്പോകേണ്ടി വന്നവര്‍ പലരാണ്‌. ഗോളിയുടെ മാസ്‌മരിക പ്രകടനങ്ങള്‍ പ്രതിസന്ധികളില്‍ നിന്നും പലരേയും രക്ഷപ്പെടുത്തി. ഗോളിമാരുടെ പ്രകടനങ്ങള്‍ താരപരിവേഷമില്ലെങ്കിലും നിര്‍ണ്ണായകമാകുകയാണ്‌ ഈ ലോകകപ്പില്‍.
          ചെറിയ പാസ്സുകളിലൂടെ മനം കവരുന്ന ബ്രസീലും പ്രമുഖരെ മാറ്റി നിര്‍ത്തിയാണെങ്കിലും പരാജയത്തിന്റെ കൈപ്പ്‌ നീര്‌ ഏറ്റുവാങ്ങേണ്ടിവന്നു. അര്‍ജന്റീനയെ ഒന്നാം റൗണ്ട്‌ പിന്നിടുമോ എന്ന ആശങ്ക ആരാധകരില്‍ കോരി നിറച്ചുകൊണ്ടാണ്‌ ഓരോ മത്സരവും കഴിഞ്ഞുപോയത്‌. സാങ്കേതികത്വവും, കരുത്തും സമന്വയിപ്പിച്ച ഫ്രാന്‍സിനും പൂര്‍ണ്ണ വിജയമെന്ന നേട്ടത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്ലിനും സമ്പൂര്‍ണ്ണ വിജയം അന്യമായി തന്നെ നിന്നു. 

പരാജയപ്പെടാതെ നിന്നവര്‍ ഇംഗ്ലണ്ടും, നെതര്‍ലാന്‍സും, മൊറോകോയുമാണ്. കളിക്കളത്തില്‍ പന്തുരുളും മുമ്പ്‌ കൂട്ടിയ കണക്കുകളെ കളിക്കളം തകിടം മറിക്കുകയാണ്‌. പ്രവചനങ്ങള്‍ക്കപ്പുറത്താണ്‌ ഖത്തറില്‍ പന്തുരുണ്ടുകൊണ്ടിരിക്കുന്നത്‌. ആരാധകരുടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ്‌ മെല്ലെ താഴുന്നതിന്‌ ഇത്‌ ഇടയാക്കുകയാണ്‌.
           രണ്ട്‌ ഏഷ്യന്‍ രാജ്യങ്ങള്‍ പ്രീക്വാട്ടറിലേക്ക്‌ എത്തി. ജര്‍മ്മനിയും, സ്‌പെയിനും ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പില്‍ നിന്ന്‌ ജപ്പാന്‍ പ്രീക്വാട്ടറിലെത്തിയത്‌ എല്ലാ കണക്കുകളേയും അസ്ഥാനത്താക്കിക്കൊണ്ടാണ്‌. പോര്‍ച്ചുഗെല്ലിന്‌ തകര്‍ത്ത്‌ മുന്നേറിയ കൊറിയയും സൃഷ്ടിച്ചത്‌ പുതിയ അദ്ധ്യായമാണ്‌. ആഫ്രിക്കയുടെ കരുത്തും ഇത്തവണ മങ്ങിപ്പോയില്ല. സെനഗല്ലിന്റെ പോരാട്ട വീര്യം ഏത്‌ വമ്പന്‍ ടീമിനും വെല്ലുവിളിതന്നെയായിരുന്നു. തങ്ങളുടെ നാളുകളില്‍ ആരേയും തകര്‍ക്കുമെന്ന മുന്നറിയിപ്പാണ്‌ മൊറോകോയും നല്‍കിയിരുന്നത്.
           താരങ്ങള്‍ അരങ്ങുവാഴുമെന്ന പ്രതീക്ഷകള്‍ക്ക്‌ മങ്ങലുകള്‍ ഏറ്റുതുടങ്ങിയിട്ടുണ്ട്‌. എതിര്‍ ടീമുകളുടെ വലയങ്ങളില്‍ നിന്ന്‌ കുതറിമാറാന്‍ അവര്‍ക്ക്‌ എളുപ്പം സാധിക്കുന്നില്ല. ഒപ്പം അത്‌ സഹതാരങ്ങള്‍ക്ക്‌ അവസരം നല്‍കുന്നുണ്ടെന്ന കാര്യവും കളിക്കളം തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്‌.
     
മനസില്‍ കുറിച്ചിട്ട കവിതകളാണ്‌ പല ഗോളുകളും.  മത്സരങ്ങള്‍ മുന്നേറുമ്പോള്‍ ഖത്തര്‍ പുതിയ അത്ഭുതങ്ങള്‍ കാണിക്കാതിരിക്കില്ല. ഫുട്‌ബോളിന്റെ സൗന്ദര്യവും, ഈ അനിശ്ചിതത്വം കൂടിയാണല്ലോ. ഒന്നാം കടമ്പ കടന്നവര്‍ കൂടുതല്‍ കുതിപ്പിനായി ഊര്‍ജ്ജവും, തന്ത്രവും തേടുകയുമാകും. പരാജയപ്പെട്ടവര്‍ ഭാവിയില്‍ തിരിച്ചുവരാനും. ഫുട്‌ബോള്‍ പ്രേമികള്‍ നടന്ന മത്സരങ്ങളെ വിലയിരുത്തിയും, ഇനിയുള്ള മത്സരങ്ങളുടെ സൗന്ദര്യം ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിലുമാകും. ലോക ജനതയുടെ ഈ മഹോത്സവം ചിലര്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലെന്ന്‌ വരാം. ഏത്‌ സ്വര്‍ഗ്ഗത്തിലും കട്ടുറുമ്പ്‌ ഉണ്ടാകുമല്ലോ.
കടപ്പാട് fb

ലോക കപ്പിൽ ഇന്ന് ഏഷ്യൻ പ്രതീക്ഷ

ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഏഷ്യൻ സാന്നിധ്യം. തിങ്കളാഴ്ച രണ്ട് ഏഷ്യന്‍ ടീമുകള്‍ വ്യത്യസ്ത മത്സരങ്ങളിലായി പേരാടും. ജപ്പാനും ദക്ഷിണ കൊറിയയുമാണ് ഏഷ്യൻ പ്രതീക്ഷയാവുന്നത്.

രാത്രി 8.30-ന് ജപ്പാന്‍ ക്രൊയേഷ്യ രാത്രി

12.30-ന് ബ്രസീല്‍ ദക്ഷിണ

ബ്രസീല്‍ – ദക്ഷിണ കൊറിയ
ഏഴുതവണ പരസ്പരം മത്സരിച്ചിട്ടുണ്ട്. ഇതിൽ ആറിലും ബ്രസീലിനായിരുന്നു ജയം. ഒരുതവണ ദക്ഷിണകൊറിയ വിജയിച്ചു. ബ്രസീലിനെ പരിക്ക് അലട്ടുന്നുണ്ട്. അലക്‌സ് സാന്‍ഡ്രോ, ഡാനിലോ എന്നിവരുടെ കാര്യം സംശയത്തിലാണ്. പരിക്കുള്ള ഗബ്രിയേല്‍ ജെസ്യൂസും അലക്‌സ് ടെല്ലസും പുറത്തായിക്കഴിഞ്ഞു. ബ്രസീല്‍ ശൈലി- 4-1-4-1. ദക്ഷിണകൊറിയ- 4-2-3-1.

നെയ്മർ പരിശീലനത്തിന് എത്തിയാ കളത്തിലിറങ്ങും എന്ന് പരിശീലകൻ പറഞ്ഞിട്ടുണ്ട്. ഇതു പ്രകാരം പരിശീലനത്തിന് എത്തുകയും ചെയ്തിരുന്നു. അവസാന മത്സരത്തില്‍ കാമറൂണിനോടേറ്റ തോല്‍വി മറക്കാനുള്ള ജയമായിരിക്കും പരിശീലകന്‍ ടിറ്റെയുടെ ലക്ഷ്യം. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച ആവേശവുമായിട്ടായിരിക്കും കൊറിയ എത്തുക.

രണ്ടാംമത്സരത്തിനു സ്റ്റേഡിയത്തിലെത്തിയ ടീമിനൊപ്പം നെയ്മര്‍ എത്തിയിരുന്നില്ല. ചികിത്സയ്ക്കായി ഹോട്ടലില്‍ത്തന്നെ തങ്ങുകയായിരുന്നു. എന്നാല്‍, മൂന്നാംമത്സരത്തിനെത്തിയ ടീമിനൊപ്പം നെയ്മറും മൈതാനത്തെത്തി. സന്തോഷവാനായാണ് നെയ്മറെ അന്നുകണ്ടത്. പരിക്ക് മാറി അടുത്ത കളിയില്‍ സൂപ്പര്‍താരം ഇറങ്ങുമെന്നാണ് പ്രതീക്ഷ

ജപ്പാന്‍ – ക്രൊയേഷ്യ
മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. ജര്‍മനി, സ്‌പെയിന്‍ ടീമുകളെ 2-1 ന് അട്ടിമറിച്ച ജപ്പാന്‍ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഇതിനുമുമ്പ് മൂന്നുതവണ പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാന്‍ മൂന്നുതവണയും തോറ്റുമടങ്ങുകയാണുണ്ടായത്.

കഴിഞ്ഞ 10 മത്സരങ്ങളില്‍ ക്രൊയേഷ്യ ഒമ്പതും തോറ്റിട്ടില്ല. മുമ്പ് രണ്ടുതവണ നോക്കൗട്ട് ഘട്ടത്തില്‍ കടന്നപ്പോഴും ക്രൊയേഷ്യ തോറ്റിട്ടില്ല.

ജപ്പാന്‍ 3-4-3 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത. തുടര്‍ച്ചയായ മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ കൊ ഇടാക്കുരയ്ക്ക് പ്രീക്വാര്‍ട്ടറില്‍ ഇറങ്ങാനാവില്ല. തോല്‍വിയറിയാതെ ഗ്രൂപ്പ് എഫ് രണ്ടാംസ്ഥാനക്കാരായാണ് ക്രൊയേഷ്യ എത്തിയത്. ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി- 4-3-3. പരിക്ക് അലട്ടുന്നില്ല.

കേരള നിയമസഭയുടെ താത്കാലിക സ്പീക്കർ പാനലിൽ കെ കെ രമയും

സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്‍മാന്മാരുടെ പാനലിൽ മുഴുവൻ വനിതകളെ ഉൾപ്പെടുത്തി കേരള നിയമസഭ. താത്കാലിക സ്പീക്കര്‍മാരുടെ പാനലില്‍ മൂന്ന് വനിതാ അംഗങ്ങളാണ് ഉള്ളത്. പ്രതിപക്ഷത്തുനിന്നും ആര്‍.എം.പിയുടെ വടകര എം.എല്‍.എ. കെ. കെ. രമയും ഉള്‍പ്പെടുന്നു.

ഭരണപക്ഷത്തുനിന്ന് രണ്ടുപേരും പ്രതിപക്ഷത്തുനിന്ന് ഒരാളും അടങ്ങിയതാണ് പാനല്‍. നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേറ്റെടുത്ത എ.എന്‍. ഷംസീറാണ് ചെയര്‍മാന്മാരുടെ പാനലില്‍ വനിതകളെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സി.കെ. ആശയേയും യു. പ്രതിഭയേയുമായിരുന്നു ഭരണപക്ഷം നിര്‍ദ്ദേശിച്ചത്.

പ്രതിപക്ഷത്തുനിന്ന് സഭയിലെ പുതുമുഖമായ തൃക്കാക്കര എം.എല്‍.എയായ ഉമാ തോമസ് എത്തുമെന്നായിരുന്നു ആദ്യത്തെ ചർച്ച. എന്നാല്‍, വടകരയില്‍ നിന്ന് യു.ഡി.എഫ്. പിന്തുണയില്‍ ജയിച്ച കെ.കെ. രമയെ പ്രതിപക്ഷം നിര്‍ദ്ദേശിക്കുകയായിരുന്നു. സാധാരണഗതിയില്‍ മൂന്നു പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിതാ അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്.

ഒരു സമ്മേളനത്തില്‍ത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളില്‍ നിന്ന് നോമിനേറ്റ് ചെയ്തത് കേരള നിയമസഭയില്‍ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതല്‍ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ 32 വനിതകള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

മരുന്നുകളോട് പ്രതികരിക്കുന്നില്ല പെലെ സാന്ത്വന ചികിത്സാ കേന്ദ്രത്തിൽ, പോസിറ്റീവ് ആയിരിക്കാൻ ആരാധകർക്ക് സന്ദേശം

0

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താന്‍ ശക്തനായിരിക്കുന്നുവെന്ന പ്രതികരണവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് പെലെയുടെ പ്രതികരണം. എല്ലാവരെയും പോസിറ്റീവായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ചികിത്സ തുടരുകയാണ്. തന്നെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും പെലെ കുറിച്ചു.

എന്റെ സുഹൃത്തുക്കളേ, എല്ലാവരേയും ശാന്തമായും പോസിറ്റീവായും നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ശക്തനാണ്. വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ചികിത്സ പിന്തുടരുന്നു. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മുഴുവന്‍ മെഡിക്കല്‍, നഴ്‌സിംഗ് ടീമിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.

അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പെലെയെ ഇന്നലെയാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. പെലയ്ക്ക് കീമോതെറാപ്പിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ചയാണ് 82കാരനായ പെലെയെ അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.കീമോതെറാപ്പി ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പെലെയെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്.