അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.
നിലവില്‍ അരി സ്റ്റോക്കുള്ള റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ബില്ലുകള്‍ നല്‍കേണ്ടതിനാല്‍ വിതരണം സാവധാനത്തിലാണെന്നും വ്യാപാരികള്‍ പ്രതികരിച്ചു. ഇരട്ടി സമയമാണ് ഇതിന് വേണ്ടി വരുന്നത്. ഇതിനിടയില്‍ ആധാര്‍ സെര്‍വര്‍ തകരാര്‍ മൂലം ബയോമെട്രിക് സംവിധാനം നിശ്ചലമാകുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു.
ആഴ്ചകളുടെ വ്യത്യാസത്തില്‍ 10 രൂപയോളമാണ് സംസ്ഥാനത്ത് അരിവില വര്‍ധിച്ചത്. അരി ലഭ്യത കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്. കേരളത്തില്‍ ഉപയോഗിക്കുന്നതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രം അരിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ അളവില്‍ കുറവു വന്നിട്ടുണ്ട്.
കപ്പിലെ കാപ്പി ആരും കാണാതെ പോകയാണെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കപ്പിലെ കാപ്പിയാണ് യാഥാർത്ഥത്തിൽ ആര്‍എസ്എസ്. എന്നാൽ മുകളിലുള്ള പത മാത്രമാണ് ബിജെപി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിയാന്‍ താന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലൂടെയുള്ള തന്റെ 3500 കിലോമീറ്റര്‍ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോർ.
ബിജെപിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച രാഷ്ട്രീയ തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോർ. രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ 2014-ല്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച വ്യക്തിയാണ്. അടുത്തിടെ കോണ്‍ഗ്രസ്സിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് കാരണം പരാജയപ്പെട്ടിരുന്നു.
കോൺഗ്രസിനെ പുകഴ്ത്തി യാത്ര തുടങ്ങി
ഗോഡ്‌സെയുടെ ആശയത്തെ പരാജയപ്പെടുത്താന്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് മാര്‍ഗമെന്ന് തിരിച്ചറിയാന്‍ താന്‍ ഏറെ വൈകിയെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് കുമാറിന്റെയും ജഗന്‍ മോഹന്‍ റെഡിയുടെയും മോഹങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് പകരം ആ വഴിക്ക് പ്രവര്‍ത്തിക്കേണ്ടതായിരുന്നു എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ബി.ജെ.പിയെ കൃത്യമായി മനസ്സിലാക്കാതെ ആ പാർട്ടിയെ പരാജയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ കപ്പിലെ കാപ്പി കണ്ടിട്ടില്ലേ? മുകളില്‍ പതയായിരിക്കും ഉണ്ടാകുക. അതുപോലെയാണ് ബിജെപി. അതിനടിയില്‍ ആഴത്തിലാണ് ആര്‍എസ്എസ് ഉള്ളത്. സാമൂഹ്യഘടനയുടെ ആഴങ്ങളിലേക്ക് ആർഎസ്എസ് എത്തിയിട്ടുണ്ട്. കുറുക്കുവഴികളിലൂടെ അതിനെ പരാജയപ്പെടുത്താനാകില്ല’, പ്രശാന്ത് കിഷോർ പറഞ്ഞു.
കോൺഗ്രസ് അകന്നത് എന്തിന്
പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ വിജയം കണ്ടിരുന്നില്ല. അതിനിടെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്നും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന്റെ മുന്‍ പങ്കാളിയുമായി കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. മമതയ്ക്കായി പ്രശാന്ത് കിഷോര്‍ നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വവുമായി വിള്ളലുകള്‍ക്കിടയാക്കിയത്
സാമൂഹികമാധ്യമങ്ങളുടെ മേൽ പിടിമുറുക്കാനൊരുങ്ങി തന്നെ എന്നു വ്യക്തമാക്കി 2021-ലെ ഐ.ടി. ചട്ടം ഭേദഗതിചെയ്ത് വിജ്ഞാപനം പുറത്തിറക്കി.ഉള്ളടക്കം നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ 72 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണം. സോഷ്യൽ മീഡിയ സൈറ്റുകൾക്ക് എല്ലാം ഇത് മുന്നറിയിപ്പാണ്.
വിദ്വേഷംവളർത്തൽ, അശ്ലീലം, ആൾമാറാട്ടം, വ്യാജവാർത്ത, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ എന്നിവയെപ്പറ്റി പരാതിലഭിച്ചാൽ 72 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് ഭേദഗതിയിൽ വ്യവസ്ഥചെയ്യുന്നു. ഇവയൊക്കെ ഏതിനത്തിൽ പെടുന്നു എന്ന് അതത് ഏജൻസികൾ നിശ്ചയിക്കും. ഇത്തരം ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാക്കുന്നതിനുള്ള വ്യവസ്ഥയും കഴിഞ്ഞദിവസം പ്രാബല്യത്തിൽവന്ന കേന്ദ്ര ഐ.ടി. ചട്ടഭേദഗതിയിലുണ്ട്.
സർക്കാർ സംവിധാനത്തിനും നയങ്ങൾക്കും എതിരായെ ഏതൊന്നും നിയമത്തിന് പുറത്ത് വാരം.
പാറശ്ശാല സ്വദേശി ഷാരോണിൻ്റെ ദുരൂഹമരണം കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നൽകുകയായിരുന്നു എന്ന് പെണ്‍സുഹൃത്തായ ഗ്രീഷ്മ മൊഴി നല്‍കി.
ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഷാരോണിൻ്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മയും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായി. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തി. പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു.
ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.
ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായി. വീട്ടിൽ തിരിച്ചെത്തി തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായി. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു.
പെണ്‍സുഹൃത്തും വീട്ടുകാരും ചേര്‍ന്ന് ആസൂത്രിതമായി പാനീയത്തില്‍ ആസിഡ് കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുടുംബം പരാതിപ്പെട്ടിരുന്നത്. എന്നാൽ ഗ്രീഷ്മയുടെ കുടുംബം ഇത് നിഷേധിച്ചു. എന്നാല്‍ തുടക്കത്തില്‍ പാറശ്ശാല പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ഇതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞു, അപ്പോഴേ കൊല്ലാൻ പദ്ധതിയിട്ടു
പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.
ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ ആവർത്തിച്ചു. അവൾക്ക് രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. ആദ്യ ഭർത്താവ് ജാതക വശാൽ മരിക്കും എന്നായിരുന്നു ഇവരെ വിശ്വസിപ്പിച്ചിരുന്നത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.
പെലീസ് കളിച്ചത കളി ഇപ്പോഴും ദുരൂഹം
കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.
ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.
മകൻ അവളുടെ വീട്ടിൽ പോയി, വീടിന് അമ്പത് മീറ്റർ ദൂരത്തെത്തിയപ്പോൾ അവൾ വിളിച്ചു. വീട്ടില്‍ ആരുമില്ല ഇങ്ങോട്ട് വാ എന്നുപറഞ്ഞു. അപ്പോൾ ഗ്രീഷ്മയുടെ അച്ഛനും അമ്മയും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി ഷാരോണിന്റെ സുഹൃത്ത് പറഞ്ഞുവെന്നും പെൺകുട്ടിയുടെ അച്ഛനും അമ്മയും ചേർന്ന് പ്ലാൻ ചെയ്ത് മകനെ കൊന്നതാണെന്നും അച്ഛൻ പറഞ്ഞു.
എപ്പോഴും ജ്യൂസും പിടിച്ചാണ് ഗ്രീഷ്മ മകനൊപ്പം നടക്കുന്നത്. ഇത് ഇപ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. മജിസ്ട്രേറ്റ് വന്ന് മൊഴിയെടുത്തപ്പോൾ മാത്രമാണ് കഷായം കുടിച്ച കാര്യം അവൻ പറഞ്ഞത്. അവസാന നാളിൽ പോലും അവൻ അവൾക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അവൾ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവന്‍റെ വിശ്വാസം. രണ്ട് മാസത്തോളമെങ്കിലും പ്ലാൻ ചെയ്തിട്ടായിരിക്കണം അവർ മകനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിന് മുമ്പേ വിവാഹം കഴിച്ചാൽ ആദ്യ ഭർത്താവ് മരിച്ചു പോകുമെന്ന് പറഞ്ഞിരുന്നതായി ഷാരോണിന്‍റെ അമ്മ പറഞ്ഞു. അതുകൊണ്ട് ഡിസംബറോടെ വിവാഹം കഴിക്കാം എന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ അവളുടെ വിവാഹം വേറെ ആളുമായി നിശ്ചയിച്ചിരുന്നുവെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. മകൻ കുങ്കുമം ചാർത്തിക്കൊടുത്തിരുന്നു. എല്ലാ ദിവസവും കുങ്കുമം ഇട്ടുള്ള ചിത്രം വിശ്വസിപ്പിക്കാൻ വേണ്ടി വാട്സാപ്പിൽ അയച്ചുകൊടുക്കുമായിരുന്നു
വിവരണാത്മക പരീക്ഷകള്‍ കൂടുതല്‍ തസ്തികളിലേക്കു കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. വിരമിക്കുന്നതിന് തലേദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.എസ്.സി ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീര്‍ ആണ് പുതിയ തീരുമാനത്തെ കുറിച്ച് വ്യക്തമാക്കിയത്.
പുതിയ ചെയർമാൻ എം ആർ ബൈജു
പിഎസ്.സിയുടെ പുതിയ ചെയര്‍മാനായി ഡോ. എം ആര്‍ ബൈജു ഒക്ടോബർ 30 ന് ചുമതലയേറ്റെടുക്കും. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതായി നിലവിലെ ചെയര്‍മാന്‍ അഡ്വ: എം കെ സക്കീര്‍ പറഞ്ഞു.
ഉയര്‍ന്ന തസ്തികകളില്‍ വിവരണാത്മക പരീക്ഷ നടത്തുമെന്നും ആത്മസംതൃപ്തിയോടെയാണ് പടിയിറക്കമെന്നും എം കെ സക്കീര്‍ പറഞ്ഞു. വൈകിട്ട് 3 മണിക്ക് പിഎസ്.സിയുടെ പുതിയ ചെയര്‍മാനായി ഡോ. എം ആര്‍ ബൈജു ചുമതലയേല്‍ക്കും.
പരീക്ഷകളിലെ മാറ്റം ഏറെക്കാലമായി ചർച്ചകളിലുള്ളത്
ബിരുദതല പരീക്ഷകള്‍ക്കും അധ്യാപക തസ്തികകളിലേക്കും ഭാവിയില്‍ വിവരണാത്മക പരീക്ഷകള്‍ പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ നിലവാരം വര്‍ധിക്കുന്നതോടെ കൂടുതല്‍ മികവിലേക്ക് സര്‍ക്കാര്‍ സര്‍വീസുകള്‍ മാറ്റേണ്ടതുണ്ടെന്നാണ് പി.എസ്.സി കണക്കാക്കുന്നത്. കാണാപ്പാഠം പഠിക്കുന്നവര്‍ക്കുള്ളതാണ് പി.എസ്.സി. പരീക്ഷയെന്ന ആക്ഷേപം ഉയർന്ന തസ്തികകളിൽ എങ്കിലും ഒഴിവാക്കുകയാണ് ലക്ഷ്യം.
പി.എസ്.സി അടുത്തിടെ രണ്ട് ഘട്ട പരീക്ഷകൾ നടപ്പാക്കിയിരുന്നു. ഇതിൽ ബിരുദതലത്തില്‍ രണ്ടാം ഘട്ടം വിവരണാത്മകമായിരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. മൂല്യനിര്‍ണയത്തിന് വേഗത വര്‍ധിപ്പിക്കാന്‍ ഒ.എസ്.എം. (ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്) ഏര്‍പ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ നടപ്പാക്കാനായില്ല. അധ്യപകരുടെ സഹകരണം വേണ്ടത്ര ലഭിക്കാത്തതും ഇതിന് കാരണമായി പറഞ്ഞു.
ഓരോ തസ്തികകളിലും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുമ്പോൾ അതത് മേഖലയിൽ ആവശ്യമായ വിജ്ഞാനം ഉറപ്പു വരുത്താൻ കഴിയുന്നില്ല എന്ന ആക്ഷേപം ഉണ്ട്. മന:പാഠം പഠിക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. ഇത് മാറ്റി മറിക്കുക എന്നതാണ് ഉദ്ദേശ്യം. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാവും എന്നത് സംബന്ധിച്ച് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. വിവരണാത്മക പരീക്ഷ നടത്തി മൂല്യനിർണ്ണയം ചെയ്യുക എന്നത് കൂടുതൽ പ്രയത്നവും സമയവും ആവശ്യമായ പ്രക്രിയയാണ്. എന്നാൽ പി എസ് സി ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നു എന്ന സൂചനയാണ് വിരമിക്കുന്ന ചെയർമാൻ നൽകുുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഐടി നിയമം ഭേദഗതി ചെയ്തത് സാമൂഹിക മാധ്യമങ്ങളെ പിടിച്ചടക്കുക ലക്ഷ്യമിട്ടാണെന്ന് രാജ്യസഭാ എംപിയും മുന്‍ ഐടി മന്ത്രിയുമായ കപില്‍ സിബല്‍. സാമൂഹികമാധ്യമ ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ അപ്പീല്‍ സമിതികള്‍ രൂപവത്കരിക്കുന്നതിനായി ഐ.ടി. ചട്ടങ്ങളില്‍ വെള്ളിയാഴ്ച കേന്ദ്രം നടപ്പാക്കിയ ഭേദഗതി മുൻനിർത്തിയാണ് പ്രതികരണം.
‘ആദ്യം അവര്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കുകള്‍ പിടിച്ചെടുത്തു. ഇപ്പോഴവര്‍ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ പിടിക്കാനുളള നീക്കത്തിലാണ്. ഇത് മാധ്യമരംഗം ഒന്നടങ്കം വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്’ – സിബല്‍ ആരോപിച്ചു.
സാധാരണ ജനങ്ങള്‍ക്ക് മുന്നില്‍ ബാക്കിയായ സാധ്യതയായിരുന്നു സാമൂഹിക മാധ്യമങ്ങള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി, ഒരു ഭരണസംവിധാനം, ഒരു നിയമം, ആരോടും ഉത്തരം പറയേണ്ടതില്ലാ ഒരു നിലയിലേക്ക് നീങ്ങുകയാണ് നിലവിലെ നിയമങ്ങൾ. അതിന് അനുകൂലമായി എല്ലാം മാറ്റി തീർക്കുകയാണ്.
സര്‍ക്കാരിന് സുരക്ഷിതമാണ് മറ്റുള്ളവര്‍ക്ക് സുരക്ഷിതത്വമില്ല – അതാണ് ഈ സര്‍ക്കാരിന്റെ എക്കാലത്തേയും നയം. സാധാരണ പൗരന്മാര്‍ക്ക് അവശേഷിച്ച ഒരേയൊരു വേദിയായിരുന്നു സാമൂഹിക മാധ്യമങ്ങള്‍. ഇവിടെ അഭിപ്രായം പറയുമ്പോള്‍ കേസെടുക്കുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.
ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്താണ് ഐടി നിയമം ഭേദഗതി ചെയ്ത് പരാതിപരിഹാര സമിതകള്‍ കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ നേരത്തേ ട്വിറ്റര്‍ അടക്കമുള്ള ആഗോള മാധ്യമ പ്രമുഖർ രംഗത്തുവന്നിരുന്നു.
ലിംഗായത്ത് പുരോഹിതന്‍ ബസവലിംഗ സ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സ്വാമിയുടെ ചില ബന്ധങ്ങളിലാണ് പൊലീസ് അന്വേഷണം എത്തുന്നത്. ചില സ്വകാര്യ വീഡിയോകളുടെ പേരില്‍ ഒരു സ്ത്രീ ബ്ലാക്ക്മെയില്‍ ചെയ്തതായി സ്വാമി ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു സ്വദേശിയായ സ്ത്രീയെ ചോദ്യം ചെയ്യുകയാണ്. രാമനഗര ജില്ലയിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് 45-കാരനായ സ്വാമിയെ കഞ്ചുഗല്‍ ബന്ദേമഠത്തിലെ തന്റെ പൂജാമുറിയുടെ ജനലിലെ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാതെ വന്നതോടെ ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചു. ഇതോടെയാണ് തൂങ്ങിയ നിലയില്‍ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം മുറിയില്‍ സ്വാമിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന രണ്ടുപേര്‍ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.
ഒരു യുവതിയുമായി മഠാധിപതി വീഡിയോ കോള്‍ നടത്തിയിരുന്നു. ഇതെല്ലാം സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ച യുവതി, പിന്നീട് ഈ വീഡിയോകള്‍ ഉപയോഗിച്ച് സ്വാമിയെ ഭീഷണിപ്പെടുത്തി. ‘ഒരു അജ്ഞാത യുവതിയാണ് എന്നോട് ഇത് ചെയ്തത്’ എന്നാണ് സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ദ്രോഹിച്ചെന്നും സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതായി കഴിഞ്ഞദിവസം പോലീസ് വെളിപ്പെടുത്തിയിരുന്നു.
മഠാധിപതി സ്ഥാനത്തുനിന്ന് തന്നെ നീക്കാനാണ് ഇത് ചെയ്തതെന്നും സ്വാമി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടത്. 400 വര്‍ഷം പഴക്കമുള്ള പ്രമുഖ മഠമാണ് രാമനഗരയിലെ മാഗഡി കുഞ്ചുഗല്‍ബംഡേ മഠം. 1997-ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്. ഒരുവര്‍ഷത്തിനിടെ കര്‍ണാടകത്തില്‍ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. കഴിഞ്ഞ ഡിസംബറില്‍ രാമനഗരയിലെ മറ്റൊരു പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതിയെ മഠത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ബെലഗാവിയിലെ ഒരു മഠാധിപതിയെ മഠത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പ്രചരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
ഓപ്പറേഷൻ താമരയുടെ ഭാഗമായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്തുവിട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് സിസോദിയ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സിസോദിയ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. തെലങ്കാനയിലെ ബി.ആര്‍.എസ്. എം.എല്‍.എമാരെ ഓപ്പറേഷന്‍ താമര വഴി ബി.ജെ.പിയിലെത്തിക്കാന്‍ ശ്രമിച്ചെ കേസിൽ മൂന്നു പേരെ തെലങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇടനിലക്കാരുടെ ഉറപ്പ് അമിത് ഷായുടെ പേരിൽ
‘ഈ ഓഡിയോയില്‍, ഒരു ടി.ആര്‍.എസ്. എം.എല്‍.എയെ ബി.ജെ.പിയില്‍ എത്തിക്കുന്നതിനെ കുറിച്ച് ബി.ജെ.പി. ബ്രോക്കര്‍ പറയുന്നത് കേള്‍ക്കാം. ഡല്‍ഹിയിലെ 43 എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചും അതിനായി പണം മാറ്റിവെച്ചിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കാം. ഷായുമായും ബി.എല്‍. സന്തോഷുമായും സംസാരിച്ചിട്ടുണ്ടെന്നും പറയുന്നത് കേള്‍ക്കാം, സിസോദിയ പറഞ്ഞു. ഓഡിയോയില്‍ ബി.ജെ.പി. ബ്രോക്കര്‍ പരാമര്‍ശിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറിച്ചാണെങ്കില്‍ അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം- സിസോദിയ ആവശ്യപ്പെട്ടു.
ഡല്‍ഹിയിലും പഞ്ചാബിലും എം.എല്‍.എമാരെ വിലയ്‌ക്കെടുക്കാന്‍ ബി.ജെ.പി. നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ ‘തെളിവാ’ണ് ഈ ഓഡിയോ ക്ലിപ് എന്നും വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും സിസോദിയ ആവശ്യപ്പെട്ടു. ഇത്തരമൊരു ഗൂഢാലോചനയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് രാജ്യത്തിന് വളരെ അപകടകരമാണെന്നും സിസോദിയ പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ഓഫീസിൽ നിന്നും ദീപവലി മധുരത്തിനൊപ്പം ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘ക്യാഷ് ഗിഫ്റ്റ്’ നല്‍കിത് പുറത്തായി. ദീപാവലി മധുരങ്ങളടങ്ങിയ പെട്ടിക്കൊപ്പം ഒരു ലക്ഷം രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെ നല്‍കിയെന്നാണ് ആരോപണം. പണം കണ്ട് ഞെട്ടിയ മാധ്യമ പ്രവർത്തകർ തന്നെയാണ് വിവരം പുറത്തു വിട്ടത്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ‘സ്വീറ്റ് ബോക്‌സ് കോഴ’യില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
‘ക്യാഷ് ഗിഫ്റ്റ്’ ലഭിച്ചതായി ആരോപിക്കപ്പെടുന്ന പന്ത്രണ്ടോളം മാധ്യമ പ്രവര്‍ത്തകരില്‍ മൂന്ന് പേര്‍പണം വിതരണം നടന്നതായി സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനപൊതിയില്‍ പണം കണ്ടതോടെ അത് മുഖ്യമന്ത്രിയുടെ ഓഫീസിന് തന്നെ തിരിച്ച് നല്‍കിയതായി അറിയിക്കുകയും ചെയ്തുവെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബസവരാജ് ബൊമ്മൈയുടെ മാധ്യമ ഉപദേഷ്ടാവിനെതിരെ ഒരു അഴിമതി വിരുദ്ധ സംഘടന കര്‍ണാടക ലോകായുക്ത പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
പണം തിരികെ നൽകി, മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു – മാധ്യമ പ്രവർത്തകൻ
‘കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ദീപാവലി മധുരപലഹാരം ഓഫീസില്‍ എത്തിച്ചത്. ഞാന്‍ അത് എടുത്ത് തുറന്നപ്പോള്‍ അതില്‍ പണമുള്ള ഒരു കവര്‍ കണ്ടു. എത്രയുണ്ടെന്ന് എണ്ണാന്‍ പോയില്ല. ഉടന്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പണം എത്തിയെന്ന് ഉറപ്പാക്കുകയും മുഖ്യമന്ത്രിക്ക് രേഖമൂലം അതൃപ്തി അറിയിച്ച് കത്തയക്കുകയും ചെയ്തു’ കര്‍ണാടകയിലെ ഒരു പ്രമുഖ പത്രത്തിന്റെ രാഷ്ട്രീയകാര്യ ലേഖകന്‍ പറഞ്ഞു.
ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കരാറുകളില്‍ നിന്ന് 40 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തെ തുടര്‍ന്ന് ബൊമ്മയ്‌ക്കെതിരെ ‘പേ സിഎം’ പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു.
ആന്‍ഡമാന്‍ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായനെതിരെ കൂടുതൽ പരാതികൾ പുറത്ത് വന്നതോടെ അന്വേഷണം ഊർജിതമാക്കി. ജോലി വാഗ്ദാനംചെയ്ത് വീട്ടിലേക്ക് ക്ഷണിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) കേസ് ഏറ്റെടുത്തതോടെ ഇയാൾക്കെതിരെ പരാതിയുമായി മറ്റൊരു സ്ത്രീ കൂടി രംഗത്തെത്തി.
ഇയാൾ നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥ സംഘം ഇരുപതോളം യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പോർട്ട്ബ്ളെയറിലെ വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. പീഡനത്തിന് ഇരയായവരിൽ ചിലർക്ക് ജോലി കിട്ടിയിട്ടുണ്ടെന്നും കണ്ടെത്തി.
ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനായി ജിതേന്ദ്ര നരായൻ നിയമിക്കപ്പെട്ടിരുന്നു. ആരോപണം ഉയർന്നതോടെ മാറ്റി. കൊൽക്കത്ത ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് എഫ് ഐ ആർ റജിസ്ത്ര് ചെയ്തത്. 7800 പേർക്ക് ദ്വപീൽ ഇദ്ദേഹം നിയമനം നൽകിയിട്ടുള്ളതായും വെളിപ്പെടുത്തൽ ഉണ്ടായി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ലേബർ കമ്മീഷണറും അടങ്ങുന്ന ഗ്യാങ്
ഏപ്രിൽ 14, മേയ് ഒന്ന് തീയതികളിൽ നാരായനും മറ്റ് ഉന്നത സർക്കാർഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായാണ് ഇരുപത്തൊന്നുകാരിയായ യുവതി ഒക്ടോബർ ഒന്നിന് അബർദീൻ സ്റ്റേഷനിൽ പരാതി നൽകിയത്. നാരായനെ ചോദ്യംചെയ്യാനും പരാതിക്കാരിയുടെ വൈദ്യപരിശോധനയടക്കമുള്ള മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനും ഹൈക്കോടതി എസ്.ഐ.ടി.ക്ക് നിർദേശം നൽകിയിരുന്നു. ലേബർ കമ്മിഷണറായിരുന്ന ആർ.എൽ. ഋഷിയാണ് തന്നെ ചീഫ്സെക്രട്ടറിയുടെ വീട്ടിലേക്കു വരുത്തിയതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. അദ്ദേഹത്തിനു പുറമേ ചീഫ് സെക്രട്ടറി, ഒരു പോലീസ് ഓഫീസർ, ഹോട്ടലുടമ എന്നിവരും വീട്ടിലുണ്ടായിരുന്നു. തന്നെ മദ്യപിക്കാൻ നിർബന്ധിച്ച സംഘം അതിനു വഴങ്ങാതിരുന്നപ്പോൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നും പരാതിയിൽ യുവതി പറയുന്നു.
സർക്കാർജോലിക്കായി ശ്രമിക്കവെ ഒരു ഹോട്ടൽ ഉടമ മുഖേനയാണ് ഇരുവരെയും പരിചയപ്പെടുന്നതെന്ന് പരാതിക്കാരി പോലിസിനോട് പറഞ്ഞത്. ഏപ്രിലിൽ നരെയ്ന്റെ വീട്ടിൽവെച്ചാണ് ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. മേയിൽ ഋഷിയുടെ വസതിയിൽവെച്ചും പീഡിപ്പിച്ചു.
പീഡനം സഹിക്കാതെ പരാതി
സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. തെളിവിനായി ചീഫ് സെക്രട്ടറിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സംഭവദിവസം അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയൽ പരേഡ് നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.