എഥനോള്‍ ചേര്‍ക്കാത്ത പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ രണ്ട് രൂപ അധികം ഈടാക്കുന്നത് രണ്ടു മാസത്തിനകം നടപ്പാക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
പെട്രോൾ പമ്പുകളിൽ ക്രമീകരണം പൂർത്തിയായാൽ ഉടൻ വില വർധന വരും. വിപണയില്‍ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് നീട്ടിയത്.
നവംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കും. ഏപ്രില്‍ 2022 മുതല്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷം മുതല്‍ ഇത്തരം പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു.
പത്ത് ശതമാനം എഥനോളാണ് പെട്രോളിനൊപ്പം ചേര്‍ക്കുന്നത്. പൊതുവായുള്ള എക്‌സൈസ് തീരുവയ്ക്കും സെസ്സിനും പുറമെയാണ് അധിക എക്‌സൈസ് ഡ്യൂട്ടി ചുമത്താന്‍ തീരുമാനിച്ചിരുന്നത്. ഫലത്തിൽ വിലവർധന വീണ്ടും വ്യത്യസ്ത രൂപത്തിൽ എത്തുകയാണ്.
യു.പി.എസ്.സി. പരീക്ഷകൾ, നിയമന നടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗാർഥികൾക്കു മൊബൈൽഫോണിൽ ലഭ്യമാക്കാൻ ആപ്പ് പുറത്തിറക്കി. ‘യു.പി.എസ്.സി.-ഒഫിഷ്യൽ’ എന്ന ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ മത്സര പരീക്ഷകൾ സംബന്ധിച്ച എല്ലാ അപ്ഡേറ്റുകളും തത്സമയം ലഭ്യമാക്കും എന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ ആപ്പിലൂടെ പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കാൻ സൌകര്യം ആയിട്ടില്ല. ഇത് വെബ്സൈറ്റിലൂടെ ഓൺലൈനായി തന്നെ വേണം.
ഒരേസമയം രണ്ട് മുഴുനീള അക്കാദമിക് കോഴ്‌സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന രീതി 2022 അധ്യയനവർഷംമുതൽ നടപ്പാക്കാൻ നിർദേശിച്ച് യു.ജി.സി. ഇതുസംബന്ധിച്ച് വൈസ് ചാൻസലർമാർക്കും പ്രിൻസിപ്പൽമാർക്കും യു.ജി.സി. സെക്രട്ടറി കത്തയച്ചു.
പ്രഖ്യാപനത്തിനും മുൻപേ വിദ്യാർഥികൾ
ഇഗ്നോ വഴിയുള്ള പിജി കോഴ്സുകൾക്ക് ഇപ്പോൾ തന്നെ വിദ്യാർഥികൾ റജിസ്ട്രേഷൻ തുടങ്ങി. ഇത്തവണ ഇരട്ട ബിരുദക്കാരെ പ്രതീക്ഷിച്ച് ഇഗ്നോ പിജി അപേക്ഷ രണ്ടു തവണ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇതര പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്നവരാണ് ഏറ്റവും അധികം ഈ രീതിയിൽ റജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. റഗുലർ കോഴ്സ് ഇഷ്ടവിഷയത്തിന് ലഭിക്കുന്നതിന് മുൻപ് ഒരു പിജി തുടങ്ങി വെക്കുക എന്നതാണ് ഇവരുട സമീപനം.
വിശദവിവരങ്ങൾ ugc.ac.in എന്ന സൈറ്റിൽ നൽകിയിട്ടുണ്ട്. ഒരുവിദ്യാർഥിക്ക് ഒരേസമയം രണ്ടുകോളേജുകളിലായി കോഴ്സുകൾ ചെയ്യാനും സാധിക്കും. സയൻസ്- ആർട്‌സ് ഭേദമില്ലാതെ ഏതുവിഷയവും ഒരേസമയം വിദ്യാർഥിക്ക് പഠിക്കാനാകുമെന്നതാണ് കോഴ്‌സിന്റെ പ്രത്യേകത.
ഒരു കോഴ്‌സ് ഓൺലൈനായും രണ്ടാമത്തെ കോഴ്‌സ് നേരിട്ട് കോളേജിൽ പോയി പഠിക്കാനും സാധിക്കും. ഇരു കോഴ്സുകളും ഓൺലൈനായും പഠിക്കാം. രണ്ടുകോഴ്‌സുകളിലെയും സമയക്രമങ്ങൾ ഏകോപിപ്പിച്ചുകൊണ്ടു പോകാൻ കഴിയുന്നവർക്ക് ഇത് എളുപ്പമാവും. എന്നാൽ പരീക്ഷകൾ ഒരുമിച്ച് വരുമോ എന്നതാണ് വിദ്യാർഥികളുടെ ആശങ്ക. ഇപ്പോൾ തന്നെ കേന്ദ്ര വിദ്യാഭ്യാസ ഏജൻസികളുടെ പരീക്ഷകൾ ഇത്തരത്തിൽ ഒരുമിച്ച് വരാറുണ്ട്.
ലോക ഫുട്ബോൾ മാമാങ്കത്തിന് ഇനി 50 നാൾകൂടി.അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ ഒരുക്കുകയാണ്.
ബ്രസീൽ അർജൻ്റീന എന്നിങ്ങനെ സ്ഥിരം പ്രതീക്ഷകൾക്ക് പുറത്ത് ഇതുവരെ തിളക്കം പ്രദർശിപ്പിച്ച ടീമുകൾ മിക്കവയും താരതമ്യേന പുതിയ സാന്നിധ്യമാണ്. ഡെൻമാർക്ക്, നെതർലാൻ്റ്സ്, ക്രോയേഷ്യ, ദക്ഷിണ കൊറിയ എന്നിങ്ങനെ ആരാധകരുടെ സ്പിരിറ്റ് രൂപപ്പെടുന്നു. ഇറ്റലി പുറത്താണ്.
ഇനിയുള്ള നാളുകൾ ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും കടന്നുപോകണം. പ്രധാന ലീഗുകൾ നവംബർ 13ന് ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന് മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം.
യൂറോപ്യൻ ടീമുകൾക്ക് നേഷൻസ് ലീഗായിരുന്നു ലോകകപ്പിനുമുമ്പ് മാറ്റുരയ്ക്കാനുള്ള വേദി. ചാമ്പ്യന്മാരായ ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാർ പരുങ്ങി. ലാറ്റിനമേരിക്കയിൽ ബ്രസീലും അർജന്റീനയും മികച്ച പ്രകടനങ്ങൾ തുടർന്നു. സന്നാഹമത്സരങ്ങളിൽ തോൽവി അറിയാതെയാണ് കുതിപ്പ്. ഏഷ്യൻ, ആഫ്രിക്കൻ ടീമുകളും സൗഹൃദപ്പോരുകളിലായിരുന്നു.
നേഷൻസ് ലീഗിന്റെ അവസാനചിത്രം നോക്കുമ്പോൾ യൂറോപ്പിലെ വമ്പൻ ടീമുകൾക്ക് നിരാശയാണ്. കഴിഞ്ഞ ലോകകപ്പിലെ നാലാംസ്ഥാനക്കാരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി കിട്ടി. നേഷൻസ് ലീഗിൽ ഒരുകളിപോലും ഗാരെത് സൗത്ഗേറ്റിന്റെ സംഘത്തിന് ജയിക്കാനായില്ല. ഹാരി കെയ്നും ബുകായോ സാക്കയും ഫിൽ ഫോദെനുമൊക്കെ ഉൾപ്പെടുന്ന സംഘം തെളിയുന്നില്ല. ലോകകപ്പിന് യോഗ്യത നേടാൻ കഴിയാത്ത ഇറ്റലിയാണ് ഇംഗ്ലണ്ടും ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നേഷൻസ് കപ്പ് സെമിയിൽ കടന്നത്. ജർമനിക്ക് ഗ്രൂപ്പിൽ ഒരുജയംമാത്രം കിട്ടി.
ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നേടാനായത് ഒരുജയം. കിലിയൻ എംബാപ്പെയും ഒൺടോയ്ൻ ഗ്രീസ്മാനുമൊക്കെയുള്ള വമ്പന്മാരുടെ സംഘം അവസാനകളിയിൽ ഡെന്മാർക്കിനോട് തോറ്റു. കഴിഞ്ഞ യൂറോയിൽ മിന്നിയ ഡെന്മാർക്ക് ലോകകപ്പിലും ആ മികവ് നിലനിർത്താനുള്ള ഒരുക്കത്തിലാണ്.
റഷ്യൻ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയും മികച്ച പ്രകടനം നടത്തി. നേഷൻസ് ലീഗിന്റെ സെമിയിലേക്ക് മുന്നേറാനായെങ്കിലും സ്പെയ്നിന്റെയും പ്രകടനം ആശാവഹമല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ സംഘവും ആധികാരിക പ്രകടനമൊന്നും പുറത്തെടുത്തില്ല. യൂറോപ്പിൽ ഇക്കുറി മിന്നിയത് നെതർലൻഡ്സാണ്. ഒറ്റക്കളി തോറ്റിട്ടില്ല ഡച്ചുകാർ. ബൽജിയം ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഈ നേട്ടം.
പിഴവുകൾ തിരുത്തി ലോകകപ്പിൽ കുതിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയുമെല്ലാം. സൂപ്പർ താരങ്ങൾ ഇനിയും തെളിഞ്ഞില്ലെങ്കിൽ ഖത്തറിൽ അടിതെറ്റും. അർജന്റീനയും ബ്രസീലും ലോകകപ്പിലേക്ക് കരുത്തുറ്റ പ്രകടനങ്ങളുമായാണ് കടന്നുവരുന്നത്. ലയണൽ മെസിയുടെ മികവിൽ അർജന്റീന തോൽവിയറിയാതെ മുന്നേറി. യുവതാരങ്ങളും മിന്നുന്നു. ബ്രസീൽ നെയ്മറുടെ ചിറകിൽ കുതിക്കുകയാണ്. ഗോളടിച്ചും അടിപ്പിച്ചും കളിജീവിതത്തിലെ ഏറ്റവുംനല്ല നിമിഷങ്ങളിലാണ് നെയ്മർ.
ഏഷ്യയിൽ ദക്ഷിണകൊറിയയും തിളങ്ങി. ആതിഥേയരായ ഖത്തർ സന്നാഹമത്സരങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തു. ഇന്നുമുതൽ വീണ്ടും ലീഗ് മത്സരങ്ങൾ തുടങ്ങുകയാണ്. നവംബർ രണ്ടാംവാരം സന്നാഹമത്സരങ്ങൾക്കായി വീണ്ടും ടീമുകൾ കളത്തിലിറങ്ങും.
ഒരുക്കങ്ങൾ മുന്നേറുന്നു, ലക്ഷ്യത്തിലേക്ക്
20,000 പേരാണ് പന്തുകളിപ്രേമികളെ സഹായിക്കാൻ തയ്യാറെടുക്കുന്നത്. അതിൽ നല്ലൊരുപങ്ക് ഇന്ത്യക്കാരാണ്. വളണ്ടിയർമാരുടെ നിര എല്ലായിടത്തും ഉണ്ടാവും.
നാൽപ്പത്തഞ്ച് മേഖലകളിൽ ആയാണ് ചുമതലകൾ വേർതിരിച്ചിട്ടുള്ളത്. ഇതിൽ 30 ചുമതലകളാണ് വളണ്ടിയർമാരിലുള്ളത് നിക്ഷിപ്‌തമായിട്ടുള്ളത്. അതായത് മുഖ്യ രംഗത്ത് എല്ലാം ഇന്ത്യാക്കാരുണ്ട്. ഒരുക്കത്തിനുപിന്നിൽ 12 വർഷത്തെ ആസൂത്രണവും കഠിനാധ്വാനവുമുണ്ട്. ഇന്ത്യ ഇനിയും സ്വപ്നം കാണാത്ത ലോക മാമാങ്കമാണ്.
കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഓഫീസിൽ അച്ഛനെയും മകളെയും മർദിച്ച കേസില്‍ ഒരു പ്രതി അറസ്റ്റില്‍. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണുവാണ് ഹര്‍ജി തള്ളിയത്. ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ ശബ്ദുവും ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള സാംപിളുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഇതിന് ആരോപണവിധേയരായവരെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ ഹാജരായി.
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ്, മിലന്‍ ഡോറിച്ച്, അനില്‍കുമാര്‍, സുരേഷ് കുമാര്‍, അജികുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. സംഭവത്തെ തുടർന്ന് ഇവരെ സസ്പെൻറ് ചെയ്തിരുന്നു.
ആമച്ചൽ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാർ മർദിച്ചത്.
രാജ്യത്ത് ശനിയാഴ്‌ചമുതൽ 5ജി സേവനമെത്തും. ആദ്യഘട്ടത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കും.
കേരളത്തിലെ നഗരങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്. എയർടെല്ലും റിലയൻസ് ജിയോയും ഈ വർഷംതന്നെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
4ജിയേക്കാൾ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൻ്റെ ആറാമത് സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഫൈവ് ജി പ്രഖ്യാപനം നടത്തുന്നത്.
1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായി വെളിപ്പെടുത്തി ലീഗ് നേതാവിൻ്റെ പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിൻ്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് വെളിപ്പെടുത്തലുകൾ. സാദിഖലി തങ്ങളാണ് പുസ്തകം പ്രകാശനം ചെയ്തത്.
കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. ട്വൻ്റി ഫോർ ന്യൂസ് ഇതുസംബന്ധിച്ച വാർത്ത പുറത്തു വിട്ടു.
1983 സെപ്തംബറില്‍ ബേബി ജോണ്‍ അവിശ്വസ പ്രമേയം കൊണ്ടുവന്ന അട്ടിമറി ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. പ്രമുഖ അബ്കാരി മണര്‍കാട് പാപ്പന്റെ വീട്ടിലായിരുന്നു കരുണാകരന്‍ മന്ത്രി സഭയെ താഴെ ഇറക്കാനുള്ള ഗൂഢാലോചന. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഹംസ കുഞ്ഞു അടക്കമുള്ള ലീഗ് എംഎല്‍എമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നുമാണ് പുസ്തകത്തിൽ പറയുന്നത്.
പിഎ മുഹമ്മദ് കണ്ണും അട്ടിമറി നീക്കത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തുന്നു. അട്ടിമറി നീക്കങ്ങള്‍ ഇ അഹമ്മദിനേയും കുഞ്ഞാലിക്കുട്ടിയേയും അറിയിച്ച് പൊളിച്ചത് ഇബ്രാഹിം കുഞ്ഞാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. അഹമ്മദ് കുട്ടി ഉണ്ണികുളം തയാറാക്കിയ ഈ പുസ്തകം സാദിഖലി തങ്ങളാണ് പ്രകാശനം ചെയ്തത്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ശശി തരൂര്‍ എം.പി.ക്കുവേണ്ടി നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെച്ചവരില്‍ മലയാളികൾ. ഇതിൽ തന്നെ എട്ടുപേര്‍ കോഴിക്കോട് ജില്ലക്കാര്‍.
എം.പി.യായ എം.കെ. രാഘവന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവ് എന്‍.കെ. അബ്ദുറഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍കിടാവ്, കെ.എം. ഉമ്മര്‍, മഠത്തില്‍ നാണു, പി. രത്‌നവല്ലി, എ. അരവിന്ദന്‍ എന്നിവരാണ് ജില്ലയില്‍നിന്ന് ഒപ്പുവെച്ചവര്‍. തരൂരിന്റെ വിശ്വസ്തരായ രണ്ടുപേര്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഈ നേതാക്കളെ കണ്ടാണ് ഒപ്പുവാങ്ങിച്ചത്.
ഇന്ത്യ യുവാക്കളുടെ രാജ്യമാണെന്ന രാജീവ് ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തരൂർ മത്സര രംഗത്ത് നിൽക്കുന്നത്.
വിവിധ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്കാകും വോട്ടെന്ന നിലപാടിലാണ്. ഇതിൽ അധികവും മുതിർന്ന നേതാക്കൾ നയിക്കുന്ന ടീമാണ്. കേരളത്തില്‍നിന്ന് 303 പേര്‍ക്കാണ് വോട്ടവകാശം. കേരളത്തില്‍നിന്നുള്ളവരുടെ ഒപ്പുകൂടി ചേര്‍ത്താണ് തരൂര്‍ പത്രിക നല്‍കിയത്. എന്നാല്‍, തരൂരിന് ഔദ്യോഗികസ്ഥാനാര്‍ഥിയുടെ പരിവേഷമില്ലാത്തതിനാല്‍ സംഘടിത പിന്തുണ ലഭിക്കുന്ന സാഹചര്യമില്ല. തരൂര്‍ സ്വന്തംനിലയ്ക്ക് വോട്ടുകള്‍ തേടേണ്ടിവരും
സംസ്ഥാനത്തുനിന്ന് തമ്പാനൂര്‍ രവി, കെ.സി. അബു, പി. മോഹന്‍രാജ് തുടങ്ങിയവരൊക്കെ തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്. തരൂരിനായി പരസ്യമായി രംഗത്തെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനും നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ടു.
പുതുതലമുറയില്‍ താന്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടിന് പിന്തുണ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. പ്രകടനപത്രികവരെ ഇറക്കിയാണ് തരൂരിന്റെ മത്സരം.
ഖാര്‍ഗെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ‘ഒരാള്‍ക്ക് ഒരുപദവി’യെന്ന കോണ്‍ഗ്രസ് നയം പാലിക്കാനായി എണ്‍പതുകാരനായ ഖാര്‍ഗെയ്ക്ക് രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവന്നേക്കും. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ആരെയും ഔദ്യോഗികമായി പിന്തുണയ്ക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നെങ്കിലും ഖാര്‍ഗെ മത്സരിക്കണമെന്ന് അവര്‍ താത്പര്യപ്പെടുകയായിരുന്നു. തങ്ങളുടെ നിഷ്പക്ഷത കാണിക്കാൻ സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നേക്കും.
കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി . സെപ്തംബർ 30 നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് വനിതകൾ ഇത്തവണ പാർലമെന്റിലേക്ക് വിജയിച്ചു. രണ്ടാം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ആലിയ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽ നിന്നുള്ള ജിനാൻ അൽ ബുഷഹിരി എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം മണ്ഡലത്തിൽ നിന്ന് 2365 വോട്ടുകൾ നേടി ആലിയ അൽ ഖാലിദ് എട്ടാം സ്ഥാനത്ത് എത്തി വിജയം നേടി. മൂന്നാം മണ്ഡലത്തിൽ നിന്ന് 4321 വോട്ടുകൾ നേടി ആറാം സ്ഥാനത്ത് എത്തിയാണു ജിനാൻ ബുഷഹരി തെരഞ്ഞെടുക്കപ്പെട്ടത്.
2020 ൽ ഏക വനിതാ എം പി പുറത്തായതോടെ കുവൈറ്റ് പാർലമെൻ്റ് മുഴുവൻ പുരുഷൻമാരായിരുന്നു. 22 സ്ത്രീകളായിരുന്നു ഇത്തവണ മത്സര രംഗത്ത് ഉണ്ടായിരുന്നത്. സൂചന.50 അംഗ സീറ്റുകളിലേക്ക് 22 വനിതകൾ ഉൾപ്പെടെ ആകെ 305 സ്ഥാനാർത്ഥികളാണു ഇത്തവണ ജന വിധി തേടിയത്.ആകെ 795,911 വോട്ടർമാർക്കാണ് ഇത്തവണ വോട്ടവകാശം. 51.2 ശതമാനം വനിതാ വോട്ടർമാരാണ്. 2005 ലാണ് വനിതകൾക്ക് വോട്ടവകാശം അനുവദിച്ചത്.
സിവിൽ ഐഡി കാർഡ് ഉപയോഗിച്ചാണ് ഇത്തവണ വോട്ടിങ് അനുവദിച്ചത്. 10 വർഷത്തെ ബഹിഷ്കരണ മുദ്രാവാക്യങ്ങൾ നിർത്തി ഇത്തവണ പ്രതിപക്ഷ നിരയിലുള്ള മുഴുവൻ പേരും തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എന്ന സവിശേഷതയുണ്ട്. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് സർക്കാരും വാഗ്ദാനം ചെയ്തു.
മൂന്നാം മണ്ഡലത്തിൽ നിന്ന് നിർദ്ദിഷ്ട പാർലമന്റ് സ്പീക്കർ സ്ഥാനാർത്ഥിയായ അഹമദ് അൽ സ’ അദൂൻ റെക്കോർഡ് വോട്ടുകൾ നേടി ഒന്നാം സ്ഥാനത്ത് എത്തി. രാജ്യത്ത് ഏറ്റവും അധികം വോട്ടുകൾ ലഭിച്ചതും ഇദ്ധേഹത്തിനാണു. 12246 വോട്ട് .
വ്യത്യസ്തമായ തിരഞ്ഞെടുപ്പ്, പാർട്ടികൾ ഇല്ല
ആകെയുള്ള അഞ്ചു മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ നേടുന്ന പത്ത് സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക.21 വയസ്സ് പ്രായമായ കുവൈത്ത് പൗരത്വം ഉള്ളവർക്കാണു വോട്ടവകാശം.123 വിദ്യാലയങ്ങളിലാണു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരുന്നത്.ഇതിൽ അഞ്ചെണ്ണം ഓരോ മണ്ഡലത്തിലേയും ബൂത്ത് ആസ്ഥാനമായും വോട്ടെണ്ണൽ കേന്ദ്രമായും പ്രവർത്തിച്ചു..ഇന്ത്യയിൽ നിന്ന് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും തെരഞ്ഞെടുപ്പ് നിരീക്ഷകരായി രാജ്യത്ത് എത്തിയിരുന്നു. പലയിടങ്ങളിലും സന്നദ്ധ സേവന സംഘടനകളുടെ നേതൃത്വത്തിൽ പ്രായമായ വോട്ടർമാരെ സഹായിക്കുവാനും മറ്റുമായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ജനാധിപത്യം പരീക്ഷിക്കാൻ മുന്നേ ഇറങ്ങിയ അറബ് രാജ്യം
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന രാജഭരണ- പാർലിമെന്ററി സംവിധാനമാണ് കുവൈത്ത് നടപ്പിൽ വരുത്തിയിട്ടുള്ളത്. അറബ് രാജ്യങ്ങളിലാദ്യമായി ഇത്തരം മിശ്രിത ജനാധിപത്യം നടപ്പാക്കിയ രാജ്യമാണ് കുവൈത്ത്. 1962 നവംബർ 12-നു തിരഞ്ഞെടുപ്പു നിയമങ്ങൾ അവതരിപ്പിച്ചു. ആവശ്യാനുസരണം പല ഭേദഗതികളും നടത്തി. ഇപ്പോൾ 10 മണ്ഡലങ്ങളിൽനിന്ന് അഞ്ചു പേർ വീതം തിരഞ്ഞെടുക്കപ്പെടുന്നു. ആ അമ്പത് പേരെ തിരഞ്ഞെടുക്കുന്നത് കുവൈത്ത് പൗരന്മാരാണ്. പ്രായപൂർത്തിയായ കുവൈത്തിലെ 30 ശതമാനം വരുന്ന പൗരന്മാരാണു ദേശീയ അസംബ്ലിയിലേക്ക് വോട്ടു ചെയ്യാൻ അവകാശമുള്ളവർ. കുവൈത്തുകാരനായ പിതാവിനു ജനിച്ചവരാണ് ഇവർ. തിരഞ്ഞെടുപ്പു നടക്കുമ്പോൾ കുവൈത്തിൽ താമസക്കാരനുമായിരിക്കണം. തടവുകാർക്കോ പോലീസ്-പട്ടാളം വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കോ വോട്ടവകാശമില്ല.
തിരഞ്ഞെടുപ്പു നിയമപ്രകാരം 30 വയസ്സു തികഞ്ഞ, വോട്ടവകാശമുള്ള കുവൈത്തുകാർക്കു മത്സരിക്കാം. അറബി വായിക്കാനും എഴുതാനും അറിയുന്നവരാകണം സ്ഥാനാർത്ഥികൾ. കുവൈത്തിൽ രാഷ്ട്രീയ സംഘടനകളില്ല. മത്സരിക്കുന്നതു വ്യക്തി എന്ന നിലയിലാണ്. സാധുവായ പത്തു വോട്ടുകൾ ലഭിച്ചാൽ കെട്ടിവെച്ച സംഖ്യ തിരിച്ചുനൽകും. പത്തു വോട്ടിൽ കുറഞ്ഞാലോ തിരഞ്ഞെടുപ്പിനു മുമ്പു പിൻവാങ്ങിയാലോ ഈ പണം ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കും.
തിരഞ്ഞെടുക്കപ്പെട്ടവരും നിയോഗിക്കപ്പട്ടവരും ഭരിക്കുന്ന രാജ്യം
തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് സഭയും നിയോഗിക്കപ്പെടുന്ന ഗവൺമെന്റും ഒന്നിച്ചു പ്രവർത്തിക്കുന്ന സംവിധാനമാണ് കുവൈത്തിൽ ഭരണം നടത്തുന്നത്. പാർലമെന്റും ഗവൺമെന്റും പുലർത്തുന്ന സഹകരണമാണ് കുവൈത്തിലെ അർധ ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ആദ്യമായി ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയ കുവൈത്ത് എൺപതുകൾക്കു ശേഷം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽനിന്നു പിന്നോട്ടു പോയിട്ടില്ല.
അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ താല്പര്യങ്ങളും ഭരണത്തെ ബാധിക്കുമ്പോൾ പാർലമെന്റ് പിരിച്ചുവിടാനുള്ള അവകാശം സർക്കാറിനുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അത്തരമൊരു സാഹചര്യം ചൂണ്ടിക്കാണിച്ച് പിരിച്ചുവിട്ട പാർലിമെന്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് സെപ്റ്റംബർ 29-നു നടക്കുന്നത്.
രാജ്യത്ത് സ്വദേശികൾ 30 ശതമാനം മാത്രം
കുവൈത്തിൽ 70% പ്രവാസികളാണ്. അവരിൽ മലയാളികൾ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിനെക്കുറിച്ച് പൊതുവായ അവബോധമുള്ളവരാണ്. പ്രവാസികളെ നേരിട്ടോ പരോക്ഷമായോ ബാധിക്കുന്ന കാര്യമല്ല തിരഞ്ഞെടുപ്പെങ്കിലും മലയാളികൾ തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുന്നവരാണ്. 23.65 ബില്യൺ കുവൈത്ത് ദിനാർ വരുന്ന ബജറ്റ് വരുന്ന നവംബറിൽ പാർലിമെന്റിൽ പാസാക്കിയെടുക്കേണ്ടതുണ്ട്. കുവൈത്തിന്റെ വികസനപ്രവർത്തനങ്ങൾ പ്രവാസികളുടെ തൊഴിൽപരമായ കാര്യങ്ങളിൽ അനുകരണമുണ്ടാക്കുമെന്ന് മലയാളി പ്രവാസികൾ കരുതുന്നു.
തിരഞ്ഞെടുക്കപ്പെട്ടവർ
The winning candidates for the first constituency:
യുക്രൈനിൻ്റെ നാല് പ്രദേശങ്ങള്‍ റഷ്യ സ്വന്തമാക്കി. നാല് വിമത പ്രദേശങ്ങളെയും റഷ്യയോട് കൂട്ടിചേര്‍ത്തുള്ള ഉടമ്പടിയില്‍ പ്രസിഡൻ്റ് വ്ളാദിമിര്‍ പുതിനും വിമത മേഖലകളിലെ ഭരണാധികാരികളും ഒപ്പുവെച്ചു.
ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്, ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്, സപ്പോരിസിയ മേഖല, കെർസൺ മേഖല എന്നിവയാണ് റഷ്യ കൂട്ടിച്ചേര്‍ത്തത്. ഇവിടങ്ങളില്‍ ഹിതപരിശോധന നടത്തിയ ശേഷമാണ് കൂട്ടിച്ചേർക്കൽ നടത്തിയത്. ഹിതപരിശോധന ചൊവ്വാഴ്ച പൂര്‍ത്തിയായി.
ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേര്‍ക്കലെന്നാണ് റഷ്യയുടെ വിശദീകരണം. ഉക്രെയ്നിലെ നാല് അധിനിവേശ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേര്‍ക്കുന്നത് ആര്‍ക്കും തടയാന്‍ പറ്റില്ലെന്ന് പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനു ശേഷം നടത്തിയ പ്രസംഗത്തിൽ പാശ്ചാത്യ രാജ്യങ്ങളെ നിശിതമായി വിമർശിച്ചു.
റഷ്യയിൽ നാല് പുതിയ പ്രദേശങ്ങൾ, റഷ്യൻ ഫെഡറേഷനിലേക്ക് നാല് പുതിയ പ്രദേശങ്ങളെ സ്വീകരിക്കുന്നതിനും അതിനായുള്ള ഭരണഘടനാ നിയമങ്ങള്‍ രൂപീകരിക്കാന്‍ ഫെഡറൽ അസംബ്ലി പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട് പറഞ്ഞ പുടിന്‍, ഈ കൂട്ടിച്ചേര്‍ക്കല്‍ ദശലക്ഷക്കണക്കിന് ആളുകളുടെ താല്‍പ്പര്യമാണെന്നും പ്രസ്താവിച്ചു.
പുതുതായി റഷ്യയില്‍ ചേര്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ എന്നെന്നേക്കുമായി റഷ്യന്‍ പൗരന്മാരാകുമെന്നും പുടിന്‍ മോസ്കോയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. യുദ്ധം നിർത്തി ചർച്ചകൾ ആരംഭിക്കാൻ അദ്ദേഹം ഉക്രെയിന്‍ തയ്യാറാകണമെന്നും പുടിന്‍ പറഞ്ഞു. എന്നാൽ റഷ്യ പിടിച്ചെടുക്കുന്ന ഉക്രെയിന്‍ പ്രവിശ്യകള്‍ സംബന്ധിച്ച ചർച്ച ചെയ്യാനില്ലെന്നും പുടിന്‍ വ്യക്തമാക്കി.
2014-ല്‍ യുക്രൈനില്‍നിന്ന് പിടിച്ചെടുത്ത ക്രൈമിയന്‍ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാന്‍ പുതിയ നാല് പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേര്‍ന്നാല്‍ യുക്രൈന്റെ 20 ശതമാനത്തോളമുണ്ട്.
ഇന്ത്യയെ കൊള്ളയടിച്ച പോലെ പശ്ചാത്യ രാജ്യങ്ങൾക്ക് റഷ്യയെ കിട്ടില്ല- പുടിൻ
റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വെള്ളിയാഴ്ച പറഞ്ഞു. ‘ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ല,” അദ്ദേഹം പറഞ്ഞു, “ഇപ്പോള്‍ അവരുടെ ലക്ഷ്യം റഷ്യയും ഇറാനും ആണ്, അടുത്തത് നിങ്ങളായിരിക്കും.” പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ പ്രദേശങ്ങള്‍ റഷ്യയില്‍ ചേര്‍ക്കുന്ന രേഖകളിൽ ഒപ്പിടുന്നതിന് മുമ്പ് വെള്ളിയാഴ്ച ക്രെംലിൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു പുടിന്‍.
“അവർ ഇന്ത്യയെയും ആഫ്രിക്കയെയും ചൈനയെയും കൊള്ളയടിച്ചു. മുഴുവൻ രാജ്യങ്ങളെയും മയക്കുമരുന്ന് ദുരുപയോഗത്തിനും മറ്റും അടിമകളാക്കി. അവർ ആളുകളെ വേട്ടയാടുകയായിരുന്നു. കൂടുതല്‍ രാജ്യങ്ങളെ കൊള്ളയടിക്കുന്നത് തുടരാൻ ഞങ്ങൾ അവരെ അനുവദിച്ചില്ല എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്”. കറുപ്പ് യുദ്ധത്തെക്കുറിച്ചും 1857ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും പരാമര്‍ശിച്ച് പുടിന്‍ പറഞ്ഞു.
റഷ്യയെ ഒരു കോളനിയാക്കി മാറ്റാൻ അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നു എന്ന വാദത്തിലാണ് പുടിൻ 37 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ ഭൂരിഭാഗവും.