PSC വിജ്ഞാപനം; ഡയറ്റുകളിൽ 48 വിഷയങ്ങളിൽ ലക്ച്ർ

  ഡയറ്റുകളിൽ 24 വിഷയങ്ങളിലായി തസ്തികമാറ്റം ഉൾപ്പെടെ 48 ലക്ചറർ തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം. സെപ്റ്റംബർ 15-ന്റെ ഗസറ്റിൽ ഉത്തരവാകും. ഒക്ടോബർവരെ അപേക്ഷിക്കാൻ സമയമുണ്ടാകും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സംസ്കൃതം, ഉറുദു, കന്നഡ, അസസ്‌മെന്റ് ആൻഡ് ഇവാല്യുവേഷൻ, എജ്യുക്കേഷണൽ ടെക്‌നോളജി ആൻഡ് മെറ്റീരിയൽ ഡെവലപ്മെന്റ് തുടങ്ങിയവയാണ് വിഷയങ്ങൾ. ഡയറ്റ് ലക്ചററുടെ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്‌മെന്റിനും വിജ്ഞാപനം ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

പലചരക്ക് സാധനങ്ങൾ ഇനി വാട്‌സാപ്പ് കാർട്ട് വഴി വീട്ടിലേക്ക്; മെറ്റയും ജിയോയും ഒന്നിച്ച് മാർക്കറ്റിലേക്ക്

വാട്‌സാപ്പില്‍ ഷോപ്പിങ് സൗകര്യം അവതരിപ്പിച്ചു. ഇനി വാട്‌സാപ്പ് ചാറ്റിലൂടെ ജിയോ മാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിക്കാം. മെറ്റയും ജിയോ പ്ലാറ്റ്‌ഫോംസും ചേര്‍ന്നാണ് നൂതന സൌകര്യം ഒരുക്കിയത്.

ജിയോമാര്‍ട്ടിലെ പഴം പച്ചക്കറി പലചരക്ക് സാധനങ്ങളെല്ലാം വാങ്ങാന്‍ സാധിക്കും. സാധനങ്ങള്‍ തിരഞ്ഞെടുത്ത് കാര്‍ട്ടില്‍ ഇടാം. ഇതിനു ശേഷം പണം നല്‍കി വാട്‌സാപ്പ് ചാറ്റിലൂടെ തന്നെ വീട്ടിലേക്ക് എത്തിക്കാനുള്ള വഴി നൽകാം.

വാട്‌സാപ്പിലെ ആദ്യത്തെ എന്‍ഡ് റ്റു എന്‍ഡ് ഷോപ്പിങ് അനുഭവമാണിത്. ചാറ്റില്‍ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ സമൂഹമാക്കി ഇന്ത്യയെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയും ചെയര്‍മാനുമായ മുകേഷ് അംബാനി പറഞ്ഞു.

കച്ചവടക്കാരുടെ വയറ്റത്തടിക്കുമോ

കൂടുതല്‍ ആളുകളെയും ബിസിനസുകളെയും ഓണ്‍ലൈനില്‍ കൊണ്ടുവരിക എന്നതാണ് അംബാനി ബിസിനസ് ലക്ഷ്യമായി പറയുന്നത്. ഇപ്പോൾ തന്നെ ഷോപ്പിങ് മാളുകളുടെ ആധിക്യം ഇടത്തരം ചെറു കച്ചവടക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലാഭം കുറച്ച് ഇത്തരം കച്ചവടക്കാരുടെ വില്പന തന്ത്രങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ ചെയ്യുന്നത്. ഫുട് പാത്ത് കച്ചവട രീതിയും പരീക്ഷിക്കുന്നു. മൊത്തവിതരണക്കാരിൽ നിന്നും നേരിട്ട് മറ്റ് ചിലവുകൾ എല്ലാതെ സാധനങ്ങൾ നിരത്തിലെത്തിച്ച് വിൽക്കുക എന്നതാണ് തന്ത്രം. എന്നാൽ ഇത് എത്ര കാലം തുടരാനാവും എന്ന പ്രതിസന്ധിയുണ്ട്.

ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ജീവിതത്തിന് സൗകര്യമാവുന്ന യഥാര്‍ത്ഥ നൂതനമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് എന്നാണ് സക്കർബർഗ് ഇതിന് ന്യായമായി വിശദീകരിച്ചത്. എന്നാൽ ഓരോ ചെറുകിടക്കാരനും പുതിയ വെല്ലുവിളി നേരിടുന്നു.

ഫൈവ് ജി കുത്തകകളുടെ കാലത്തേക്കാവുമോ നയിക്കുക

കഴിഞ്ഞ ദിവസം നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 5ജി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ജിയോ നടത്തിയിരുന്നു. ഈ വര്‍ഷം ദീപാവലിയോടുകൂടി 5ജി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ജിയോ മെറ്റ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളുമായി 5ജി അധിഷ്ടിത സേവനങ്ങളില്‍ സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെറ്റാ വേഴ്‌സ് സാങ്കേതിക വിദ്യകള്‍ ഉള്‍പ്പടെയുള്ളവയിലാണ് മെറ്റയുമായി ജിയോ സഹകരിക്കുക.

എല്ലാം ഇൻ്റർനെറ്റ് അധിഷ്ഠിതമാവുമ്പോൾ പരമ്പരാഗത മേഖലയ്ക്ക് തീർച്ചയായും മാറേണ്ടി വരും. പ്രധാനമായും ഉപഭോക്തൃ കേന്ദ്രീകൃതമായ ചരക്കുകളും സേവനങ്ങളും കൈകാര്യം ചെയ്യുന്ന ചെറുകിടക്കാർക്ക് ഇത് പുതിയ വെല്ലുവിളിയാവും.

സർക്കാരും സഹകരണ മേഖലയും ഈ സാഹചര്യത്തിൽ എന്തു ചെയ്യുന്നു എന്നത് നിർണ്ണായകമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. വിശേഷിച്ചും സഹകരണ മേഖല കക്ഷിരാഷ്ട്രീയ ജഡത്വം ബാധിച്ച് മുടന്തുന്ന സാഹചര്യത്തിൽ.

പപ്പടം കിട്ടാഞ്ഞതിൻ്റെ പേരിൽ വിവാഹ പാർട്ടി ഏറ്റുമുട്ടിയ സംഭവത്തിൽ നഷ്ടം വന്നത് ഒന്നര ലക്ഷത്തിൻ്റെ വസ്തുവകകൾ

വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി ഇരുപാർട്ടികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നഷ്ടം വന്നത് ഒന്നരലക്ഷത്തോളം രൂപയുടെ വസ്തുവകകൾ. ഹരിപ്പാട് മുട്ടത്തെ ഓഡിറ്റോറിയത്തിനാണ് നാശനഷ്ടമുണ്ടായത്. കൂട്ടത്തല്ലിനിടെ ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തിരുന്നു.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ എത്തിയത്. അടിപിടി ഓഡിറ്റോറിയത്തിന് പുറത്തേക്കും എത്തി കൂട്ടത്തല്ലായി

സംഘര്‍ഷത്തില്‍ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.

മാര്‍ബിളിന്റെ 12 മേശകള്‍, 25-ഓളം കസേരകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നതായി കണക്കാക്കി. കേസ് ഒത്തു തീർപ്പാക്കിയതായി ഉടമ പറഞ്ഞു. മാര്‍ബിളിന്റെ കഷണവും വെള്ളം കൊടുക്കുന്ന കെറ്റിലും ബക്കറ്റും അടക്കം കണ്ണില്‍കണ്ടതെല്ലാം എടുത്താണ് പരസ്പരം അടിച്ചത്.

പലര്‍ക്കും മാര്‍ബിളിന്റെ കഷണം കൊണ്ടുള്ള അടിയേറ്റിട്ടുണ്ട്. കസേര കൊണ്ടുള്ള ഏറിലാണ് ഓഫീസിലിരുന്ന ഓഡിറ്റോറിയം ഉടമയ്ക്ക് പരിക്കേറ്റതെന്നും പറയുന്നു.

മലയാളി ദമ്പതികൾ ഒമാനിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

0

തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ ദമ്പതികളെ ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ റൂവിയിലെ താമസസ്ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. വിളക്കാട്ടുകോണം തോപ്പിൽ അബ്ദുൽ മനാഫ്, ഭാര്യ അലീമ ബീവി എന്നിവരാണ്​ മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ റൂവി അല്‍ ഫലാജ് ഹോട്ടലിന് അടുത്തുള്ള ഫ്ലാറ്റിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ്​ ബന്ധുക്കൾക്ക്​ ലഭിച്ച വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മനാഫ്​ ജോലി ചെയ്തിരുന്ന കമ്പനിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക്​ അയക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്​.

സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയ ജഡ്ജ് സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ

സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ജുഡീഷ്യൽ അധികാരം നിർവഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാൻ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹർജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്.

തന്നെ സ്ഥലം മാറ്റിയ കൊല്ലം ലേബർ കോടതിയിലേത് ഡെപ്യുട്ടേഷൻ തസ്തികയാണ്. അവിടേക്ക് മാറ്റണമെങ്കിൽ നിയമിക്കപ്പെടേണ്ടയാളുടെ അനുമതി ആവശ്യമാണ്. എന്നാൽ തന്റെ അനുമതി തേടാതെയുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമാണെന്നും മുൻ ജഡ്ജി വാദിക്കുന്നു.

ഹൈക്കോടതി രജിസ്ട്രാർ ജനറലിനെ അടക്കം എതിർകക്ഷികളാക്കിയാണ് ജഡ്ജിയുടെ ഹർജി. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് തുടങ്ങി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ പരാമർശങ്ങൾ വിവാദമായിരുന്നു.

മന്ത്രിസഭയിൽ ചെറിയ മാറ്റം മാത്രം, തദ്ദേശ – എക്സൈസ് വകുപ്പുകൾ വേർപെടുത്തും

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെക്കും. പുതിയ മന്ത്രിയെ വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. അഴിച്ചുപണിയും സജിചെറിയാന് പകരം പുതിയ മന്ത്രിയും ഇപ്പോഴുണ്ടാകാനിടയില്ല.

ഗോവിന്ദനുപകരം പുതിയ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും വകുപ്പുകൾ പുനഃസംഘടിപ്പിക്കുകയും ചെയ്യും. തദ്ദേശ-എക്സൈസ് വകുപ്പുകളാണ് ഗോവിന്ദൻ കൈകാര്യംചെയ്യുന്നത്. ഇത് വിഭജിക്കുന്നതിനനുസരിച്ച് മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.

മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനെ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനസമിതിയോഗം ചുമതലപ്പെടുത്തിയിരുന്നു. വലിയ അഴിച്ചുപണി മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

വി. ശിവൻകുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നുണ്ടെങ്കിൽ മാത്രമാകും കാര്യമായ പുനഃസംഘടന മന്ത്രിസഭയിലുണ്ടാകുക. മാറുകയാണെങ്കിൽ ശിവൻകുട്ടി തിരുവനന്തപുരം ജില്ലാസെക്രട്ടറിയാകാനാണ് സാധ്യത. കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന അഭ്യൂഹം പാർട്ടിക്കുള്ളിൽപോലും ശക്തമാണെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നേതാക്കൾ പറയുന്നത്.

രണ്ട് പ്രധാന പരിഷ്കാരങ്ങളാണ് എം.വി. ഗോവിന്ദൻ തദ്ദേശവകുപ്പിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടത്. പൊതുതദ്ദേശസർവീസും പൊതുസ്ഥലംമാറ്റ രീതിയുമാണിത്. പൊതുതദ്ദേശസർവീസിനുള്ള ബില്ല് ബുധനാഴ്ച സഭയിൽ പാസാക്കുന്നതോടെ ആ ലക്ഷ്യം പൂർത്തിയാകും. തദ്ദേശവകുപ്പിൽ മൂന്നുവർഷം ഒരേസ്ഥലത്ത് സേവനം പൂർത്തിയാക്കിയവരെ ഉൾപ്പെടുത്തി പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നാണ് ഗോവിന്ദൻ നിർദേശിച്ചത്. ഇതിനുള്ള നടപടി രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഉത്തരവിറക്കും. വെള്ളിയാഴ്ചയോടെ എല്ലാ ഔദ്യോഗികജോലികളും പൂർത്തിയാക്കാനുള്ള ക്രമീകരണമാണ് നടക്കുന്നത്.

തൊടുപുഴ ഉരുൾപൊട്ടലിൽ അകപ്പെട്ട അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി

കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മണ്ണിനടിയിലായ അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് മണ്ണിനടിയിലായത്.

സോമന്‍ മാതാവ് തങ്കമ്മ, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ്, ഭാര്യ ഷിജി എന്നിവരാണ് മരിച്ചത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അഞ്ച് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വലിയ തോതില്‍ മണ്ണിടിഞ്ഞ് വീടിന്റെ മുകളില്‍ പതിച്ചിട്ടുണ്ട്. വീട് പൂര്‍ണമായും മണ്ണിനടയിലായിരുന്നനു. ജെസിബി ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്തത്. ജെസിബി എത്താന്‍ ബുദ്ധിമുട്ട് നേരിട്ടത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണമായി

മണ്ണിനടിയിലായത് ഒരു കുടുംബം മുഴുവൻ

തങ്കമ്മയുടെ മൃതദേഹമായിരുന്നു തിരച്ചിലിനിടെ ആദ്യം കണ്ടെത്തിയത്. പിന്നാലെ ദേവാനന്ദിന്റേയും. ഷിമയുടെ മൃതദേഹം കണ്ടെത്താന്‍ വൈകിയിരുന്നു. ഡോഗ് സ്കാഡിന്റെ പരിശോധനയിലാണ് സോമന്‍റേയും ഭാര്യ ഷിജിയുടേയും മൃതദേഹം കണ്ടെത്തിയത്.

ഉരുള്‍പ്പൊട്ടിയ മേഖലയില്‍ ഇന്നലെ അര്‍ധരാത്രിമുതല്‍ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രദേശത്ത് 131 മില്ലി മീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശവാസികളെ സ്കൂളുകളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സംഗീത സംവിധായകൻ ജോൺ പി വർക്കി അന്തരിച്ചു

0

ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി (52) അന്തരിച്ചു. തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന് വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. മണ്ണുത്തി മുല്ലക്കരയിലാണ് താമസം. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാളസിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്കു സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ “പറ…പറ”, “ചിങ്ങമാസത്തിലെ’ പാട്ടുകളാണ്‌ ജോൺ സംഗീതം ചെയ്‌തത്‌.

ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീതത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. തുടര്‍ന്നാണ് ഗിത്താറിസ്റ്റായി സംഗീതരംഗത്ത് ജീവിതം ആരംഭിച്ചത്. ബിഎംജി ക്രെസന്‍ഡോയുടെ ലേബലില്‍ ജിഗ്‌പസില്‍  ഉപയോഗിച്ച് മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കിയിരുന്നു. ഇതോടെ 1995 ല്‍ ഏവിയല്‍ റോക്ക് ബാന്റിന് തുടക്കം കുറിച്ചു. രണ്ടായിരത്തില്‍ ഏവിയല്‍ റോക്ക് ബാന്റിലൂടെ പുതുതലമുറയുടെ താരമായിമാറിയിരുന്നു. ഇപ്പോഴും ഏവിയല്‍ ബാന്റിന് നേതൃത്വം നല്‍കുന്നുണ്ട്. നൂറുകണക്കിന് വേദികളില്‍ ഗിത്താര്‍ ആലപിച്ച് യുവജനങ്ങളുടെ കൈയ്യടി നേടിയ വൃക്തിയാണ്.

2007ല്‍ ഫ്രോസന്‍ എന്ന ഹിന്ദിസിനിമയിലെ സംഗീതസംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരം നേടിയിരുന്നു.നിരവധി പഴയ നാടന്‍പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേയ്‌ക്ക് പരിവര്‍ത്തനം നടത്തി ഈണം നല്‍കിയിരുന്നു.ഭാര്യ: ബേബിമാത്യു (അധ്യാപിക, മണ്ണുത്തി ഡോണ്‍ബോസ്‌ക്കോ എല്‍പി സ്‌കൂള്‍). മക്കള്‍: ജോബ്, ജോസഫ്. സംസ്‌ക്കാരം പിന്നീട് മുല്ലക്കര ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍.

കുട്ടികളുടെ നഗ്ന ചിത്രീകരണങ്ങൾ പ്രചരിപ്പിച്ച 15 പേർ അറസ്റ്റിൽ

0

ഓപ്പറേഷന്‍ പി ഹണ്ട് അന്വേഷണത്തിൽ കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള Counter Child Sexual Exploitation ടീമിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് അറസ്റ്റ്.

ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലായിരുന്നു ഡ്രൈവ്. 656 കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് 280 ടീമുകളായാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 67 കേസുകള്‍ എടുത്തു. 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ 279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു.

സിസിഎസ്ഇ സൈബര്‍ഡോം ടീമാണ് ഓണ്‍ലൈന്‍ വഴി കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്തിയത്. ബച്പന്‍ ബച്ചാവോ ആന്തോളന്‍ എന്ന എന്‍ജിഒയും സാങ്കേതിക സഹായം നല്‍കി

അഞ്ചുവര്‍ഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

വരൻ്റെ പാർട്ടിക്ക് പപ്പടം കിട്ടിയില്ല, വിവാഹ വേദിയിൽ കൂട്ടത്തല്ല്

0

ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിൻ്റെ പേരില്‍ കൂട്ടത്തല്ല്. വരൻ്റെയും വധുവിൻ്റെയും പാർട്ടികൾ തമ്മിൽ ചേരി തിരിഞ്ഞ തല്ലിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് അടിപിടി. മുട്ടം സ്വദേശിയായ വധുവിൻ്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരൻ്റെയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി തമ്മിലേറ്റത്.

വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കിയില്ല എന്നാണ് പരാതി. ഇതേ തുടർന്ന് വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിൽ എത്തുകയായിരുന്നു.

കൂട്ടത്ത് നിയന്ത്രിക്കാനായി ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഉടമ ഉൾപ്പെടെ മൂന്നു പേർക്കാണ് പരുക്കേറ്റത്.

ഇവരെ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍ (65) ജോഹന്‍ (24 ) ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.